ഖസാക്കിസ്ഥാന്റെ ഇതിഹാസം - ഭാഗം 1

ഏതെങ്കിലും ഒരു രാജ്യത്തേക്ക് ഒറ്റക്കൊരു യാത്ര പോവണമെന്ന് കുറേ കാലമായി മനസ്സിൽ താലോലിക്കുന്ന ഒരു സ്വപ്നമായിരുന്നു. ചെറിയ രീതിയിൽ ഒന്ന് ആസൂത്രണം ചെയ്തു വരുമ്പോൾ തന്നെ അറിയാതെ മനസ്സിൽ ചെറിയൊരു പേടി കടന്നു കൂടും. കൂട്ടിനൊരാൾ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് തോന്നിപ്പോകും. ചിലരോടൊക്കെ ചോദിച്ചു നോക്കുകയും ആരെയും കിട്ടാതെ വരുമ്പോൾ യാത്രാമോഹം ഉപേക്ഷിക്കുകയുമായിരുന്നു പതിവ്.

 

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും….

ഇത്തവണ തുർക്കിയിലും ദുബായിലുമായി road tales എന്ന ട്രാവൽ കമ്പനി നടത്തുന്ന അസീറിനെയാണ് ആദ്യം ഓർത്തത്‌. ഞങ്ങൾ തുർക്കി സന്ദർശിച്ചത് road tales ഗ്രൂപ്പ് വഴിയായിരുന്നു. അന്ന് തൊട്ടുള്ള പരിചയമാണ്. ഇറ്റലിയിലോ ഖസാക്കിസ്ഥാനിലോ ഒന്ന് കറങ്ങി വന്നാലോ എന്ന് ഒരിക്കൽ അസീറിനോട് ചോദിച്ചു. ഖസാകിസ്ഥാനിൽ സ്വന്തം ട്രാവൽ ബിസിനസ് സാധ്യതകൾ പഠിക്കാൻ ഒന്ന് പോയാൽ കൊള്ളാം എന്ന് അസീർ ആലോചിക്കുന്ന സമയത്താണ് എന്റെ വിളി വരുന്നത്. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഖസാക്കിസ്ഥാൻ! പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ തന്നെ യാത്രയുടെ സമയം തീരുമാനമാക്കി. യാത്രയ്ക്ക് 2 ദിവസം, കറങ്ങാൻ 10 ദിവസം..അങ്ങനെ മൊത്തം 12 ദിവസം ട്രിപ്പിനായി മാറ്റി വെച്ചു.

ആസൂത്രണം മുഖ്യം..

പാക്കേജ് ഇല്ലാതെ മറ്റൊരു രാജ്യത്ത് പോകുമ്പോൾ ഏറ്റവും പ്രധാന ഘടകമാണ് കൃത്യമായ ആസൂത്രണം. വിവരങ്ങൾ വിരൽത്തുമ്പിൽ കിട്ടുന്ന ഈ കാലത്ത് അതത്ര പ്രയാസകരമല്ലെങ്കിലും കുറേ സമയം മാറ്റി വെക്കണം. ഏതാണ്ട് ഒരു മാസത്തോളം ഈ ആസൂത്രണത്തിന് വേണ്ടി ഞാൻ മിനക്കെട്ടു. ശരീരം ഒമാനിലായിരുന്നെങ്കിലും മനസ്സുകൊണ്ട് ഒരു മാസത്തിലേറെ ഞാൻ ഖസാക്കിസ്ഥാനിലായിരുന്നു.

ഗൂഗിളാണ് താരം.

ഖസാക്കിസ്ഥാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയാണെന്നു കണ്ടുപിടിക്കലായിരുന്നു ആദ്യ ഘട്ടം. അത്തരം വിവരങ്ങൾ ഗൂഗിളിൽ നിന്നും എളുപ്പം സംഘടിപ്പിക്കാം. നേരത്തെ പോയിട്ടുള്ള സഞ്ചാരികൾ എഴുതിയ ബ്ലോഗുകളിൽ നിന്നാണ് എനിക്ക് ഏറ്റവും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞത്. അവയിൽ ഞങ്ങളുടെ അഭിരുചിക്ക്‌ അനുസരിച്ചുള്ള സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി. അടുത്തതായി ഈ സ്ഥലങ്ങളെല്ലാം ഖസാക്കിസ്ഥാനിൽ എവിടെ സ്ഥിതി ചെയ്യുന്നു എന്ന് മനസ്സിലാക്കലാണ്. കാണേണ്ട സ്ഥലങ്ങളെല്ലാം രാജ്യത്തിന്റെ നാല് അതിർത്തികളിലായി ചിതറി കിടക്കുന്നവയാണെങ്കിൽ എല്ലാം കൂടി ഓടിയെത്താൻ കഴിയില്ല. ചിലവും വളരെ കൂടും. ഖസാകിസ്ഥാൻ മാപ്പ് വിശദമായി പരിശോധിച്ചപ്പോൾ എന്റെ ലിസ്റ്റിൽ ഉണ്ടായിരുന്ന 90% സ്ഥലങ്ങളും ഖസാകിസ്ഥാന്റെ മദ്യഭാഗത്തും വടക്ക് കിഴക്കുമായാണ് സ്ഥിതി ചെയ്യുന്നതെന്ന് മനസ്സിലായി. അവ 10 ദിവസം കൊണ്ടു ചെന്നെത്താവുന്നതേയുള്ളൂ.

മറ്റാരും നടന്നിട്ടില്ലാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെ പോലെ സഞ്ചരിക്കുക.

പൊതുവെ ഖസാക്കിസ്ഥാൻ സന്ദർശിക്കുന്ന സഞ്ചാരികൾ പഴയ തലസ്ഥാനമായ അൽമാത്തിയും പരിസരവും കറങ്ങി തിരിച്ചു പോരാറാണ് പതിവ്. എന്നാൽ അവരുടെ പുതിയ തലസ്ഥാനമായ അസ്താന എന്ന മനോഹരമായ നഗരവും പരിസര പ്രദേശങ്ങളും സഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കപ്പെടാതെ കിടക്കുകയാണെന്ന് പറയാം. അസ്താനയിൽ വന്ന ചില പ്രമുഖ വ്ലോഗർമാർ അസ്താന മനോഹരമാണെന്നും പക്ഷേ സഞ്ചാരികൾ ആരുമില്ലെന്നും പറയുന്നത് കണ്ടിരുന്നു. അൽമാത്തിയും പരിസരവും മാത്രം പോരാ, അസ്താന കൂടി കാണണം എന്ന് അങ്ങനെയാണ് ഞങ്ങൾ തീരുമാനമെടുക്കുന്നത്. എന്തായാലും അസ്താന കാണാമെന്ന ഞങ്ങളുടെ തീരുമാനം അസ്ഥാനത്തായിരുന്നില്ല എന്ന് പിന്നീട് ബോധ്യമായി.

എങ്ങനെ യാത്ര ചെയ്യണം?

ഖസാക്കിലെ യാത്രകൾ എങ്ങനെയായിരിക്കണം എന്നതായിരുന്നു അടുത്ത ചോദ്യം. കുറേ ആലോചനകൾക്ക് ശേഷം വാഹനം വാടകയ്‌ക്കെടുത്ത് സ്വന്തമായി യാത്ര ചെയ്യാം എന്ന തീരുമാനത്തിലെത്തി. എന്നാൽ വാഹനം വാടകയ്ക്ക് എടുക്കുക എന്നത് അത്ര എളുപ്പമല്ല താനും. അൽമാത്തി പരിസരത്തുള്ള തടാകങ്ങളും മലനിരകളും കാണാൻ 4 വീൽ ഡ്രൈവ് വാഹനം അത്യാവശ്യമാണ്. 4 വീൽ ഡ്രൈവ് വാഹനങ്ങൾ സാമാന്യം ചിലവേറിയവയുമാണ്. അന്താരാഷ്ട്ര റെന്റൽ കമ്പനികളായ ആവിസ്, യൂറോപ് കാർ, ഹെർട്ട്സ് തുടങ്ങിയ കമ്പനികളും തദ്ദേശിയ ഖസാക്കിസ്ഥാൻ കമ്പനികളും വാഹനം വാടകക്ക് നൽകുന്നുണ്ട്. തദ്ദേശിയ കമ്പനികളുടെ വാടക അൽപ്പം കുറവാണ്. എന്നാൽ കുറഞ്ഞ റേറ്റ് നോക്കി വാഹനം എടുക്കുന്ന പലരും അതിന്റെ ഇൻഷുറൻസ് നിബന്ധനകൾ ശ്രദ്ധിക്കാറില്ല. ഇവയ്‌ക്കെല്ലാം 3 ർഡ് പാർട്ടി കവറേജ് മാത്രമാണുള്ളത്. അന്യരാജ്യത്ത് പോയി അത്തരം ഒരു റിസ്ക് എടുക്കുന്നത് ആത്മഹത്യാപരമാണ്. ഓടിക്കുന്ന വാഹനത്തിനുണ്ടാകുന്ന എല്ലാ കേടുപാടുകളും നമ്മൾ തന്നെ പരിഹരിച്ചു കൊടുക്കണം. വലിയ അപകടമോ മറ്റോ ഉണ്ടായാൽ കാര്യങ്ങൾ കൈവിട്ട് പോകും. അന്താരാഷ്ട്ര കമ്പനികൾ ഫുൾ കവർ ഇൻഷുറൻസ് നൽകുന്നുണ്ട്. നിരക്ക് അൽപ്പം കൂടുതലായാലും അതാണ് സുരക്ഷിതം. ആവിസ് കമ്പനിയിൽ നിന്നാണ് ഞങ്ങൾ കാർ എടുത്തത്. അസ്താന പരിസരത്ത് ഓഫ്‌ റോഡ് യാത്രകൾ ഇല്ലാത്തതിനാൽ ഏറ്റവും കുറഞ്ഞ നിരക്കിൽ കിട്ടിയ ഒരു വോക്സ് വാഗൻ പോളോ സെഡാനാണ് ഞങ്ങൾ എടുത്തത്. എന്നാൽ അൽമാത്തിയിൽ അങ്ങനെയല്ല കാര്യങ്ങൾ. ഓഫ്‌ റോഡ് യാത്രകൾ ഇല്ലെങ്കിൽ പിന്നെ അൽമാത്തിയില്ല. അതിനാൽ ഓഫ്‌ റോഡ് ഓട്ടത്തിന് പറ്റിയ വാഹനങ്ങൾ നോക്കി. താരതമ്യേന കുറഞ്ഞ റേറ്റിൽ കിട്ടിയ, സാമാന്യം നല്ല ഓഫ്‌ റോഡ് മികവുള്ള മിത്സുബിഷി L 200 പിക്കപ്പാണ് ഞങ്ങൾ ബുക്ക്‌ ചെയ്തത്. യാത്രയ്ക്ക് മുമ്പ് ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസെൻസ് സംഘടിപ്പിച്ചു. ഒമാൻ ഡ്രൈവിംഗ് ലൈസെൻസ് ഇന്റർനാഷണൽ ആക്കി മാറ്റാൻ വളരെ എളുപ്പമാണ്. വാഹനം വാടകയ്ക്ക് തരുമ്പോൾ ഒരു ദിവസം ഇത്ര കിലോമീറ്റർ എന്നൊരു കണക്ക് ഇവർ വെക്കുന്നുണ്ട്. അത് അറിഞ്ഞിരിക്കണം. അതിന് മുകളിൽ ഓടിയാൽ അധികം വരുന്ന ദൂരത്തിനനുസരിച്ചു നിരക്ക് കൂടും. അൽമാത്തി മുതൽ അസ്താന വരെ 1250 km ഡ്രൈവ് ചെയ്തു പോകാനായിരുന്നു ആദ്യം ഞങ്ങൾ ആലോചിച്ചത്. എന്നാൽ നിശ്ചിത കിലോമീറ്റർ ലിമിറ്റ് ഇല്ലാത്ത ഒരു വാഹനവും കിട്ടാത്തത് കാരണം ആ തീരുമാനത്തിൽ നിന്നും പിന്മാറേണ്ടി വന്നു. മാത്രമല്ല, സെപ്റ്റംമ്പറിൽ തന്നെ ഖസാക്കിസ്ഥാനിൽ മഞ്ഞു കാലം ആരംഭിച്ചെന്നും മോശം കാലാവസ്ഥയിൽ വിജനമായ ഖസാക് റോഡുകളിലൂടെ ദീർഘ യാത്ര ബുദ്ധിപരമായ തീരുമാനമല്ലെന്നും അടുത്തിടെ അവിടം സന്ദർശിച്ച ഒരാളിൽ നിന്നും അറിയാൻ കഴിഞ്ഞു. അതോടെ അസ്താനയിലേക്ക് ട്രെയിൻ അല്ലെങ്കിൽ വിമാന മാർഗ്ഗം പോകാമെന്നു തീരുമാനിച്ചു. അൽമാത്തിയിൽ നിന്നും അസ്താനയിലേക്ക് 15-16 മണിക്കൂറിൽ എത്തുന്ന സ്പീഡ് ട്രെയിനുകളും 22-24 മണിക്കൂർ എടുക്കുന്ന സാധാരണ ട്രെയിനുകളുമുണ്ട്. യാത്ര ചെയ്യുന്ന സമയം പരമാവധി കുറച്ച്, അത് സ്ഥലങ്ങൾ കാണാൻ ഉപയോഗപ്പെടുത്താൻ വേണ്ടി ഞങ്ങൾ യാത്ര വിമാനത്തിലാക്കാൻ തീരുമാനിച്ചു. അൽമാത്തിയിൽ നിന്നും അസ്താനയിലേക്ക് രാവിലെ മുതൽ രാത്രി വരെ ചെറിയ നിരക്കിൽ എയർ അസ്താന, ഫ്ലൈ അരിസ്റ്റാൻ, SCAT എയർലൈൻസ് എന്നീ കമ്പനികളുടെ നിരവധി സർവീസുകളുണ്ട്.

എങ്ങനെ ഖസാക്കിസ്ഥാനിലേക്ക് പറക്കാം?

സലാം എയർ അടുത്തിടെ ചെറിയ നിരക്കിൽ അൽമാത്തിയിലേക്ക് സർവീസ് ആരംഭിച്ചിട്ടുണ്ട്. ഭാവിയിൽ അസ്താനയ്ക്ക് സർവീസ് നീട്ടും എന്ന് പറയുന്നു. അൽമാത്തിയിലേക്ക് ഞാൻ യാത്ര ചെയ്ത സലാം എയർ വിമാനത്തിൽ അവരുടെ തന്നെ കണക്ഷൻ ഫ്ലൈറ്റിൽ മസ്‌ക്കറ്റിൽ വന്നു അൽമാത്തിയിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾ ഉണ്ടായിരുന്നു. ലോകം മാറുകയാണ്. നേരത്തെ gcc രാജ്യങ്ങളിൽ ജോലി ചെയ്തിരുന്നവർ മാത്രം സന്ദർശിച്ചിരുന്ന പല രാജ്യങ്ങളും ഇന്ന് നാട്ടിൽ നിന്നും ആളുകൾ സന്ദർശിക്കുന്നുണ്ട്. ഇന്ത്യക്കാർക്ക് ഖസാക്കിസ്ഥാനിലേക്ക് വിസ ആവശ്യമില്ല. പൊതുവെ ചെറിയ ബഡ്ജറ്റിൽ പോയി വരാവുന്ന ഒരു രാജ്യമായതിനാൽ ഖസാക്കിസ്ഥാനിലേക്ക് ഭാവിയിൽ കൂടുതൽ ഇന്ത്യക്കാരുടെ ഒഴുക്കുണ്ടാവാൻ സാധ്യതയുണ്ട്. കേരളത്തിൽ നിന്നും എയർ അസ്താനയുമായി സഹകരിച്ചു ഡൽഹി വഴി ഇൻഡിഗോ അൽമാത്തിയിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഏകദേശം ഒരു ദിവസത്തോളമെടുക്കും അൽമാത്തിയിലെത്താൻ. ഫ്ലൈ അരിസ്റ്റാൻ വിമാനത്തിൽ ഡൽഹിയിൽ നിന്നും വളരെ ചുരുങ്ങിയ നിരക്കിൽ പോയി വന്ന ഒരു മലയാളിയുടെ വ്ലോഗ് കണ്ടിരുന്നു. പക്ഷേ ഫ്ലൈ അരിസ്റ്റാൻ വെബ്സൈറ്റിൽ ഇപ്പോൾ അങ്ങനെയൊരു സർവീസ് കാണുന്നില്ല. മലയാളികൾക്ക് ഖസാക്കിസ്ഥാൻ സന്ദർശിക്കാൻ നിലവിൽ ഒമാൻ വഴി സലാം എയറിൽ യാത്ര ചെയ്യുന്നതാണ് ഏറ്റവും സൗകര്യപ്രദവും ചിലവ് കുറവും.

കാലാവസ്ഥ പ്രധാനം.

യാത്രയ്ക്ക് തിരഞ്ഞെടുക്കുന്ന സമയം വളരെ പ്രധാനമാണ്. സെപ്റ്റംബർ പകുതി തൊട്ടേ ഖസാക്കിസ്ഥാനിൽ തണുപ്പ് കാലം തുടങ്ങും. നവംബർ തൊട്ടു ശക്തമായ മഞ്ഞു വീഴ്ചയും കൊടും തണുപ്പുള്ള കാറ്റുമുണ്ടാകും. ഉദ്ദേശിച്ച പല സ്ഥലങ്ങളും ഒരു പക്ഷേ മോശം കാലാവസ്ഥ കാരണം കാണാൻ പറ്റാതെ വരാം. ഗൂഗിളിൽ സെർച്ച്‌ ചെയ്‌താൽ കാണുന്ന മനോഹരമായ ഫോട്ടോകൾ പോലെയാവില്ല തണുപ്പുകാലത്തെ കാഴ്ചകൾ.

Read More

ഖസാക്കിസ്ഥാനെക്കുറിച്ചു അല്പം..

അൽമാത്തി എയർപോർട്ടിൽ ഇറങ്ങാൻ വിമാനം താഴ്ന്നു തുടങ്ങുമ്പോൾ തന്നെ മുകൾ ഭാഗം ഐസ് വീണു കിടക്കുന്ന മലനിരകൾ കണ്ടു. താഴെ എന്താകും ഞങ്ങളെ കാത്തിരിക്കുന്നത് എന്നതിന്റെ സൂചനയായിരുന്നു അത്. നാല് ഭാഗവും കരകളാൽ ചുറ്റപ്പെട്ട രാജ്യമാണ് ഖസാകിസ്ഥാൻ. കടൽ ഇല്ലാത്തതിന് പകരമെന്നോണം എങ്ങും കൂറ്റൻ തടാകങ്ങളാണ് ഇവിടെ. ചെറുതും വലുതുമായ നിരവധി താടാകങ്ങൾ മുകളിൽ നിന്നും കാണാൻ കഴിയും.

ഈ യാത്രയിലെ എന്റെ കൂട്ടുകാരൻ അസീർ തലേദിവസം തന്നെ അൽമാത്തിയിൽ എത്തിയിരുന്നു. അൽമാത്തി എയർപോർട്ടിൽ വെച്ചാണ് ഞങ്ങൾ പരസ്പരം കാണുന്നത്. ഉച്ചയ്ക്ക് ഇറങ്ങേണ്ട എന്റെ വിമാനമെങ്ങാനും വൈകിയാലോ എന്ന് കരുതി 7.30 pm നു അസ്താനയ്ക്ക് പുറപ്പെടുന്ന ഫ്ലൈഅരിസ്റ്റാൻ വിമാനമാണ് ഞങ്ങൾ യാത്രയ്ക്ക് തിരഞ്ഞെടുത്തത്. അതിൽ വിദേശികളായി ഞങ്ങൾ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് രസകരമായ കാര്യം.

അൽമാത്തിയുടെ വടക്ക് പടിഞ്ഞാറ് കിടക്കുന്ന സ്ഥലമാണ് അസ്താന. അൽമാത്തിയെക്കാൾ തണുപ്പും മഞ്ഞു വീഴ്ചയുമുണ്ടാകുന്ന സ്ഥലം. അതുകൊണ്ടു തണുപ്പ് കൂടുതൽ ശക്തമാകുന്നതിനു മുമ്പ് ഞങ്ങളുടെ ആദ്യ ദിവസങ്ങൾ അസ്താനയിൽ ചിലവഴിച്ച ശേഷം പിന്നീട് അൽമാത്തിക്ക്‌ തിരിച്ചു വരാം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം.

താമസം എവിടെ, എങ്ങനെ?

അൽമാത്തിയിലും അസ്താനയിലും ചിലവ് കുറഞ്ഞ ഹോട്ടലുകളും അപ്പാർട്മെന്റുകളും സുലഭമാണ്. തണുപ്പ് കാലത്ത് അധികം സന്ദർശകർ ഇല്ലാത്തതിനാൽ മുറി കിട്ടാൻ പ്രയാസമില്ല. Agoda, booking.com എന്നീ സൈറ്റുകൾ വഴിയാണ് ഞങ്ങൾ മുറിയെടുത്തത്. കുറഞ്ഞ നിരക്കിൽ അപ്പാർട്ട്മെന്റുകളും ഹോം സ്റ്റേയും ലഭ്യമാണ്. ഞങ്ങൾ ഒരിടത്തും നേരത്തെ കൂട്ടി മുറി ബുക്ക്‌ ചെയ്തിരുന്നില്ല. എല്ലാം അപ്പപ്പോൾ ബുക്ക്‌ ചെയ്യുകയായിരുന്നു. അത് പിന്നീട് ഞങ്ങൾക്ക് ഗുണകരമായി. നേരത്തെ ഉണ്ടാക്കിയിരുന്ന പ്ലാനിൽ സന്ദർഭം അനുസരിച്ച് മാറ്റം വരുത്താൻ അത് സഹായകമായി. എന്നാൽ സഞ്ചാരികൾ കൂടുതൽ വരുന്ന മറ്റു സീസണുകളിൽ അത് തിരിച്ചടിയാവാനും സാധ്യതയുണ്ട്.

സഞ്ചാരികളില്ലാത്ത അസ്താന.

അസ്താന നൂർ സുൽത്താൻ എയർപോർട്ടിൽ ഇറങ്ങിയപ്പോൾ കൈകാൽ വരെ കോച്ചിപ്പോകുന്ന കൊടും തണുപ്പായിരുന്നു. ആവിസിന്റെ ഓഫീസ് കണ്ടപ്പോൾ പിറ്റേന്ന് രാവിലെ ബുക്ക്‌ ചെയ്ത കാർ അപ്പോൾ തന്നെ കിട്ടുമോ എന്നന്വേഷിച്ചു. നാളെ കടുത്ത മഞ്ഞു വീഴ്ചയാണ്, കാറിനു വിന്റർ ടയർ ഫിറ്റ്‌ ചെയ്തിട്ടില്ലാത്തതിനാൽ നിങ്ങൾക്ക് വാഹനം തരുന്നത് അപകടമാണെന്നായിരുന്നു പ്രതികരണം. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ഹെഡ് ഓഫിസിൽ നേരിട്ടു വിളിച്ചപ്പോൾ പിറ്റേന്ന് ഉച്ചയാകുമ്പോഴേക്കും വിന്റർ ടയറുകൾ ഇട്ടു കാർ റെഡിയാക്കാം എന്ന് ഉറപ്പ് തന്നു.

ജബ..ജബ ജബ..

ഖസാക്കിസ്ഥാനിൽ ഒരു സഞ്ചാരിക്ക് ഏറ്റവും ബുദ്ധിമുട്ടായി തോന്നുന്ന കാര്യം ഭാഷയാണ്. ഹോട്ടലുകളിൽ പോലും ഇംഗ്ലീഷ് അറിയുന്നവരെ വളരെ അപൂർവ്വമായേ കാണൂ. ഖസാക്കും റഷ്യനുമാണ് ഇവർ സംസാരിക്കുന്നത്. ടർക്കിഷ് ഭാഷയുമായി നല്ല സാമ്യം ഉള്ളതുകൊണ്ട് അൽപ്പ സ്വൽപ്പം ടർക്കിഷും മനസ്സിലാകും. എല്ലാ ആശയ വിനിമയത്തിനും ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിക്കേണ്ടി വരും. മൊബൈലിൽ ടൈപ്പ് ചെയ്തു കാണിച്ചു കൊടുത്താൽ കാര്യം നടക്കും. അത്തരം ആശയവിനിമയങ്ങൾ അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.

ഫുൾ ടാങ്ക് അടിച്ചാൽ ഡിസ്‌കൗണ്ട്.

പെട്രോളിന് കുപ്പി വെള്ളത്തെക്കാൾ വിലക്കുറവുള്ള രാജ്യമാണ് ഖസാക്കിസ്ഥാൻ. Gcc രാജ്യങ്ങളെക്കാൾ കുറവാണ് പെട്രോളിന്റെ വില. അവരുടെ പ്രധാന വരുമാനം പെട്രോൾ തന്നെയാണ്. 13000 തേങ്കെക്ക്‌ പെട്രോളടിച്ചപ്പോൾ 1500 തേങ്കെ ഞങ്ങൾക്ക് ഡിസ്‌കൗണ്ട് കിട്ടി. പെട്രോളിന്റെ ഈ വിലക്കുറവ് റോഡിൽ പ്രതിഫലിക്കുന്നത് കാണാം. 5-6 km മാത്രം മൈലേജുള്ള വലിയ ആഡംബര കാറുകൾ റോഡിൽ ധാരാളം കാണാം. എല്ലാ കമ്പനികളുടെയും കാറുകൾ നിരത്തിൽ കണ്ടു. അമേരിക്കൻ, യൂറോപ്യൻ കാറുകൾ പൊതുവെ കുറവാണ്. ചൈനീസ് കാറുകൾ വലിയ തോതിൽ ഖസാകിസ്ഥാൻ വിപണി കയ്യടക്കിക്കഴിഞ്ഞു.

Read More

അസ്താന

ഇഷിം നദിയുടെ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന അസ്താന അതിമനോഹരമായ ഒരു ആസൂത്രിത നഗരമാണ്. 1997 ലാണ് അൽമാത്തിയിൽ നിന്നും തലസ്ഥാനം അസ്താനയിലേക്ക് മാറ്റപ്പെടുന്നത്. പിന്നീട് അസ്താനയുടെ വളർച്ച അതിവേഗത്തിലായിരുന്നു. അൽമാത്തി കഴിഞ്ഞാൽ ഖസാകിസ്ഥാനിലെ ഏറ്റവും വലിയ നഗരമാണ് അസ്താന. ആകർഷകമായ പല തരത്തിലുള്ള കെട്ടിടങ്ങളും ദീപാലാങ്കാരങ്ങൾക്കൊണ്ടും സമ്പന്നമാണ് ഇവിടം. ചിലപ്പോഴൊക്കെ ഇത് ദുബായ് അല്ലേ എന്ന് വരെ തോന്നിപ്പോകും.

Read More

പ്ലേസ് ഓഫ് പീസ് ആൻഡ് റീകൺസിലിയേഷൻ

203 അടി ഉയരത്തിൽ പിരമിഡ് ആകൃതിയിൽ നിർമ്മിച്ച പ്ലേസ് ഓഫ് പീസ് ആൻഡ് റീകൺസിലിയേഷൻ കെട്ടിടം അസ്താന നഗരത്തിലൂടെ യാത്ര ചെയ്യുന്ന ആരുടേയും കണ്ണിൽ പെടും. 2006 ൽ വേൾഡ് ആൻഡ് ട്രെഡിഷനൽ റിലീജിയൻ നേതാക്കളുടെ കോൺഫറൻസിന് വേണ്ടി പണി കഴിപ്പിച്ചതാണ് ഈ കെട്ടിടം. ഇത്തരം പരിപാടികൾക്ക് വേണ്ടിയാണ് അത് ഇപ്പോഴും ഉപയോഗിക്കുന്നത്. അകത്തു ഒരു മ്യൂസിയവുമുണ്ട്.

Read More

ഹസ്രത്ത്‌ സുൽത്താൻ

ഖസാക്കിസ്ഥാന്റെ ആദ്യ പ്രസിഡന്റായ നൂർ സുൽത്താൻ നസർബയേവിന്റെ പേരിൽ നിർമ്മിച്ച ഹസ്രത്ത്‌ സുൽത്താൻ എന്ന മനോഹരമായ ഭീമൻ പള്ളി പീസ് ആൻഡ് റീകൺസിലിയേഷൻ കെട്ടിടത്തിന്റെ തൊട്ടടുത്തു സ്ഥിതിചെയ്യുന്നു. അസ്താന നഗരത്തിന്റെ ആദ്യ പേര് നൂർ സുൽത്താൻ എന്നായിരുന്നു. അസ്താന വിമാനത്താവളത്തിന്റെ പേര് ഇപ്പോഴും നൂർ സുൽത്താൻ എന്ന് തന്നെയാണ്. 2009 മുതൽ 2012 വരെ ആയിരത്തോളം തൊഴിലാളികൾ ചേർന്നാണ് ഈ പള്ളി നിർമ്മിച്ചത്. ഖസാക്കിസ്ഥാനിലെ പള്ളികൾക്കെല്ലാം അതിശയിപ്പിക്കുന്ന ഭംഗിയാണ്. പുറത്തെ ഭംഗിയെ കടത്തി വെട്ടും അകം.. തറയിലെ വിരിപ്പ് ഖസാക്ക് പതാകയെ അനുസ്മരിപ്പിക്കുന്ന നീല നിറമാണ്. അകത്തെ ശില്പ ചാതുരിയും ദീപാലാങ്കാരവും നീല വിരിപ്പും എല്ലാം കൂടി മനസ്സ് കുളിർപ്പിക്കുന്ന കാഴ്ചയാണ് പള്ളികളുടെ ഉൾവശം.

Read More

ഖസാക്ക് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ആർട്സ്

ഒറ്റ നോട്ടത്തിൽ ഒരു സ്റ്റേഡിയയും പോലെ തോന്നിക്കുന്ന ഖസാക്ക് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ആർട്സ് കെട്ടിടം ഈ പള്ളിയോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത് . 1998 ൽ നിലവിൽ വന്ന ഈ യൂണിവേഴ്സിറ്റി അസ്താനയിലെ താരതമ്യേന പുതിയ നിർമ്മിതികളിലൊന്നാണ് .

Read More

ബൈറ്റിറാക്ക് ടവർ

ഖസാക്കിസ്ഥാന്റെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി 2002 ൽ പണി കഴിപ്പിച്ച ഒരു ഒബ്സെർവഷൻ ഡക്കാണ് ബൈറ്റിറാക്ക് ടവർ. അസ്താനയിലെ സന്ദർശകരുടെ ഒരു പ്രധാന ആകർഷണമാണ് ഈ ടവർ. ടവറിന് സമീപം ഒരു പാർക്കുണ്ട്. അവിടെ നിന്നും ടവറിന്റെ നല്ലൊരു കാഴ്ച കിട്ടും. പുറകിലേക്ക് നോക്കിയാൽ പ്രസിഡന്റിന്റെ കൊട്ടാരം കാണാം. അസ്താനയിൽ നവംബറിൽ 5 മണിയോടെ ഇരുട്ട് വീഴും. ഉച്ചഭക്ഷണം കഴിച്ചു ടവറിന് സമീപം എത്തിയപ്പോൾ തന്നെ ടവറിന് പുറകിൽ സൂര്യാസ്തമയത്തിന്റെ ചുവപ്പ് രാശി പടർന്നിരുന്നു. അപ്പോഴേക്കും തണുപ്പ് അസഹനീയമായി. 7 മണിയോടെ തിരിച്ചു ഹോട്ടൽ മുറിയിലെത്തി.

Read More

അക്കോർഡ റെസിഡൻസ്

അമേരിക്കയിലെ വൈറ്റ് ഹൗസും ബ്രിട്ടനിലെ ബക്കിങ്ങ്ഹാം പാലസും പോലെ അസ്താനയിൽ 2004 ൽ പണി തീർത്ത പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ് അക്കോർഡ റെസിഡൻസ് എന്നറിയപ്പെടുന്ന പ്രസിഡൻഷ്യൽ പാലസ്. ഇഷിം നദിക്ക്‌ അഭിമുഖമായി നിൽക്കുന്ന ഈ നാലുനില കെട്ടിടം അസ്താനയുടെ മുഖമുദ്ര എന്ന് വിശേഷിപ്പിക്കാവുന്ന മനോഹരമായ ഒരു നിർമ്മിതിയാണ്. 3 വർഷം കൊണ്ട് പണി പൂർത്തിയാക്കിയ ഈ കെട്ടിടത്തിന്റെ നിലം വിവിധ തരത്തിലുള്ള 21 ഇനം മാർബിൾ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്.

Read More

അസംഷൻ കത്തീഡ്രൽ (ഉസ്പെൻസ്കി ചർച്ച്)

ഖസാക്കിസ്ഥാനിലെ പ്രധാന മത വിഭാഗം 70% ത്തോളം വരുന്ന മുസ്ലിങ്ങളാണ്. ഏതാണ്ട് 20% ത്തോളം ഓർത്തഡോക്സ് കൃസ്ത്യാനികൾ. അസ്താനയിലെ അവരുടെ ഏറ്റവും പ്രധാനപ്പെട്ട ചർച്ചാണ് അസംഷൻ കത്തീഡ്രൽ എന്നറിയപ്പെടുന്ന ഉസ്പെൻസ്കി ചർച്ച്. മറ്റെങ്ങും കണ്ടില്ലാത്ത വ്യത്യസ്തമായ രൂപകല്പനയും നിറവും 2009 ൽ നിർമ്മിച്ച ഈ ചർച്ചിന്റെ പ്രത്യേകതയാണ്. ചർച്ചിനകത്തെ കാഴ്ചകളും വളരെ മനോഹരമാണ്.

Read More

അസ്താന ഗ്രാൻഡ് മോസ്ക്

അസ്താനയിലെ ഏറ്റവും മനോഹരമായ നിർമ്മിതി ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. അത് അസ്താന ഗ്രാൻഡ് മോസ്‌ക്കാണ്. മദ്ധ്യേഷ്യയിലെ ഏറ്റവും വലിയ പള്ളിയെന്ന റെക്കോർഡ് അസ്താന ഗ്രാൻഡ് മോസ്ക്കിന് സ്വന്തം. ലോകത്തെ തന്നെ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണിത്. പ്രധാന കവാടത്തിലെ മരം കൊണ്ടുണ്ടാക്കിയ വാതിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ മരവാതിലാണ്. 2.35 ലക്ഷം പേരെ ഉൾക്കൊള്ളാനുള്ള വിസ്തൃതി ഈ പള്ളിക്കുണ്ട്. 2019 ൽ പണി തുടങ്ങി 2022 ൽ നിർമ്മാണം പൂർത്തിയായി എന്നത് എടുത്തു പറയേണ്ടതാണ്. ഖസാക് പതാകയുടെ നിറമായ നീല തീം തന്നെയാണ് ഈ പള്ളിക്കകത്തും ഉപയോഗിച്ചിട്ടുള്ളത്. പള്ളിയുടെ ഉൾവശം ശരിക്കുമൊരു ദൃശ്യവിസ്മയം തന്നെയാണ്. ഏറ്റവും താഴത്തെ നിലയിൽ വലിയൊരു ഹോട്ടൽ, ചെറിയ കടകൾ, കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം എന്നിവയുമുണ്ട്.

Read More

അതിരാവൂ പാലം

ഇഷിം നദിക്കു കുറുകെ കാൽനട യാത്രക്കാർക്ക് വേണ്ടി നിർമ്മിച്ചിരിക്കുന്ന അതിരാവൂ പാലം അസ്താനയിലെ പ്രധാന ആകർഷണമാണ്. ചെറിയ ബ്ലോക്കുകൾ ചേർത്തു വെച്ചുഉണ്ടാക്കിയ മനോഹരമായ ഒരു പാലം. 2018 ൽ നിർമ്മിച്ച ഈ പാലത്തിൽ നിന്ന് നോക്കിയാൽ അസ്താന നഗരത്തിന്റെ വലിയൊരു ഭാഗം കാണാം.

Read More

ഖാൻ ഷാറ്റിർ എന്റർടൈൻമെന്റ് സെന്റർ

വ്യത്യസ്തവും മനോഹരവുമായ കെട്ടിടങ്ങളാണ് ഒരു നഗരത്തെ മനോഹരമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. അത്തരം നിരവധി കെട്ടിടങ്ങളുള്ള ഒരു നഗരമാണ് അസ്താന. സുതാര്യമായ മേൽക്കൂരയുള്ള ഒരു കൂടാരത്തിന്റെ മാതൃകയിൽ നിർമ്മിച്ച ഖാൻ ഷാറ്റിർ എന്റർടൈൻമെന്റ് സെന്റർ അത്തരമൊരു കെട്ടിടമാണ്. 2006 ൽ പ്രഥമ പ്രസിഡന്റ് നൂർ സുൽത്താൻ നസർബയേവ് തറക്കല്ലിട്ട ഈ കെട്ടിടം 2010 ൽ പണി പൂർത്തിയായി.

കടകളും ഭക്ഷണ ശാലകളും കുട്ടികൾക്കുള്ള തീം പാർക്കുകളുമാണ് ഈ കെട്ടിടത്തിനുള്ളിൽ. അസ്താന സെൻട്രൽ കൺസർട് ഹാളും നാഷണൽ മ്യൂസിയവും വ്യത്യസ്തവും മനോഹരവുമായ നിർമ്മിതികളാണ്. സെൻട്രൽ കൺസർട് ഹാളിന്റെ ഒരു ഫോട്ടോ എടുക്കാനായി അവിടത്തെ പാർക്കിങ്ങിൽ ചെന്നപ്പോൾ പരിപാടിക്ക് വരുന്നവർക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന് സെക്യൂരിറ്റി പറഞ്ഞു. കാർ പാർക്ക്‌ ചെയ്യാൻ മറ്റൊരു സ്ഥലം അന്വേഷിച്ചു കുറേ കറങ്ങിയെങ്കിലും ഫലം കാണാത്തത്തിനാൽ ആ ശ്രമം ഉപേക്ഷിച്ചു.

Read More

ബുറാബേയ്

കൊച്ചി കണ്ടവന് അച്ചി വേണ്ട, ബുറാബേയ് കണ്ടവന് പിന്നൊന്നും വേണ്ട.

ഖസാക്കിസ്ഥാനിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ബുറാബേയ് നാഷണൽ പാർക്ക്‌. അസ്താനയിൽ നിന്നും ഏതാണ്ട് 250 km ദൂരമുണ്ട് ബുറാബേയിലേക്ക്. ഞങ്ങളുടെ ഈ യാത്രയിലെ ഒരേയൊരു നഷ്ടബോധം ബുറാബേയാണ്. രാവിലെ അസ്താനയിൽ നിന്നും ഞങ്ങൾ പുറപ്പെട്ടെങ്കിലും ഇടയ്ക്കിടെ മഴ പെയ്തുകൊണ്ടിരുന്നതിനാൽ ഉച്ചയോടെയാണ് ബുറാബേയിലെത്തിയത്. തുടക്കത്തിൽ മഴ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ബുറാബേയ് എത്താറായപ്പോഴേക്കും മഞ്ഞു വീഴ്ച ശക്തമായി. റോഡിൽ മഞ്ഞു വീണതോടെ ഡ്രൈവിംഗ് ദുഷ്കരമായി. രാത്രി ബുറാബേയിൽ തങ്ങാനായിരുന്നു ആദ്യം ഞങ്ങൾ ആലോചിച്ചിരുന്നത്. റോഡ് മഞ്ഞു മൂടി പിറ്റേന്ന് രാവിലെ തിരിച്ചു പോരാൻ കഴിയാതെ വന്നാൽ രാത്രി അൽമാത്തിയിലേക്കുള്ള വിമാനം കിട്ടതെ വരുമോ എന്ന പേടി കാരണം അന്ന് തന്നെ തിരിച്ചു പോരാം എന്ന് തീരുമാനിച്ചു.

ബുറാബേയിൽ ഒരു താടാകവും ആ തടാകം മുകളിൽ നിന്നും കാണാവുന്ന ഒരു ട്രക്കിങ് പോയിന്റുമാണ് പ്രധാനമായും കാണാനുള്ളത്. തടാകത്തിന്റെ മുകളിൽ നിന്നുള്ള കാഴ്ച അവിസ്മരണീയമാണ്. ഞങ്ങൾ ബുറാബേയിലെത്തുമ്പോൾ മല കയറാൻ പറ്റിയ കാലാവസ്ഥയായിരുന്നില്ല. അതിനാൽ താഴെ നിന്നും തടാകം കണ്ടു തിരിച്ചു പോകാമെന്നു മനസ്സില്ലാ മനസ്സോടെ ഞങ്ങൾ തീരുമാനിച്ചു. അപ്പോഴേക്കും റോഡ് മഞ്ഞു വീണ് കാർ ചെറുതായി തെന്നാൻ തുടങ്ങി. ബ്രേക്ക്‌ ചെയ്യാനും ബുദ്ധിമുട്ടനുഭവപ്പെട്ടു. താടാകത്തിലേക്ക് വീണ്ടും 20km കൂടിയുണ്ടായിരുന്നു. തിരിച്ചു പോന്നാലോ എന്ന് ആലോചിച്ചു തുടങ്ങിയപ്പോൾ റോഡ് തടാകത്തിനോട് വളരെ അടുത്തു വരുന്ന ഒരു ഭാഗം ഗൂഗിൾ മാപ്പിൽ കണ്ടു. എന്നാൽ അവിടെ വരെ എങ്ങനെയെങ്കിലും പോകാമെന്നു കരുതി മുന്നോട്ട് നീങ്ങി.മാപ്പിൽ കണ്ടത് പോലെ റോഡ് തടാകത്തിന്റെ വളരെ അടുത്തുകൂടി കടന്നു പോകുന്ന ഭാഗത്തു ഞങ്ങൾ കാർ നിർത്തി. നോക്കെത്താ ദൂരം പരന്നു കിടക്കുന്ന തടാകം. തീരം പൂർണ്ണമായും മഞ്ഞു വീണു മൂടിയിരുന്നു. തടാകത്തിന്റെ അക്കരെ കാർമേഘങ്ങൾക്കിടയിലൂടെ എത്തി നോക്കുന്ന മല നിരകൾ. എല്ലാം കൂടി മനസ്സിൽ വല്ലാത്തൊരു അനുഭൂതി നിറച്ചു. വളരെ കുറച്ച് സമയമേ ഞങ്ങൾക്കവിടെ ചിലവഴിക്കാൻ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും ഇരുട്ട് വീണു തുടങ്ങി. ധ്രുതിയിൽ ഞങ്ങൾ അസ്താനയിലേക്ക് തിരിച്ചു. അപ്പോഴേക്കും റോഡ് തീരെ കാണാൻ വയ്യാത്ത രൂപത്തിൽ മഞ്ഞു വീഴ്ച അതിശക്തമായി. കൂടാതെ കാറിനെ പിടിച്ചു ഉലയ്ക്കുന്ന ശക്തമായ കാറ്റും. ജീവിതത്തിൽ ഇന്നേവരെ അത്ര അപകടം പിടിച്ച ഒരു യാത്ര നടത്തിയിട്ടില്ലെന്നു തന്നെ പറയാം. രാത്രി വളരെ വൈകിയാണ് അസ്താനയിൽ തിരിച്ചെത്തിയത്. ബുറാബേയുടെ യഥാർത്ഥ ഭംഗി ഞങ്ങൾക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല. ബുറാബേയ് കാണാൻ വേണ്ടി മാത്രം ഞാൻ ഒരിക്കൽ കൂടി ഖസാകിസ്ഥാൻ സന്ദർശിച്ചാലും അത്ഭുതപ്പെടാനില്ല.

പിറ്റേന്ന് വൈകുന്നേരത്തോടെ ഞങ്ങൾ അസ്താന നഗരത്തോട് വിടപറഞ്ഞു. കനത്ത മൂടൽ മഞ്ഞും ശക്തമായ കാറ്റും വകവെയ്ക്കാതെ എയർ അസ്താന വിമാനം ഞങ്ങളെയുംകൊണ്ട് അൽമാത്തിയിലേക്ക് പറന്നു. അൽമാത്തിയിലെ വിശേഷങ്ങൾ അടുത്ത പോസ്റ്റിൽ വായിക്കാം

Read More

ഖസാക്കിസ്ഥാന്റെ ഇതിഹാസം - ഭാഗം 2

രാത്രി 7 മണിയോടെയാണ് ഞങ്ങൾ അൽമാത്തിയിൽ ലാൻഡ് ചെയ്തത്. പിറ്റേന്ന് ബുക്ക് ബുക്ക് ചെയ്ത വാഹനം രാത്രി തന്നെ കിട്ടുമോ എന്നറിയാൻ എയർപോർട്ടിലെ ആവിസിന്റെ ഓഫീസിൽ ചെന്ന് നോക്കിയെങ്കിലും 6 മണിക്ക് തന്നെ അവർ ഓഫീസ് അടച്ചു സ്ഥലം വിട്ടിരുന്നു.

പിക്കപ്പിന് പകരം പ്രാഡോ.. ഭീകരനാണവൻ..ഭീകരൻ.

 

പിറ്റേ ദിവസം പട്ടണത്തിലെ ആവിസ് ഓഫിസിൽ ചെന്നു. കാറുകളുടെയും പിക്കപ്പുകളുടെയും വലിയൊരു നിര തന്നെ അവിടെയുണ്ടായിരുന്നു. L 200 നു പകരം മാന്വൽ മോഡൽ ടൊയോട്ട ഹൈലക്സ് പിക്കപ്പാണ് ഞങ്ങൾക്ക് വേണ്ടി തയ്യാറാക്കി വെച്ചിരുന്നത്. മാന്വൽ മോഡൽ എടുക്കാൻ ഞങ്ങൾ വിസമ്മതിച്ചപ്പോൾ ചെറിയൊരു അധിക തുകയ്ക്ക് ഓഫ്‌ റോഡ് യാത്രകൾക്കായി സസ്പെൻഷനും ബമ്പറും മാറ്റി മഡ് ടെറയിൻ ടയറുമിട്ട ഒരു പ്രാഡോ തരാമെന്ന് പറഞ്ഞു. ഞങ്ങൾ സസന്തോഷം ആ ഓഫർ സ്വീകരിച്ചു.

Read More

ബിഗ് അൽമാത്തി തടാകം.

തുടക്കം പാളി..

അൽമാത്തി നഗരത്തിൽ നിന്നും ഏതാണ്ട് 60 km അകലെയാണ് ബിഗ് അൽമാത്തി തടാകം. അൽമാത്തി എയർപോർട്ടിൽ ഈ തടാകത്തിന്റെ വലിയൊരു ചിത്രം കാണാം. ഞങ്ങൾ നേരെ അങ്ങോട്ട് വെച്ചു പിടിച്ചു. ചെറിയ മഴയും മഞ്ഞു വീഴ്ചയും ഉണ്ടായിരുന്നു. 4-5 ഡിഗ്രിയായിരുന്നു പുറത്തെ ഊഷ്മാവ്. എന്നാൽ താടാകത്തിന് 12 km അകലെ വെച്ചു പോലീസ് റോഡ് ബ്ലോക്ക് ചെയ്തിരുന്നു.

1-2 കൊല്ലമായി അവിടേക്ക് പ്രൈവറ്റ് വാഹനങ്ങൾ ഒന്നും തന്നെ കടത്തി വിടുന്നില്ല. ഒന്നുകിൽ ഇലക്ട്രിക് ബൈക്ക് വാടകയ്ക്ക് എടുത്തോ അല്ലെങ്കിൽ നടന്നോ കയറണം. 12 km മല കയറാൻ 3-4 മണിക്കൂർ എടുക്കും. ചെറുതായി മഴ പെയ്യുന്നതിനാൽ ബൈക്ക് എടുത്തു പോവേണ്ടെന്നും തീരുമാനിച്ചു ഞങ്ങൾ തിരിച്ചു പോന്നു. മഞ്ഞിൽ മൂടിയ ആ പരിസരത്തു നിന്നും ഞങ്ങൾക്ക് കുറച്ചു നല്ല ഫോട്ടോകൾ കിട്ടി. മറ്റൊരു രാജ്യത്തിരുന്നു ഗൂഗിൾ നോക്കി കാര്യങ്ങൾ ആസൂത്രണം ചെയ്യുമ്പോളുള്ള പ്രശ്നങ്ങളാണ് ഇതെല്ലാം. ഏറ്റവും പുതിയ ചില വിവരങ്ങൾ നമുക്ക് അറിയാൻ കഴിഞ്ഞെന്നു വരില്ല. അൽമാത്തിയിലെ ആദ്യ ദിവസം തന്നെ തിരിച്ചടി നേരിട്ടല്ലോ എന്ന ചെറിയ വിഷമത്തോടെ ഞങ്ങൾ പാൻഫിലോവ് പാർക്കിൽ സ്ഥിതിചെയ്യുന്ന അസ്സൻഷൻ കാത്തീഡ്രൽ എന്നറിയപ്പെടുന്ന സെൻകോവ്‌ കാത്തീഡ്രൽ ലക്ഷ്യമാക്കി യാത്രയായി. ബിഗ് അൽമാത്തി തടാകം സത്യത്തിൽ ഞങ്ങളുടെ പ്ലാനിൽ ഉണ്ടായിരുന്നില്ല. അത് കാണാൻ കഴിയാഞ്ഞതിൽ ഉള്ള വിഷമമല്ല, മറിച്ചു ഞങ്ങൾ കാണാൻ തീരുമാനിച്ച മറ്റു രണ്ടു താടാകങ്ങളിൽ ഈ പ്രശ്നം വരുമോ എന്ന ചിന്തയാണ് ഞങ്ങളെ കൂടുതൽ അലട്ടിയത്.

Read More

മരത്തിൽ തീർത്ത അത്ഭുതം - സെൻകോവ്‌ കത്തീഡ്രൽ

സെൻകോവ്‌ കത്തീഡ്രൽ 1907 ൽ നിർമ്മിക്കപ്പെട്ട ഒരു റഷ്യൻ ഓർത്തഡോക്സ് ചർച്ചാണ്. പൂർണ്ണമായും മരത്തടിയിൽ നിർമ്മിച്ചതാണെന്നതാണ് ഈ ചർച്ചിനെ വ്യത്യസ്തമാക്കുന്നത്. ആണികൾ പോലും മരം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും വലിയൊരു ഭൂകമ്പത്തെ ഈ കെട്ടിടം അതിജീവിച്ചിട്ടുണ്ട്. മരം കൊണ്ടുണ്ടാക്കിയ ലോകത്തിലെ രണ്ടാമത്തെ വലിയ ചർച്ചാണ് സെൻകോവ്. വിശാലവും മനോഹരവുമായ പാൻഫിലോവ് പാർക്ക് ഈ ചർച്ചിനെ കൂടുതൽ മനോഹരമാക്കുന്നു.

Read More

കൊൽസായ്, കൈൻഡി തടാകങ്ങൾ

ഖസാക്കിസ്ഥാൻ യാത്ര ആസൂത്രണം ചെയ്തതിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കേണ്ടി വന്നത് കൊൽസായ്, കൈൻഡി തടാകങ്ങൾ എങ്ങനെ സന്ദർശിക്കുമെന്നു വ്യക്തമായ ഒരു രൂപരേഖ തയ്യാറാക്കാൻ വേണ്ടിയായിരുന്നു. ഖാസാക്കിസ്ഥാനിലെ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഷാരിൻ കാനിയോണും കൊൽസായ് - കൈൻഡി തടാകങ്ങളും ഒരേ റൂട്ടിൽ തന്നെയാണെന്ന വിവരം വലിയൊരാശ്വാസമായി.

അൽമാത്തിയിൽ നിന്നും 150 കിലോമീറ്റർ യാത്ര ചെയ്‌താൽ ഷാരിൻ കാനിയോൺ കാണാം. അവിടെ നിന്നും വീണ്ടും ഏതാണ്ട് നൂറു കിലോമീറ്റർ യാത്ര ചെയ്താൽ കൊൽസായ് , കൈൻഡി തടാകങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെത്താം. ഇരു താടാകങ്ങളും ഒരേ സ്ഥലത്തു തന്നെയാണോ, രണ്ടും ഒറ്റ ദിവസം കൊണ്ട് കാണാൻ കഴിയുമോ, അവ തമ്മിൽ എത്ര ദൂരമുണ്ട് എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ മനസ്സിലുണ്ടായിരുന്നു. കുറെയേറെ ബ്ലോഗുകൾ വായിക്കുകയും ഖസാക്കിസ്ഥാൻ മാപ്പുകൾ അരിച്ചു പെറുക്കുകയും ചെയ്ത ശേഷമാണ് ആവശ്യമായ വിവരങ്ങൾ ലഭ്യമായത്.

 

ഷാരിനിൽ നിന്നും 100km യാത്ര ചെയ്‌താൽ ആദ്യമെത്തുന്നത് സാറ്റി എന്ന ചെറുഗ്രാമത്തിലാണ്.സാറ്റിയുടെ പ്രവേശന കവാടത്തിനു തൊട്ടു മുൻപായാണ് കൈൻഡി തടാകത്തിലേക്കുള്ള ഓഫ് റോഡ് യാത്ര തുടങ്ങുന്നത്. സാറ്റി ഗ്രാമം കടന്നു വീണ്ടും ഏതാണ്ട് 25km മുന്നോട്ട് പോയാൽ കുരുമെന്റിയിലെത്തും. കൊൽസായ് തടാകം കുരുമെന്റിയിലാണ്. കൊൽസായ് - കൈൻഡി തടാകങ്ങൾ സന്ദർശിക്കുന്നവർ താമസിക്കുന്ന സ്ഥലങ്ങളാണ് സാറ്റിയും കുരുമെന്റിയും. യർട്ട്, ഹോം സ്റ്റേ, ഗസ്റ്റ് ഹൗസ്, അപാർട്മെന്റ് തുടങ്ങി എല്ലാവിധത്തിലുള്ള താമസവും ഇവിടെ ലഭ്യമാണ്. സൗകര്യങ്ങൾ പൊതുവെ കുറവായിരിക്കും. ഓൺലൈൻ ബുക്കിംഗ് ചെയ്യുമ്പോൾ നേരത്തെ ക്യാഷ് പിടിക്കുന്ന ഏർപ്പാട് ഖസാക്കിസ്ഥാനിൽ നിലവിലില്ല. അവിടെ ചെല്ലുമ്പോൾ പണമടച്ചാൽ മതി. പക്ഷെ പറഞ്ഞ സമയത്തു ചെന്നില്ലെങ്കിൽ റൂം അവർ മറ്റു ഗസ്റ്റുകൾക്കു മറിച്ചു കൊടുക്കും. ഷാരിനിൽ നിന്ന് ഉദ്ദേശിച്ചതിലും രണ്ടു മണിക്കൂർ വൈകിയാണ് ഞങ്ങൾ കുരുമെന്റിയിലെത്തിയത്. അപ്പോഴേക്കും ഞങ്ങൾ ബുക്ക് ചെയ്ത ബഡ്ജറ്റ് റൂം മറ്റാരോ കൈക്കലാക്കി. ആ ഹോട്ടൽ ഫുൾ ആവുകയും ചെയ്തു. കൊടും തണുപ്പിൽ ഹോട്ടൽ അന്വേഷിച്ചു കറങ്ങുന്നതു റിസ്ക് ആണെന്ന് മനസ്സിലായതോടെ അൽപ്പം ആഡംബര സ്വഭാവമുള്ള ഒരു അപാർട്മെന്റിൽ ഇരട്ടിയിലേറെ ചിലവിൽ താമസിക്കേണ്ടി വന്നു.

 

അൽമാത്തിയിൽ നിന്നും ഷാരിൻ കാനിയോൺ - കൊൽസായ് - കൈൻഡി തടാകങ്ങൾ എന്നിവ ഉൾപ്പെടുന്ന പലവിധ ടൂർ പാക്കേജുകൾ ലഭ്യമാണ്. ഒറ്റ ദിവസം കൊണ്ട് ഇവ മൂന്നും ഓടിച്ചിട്ട് കാണിക്കുന്നവയും രണ്ടു ദിവസം കൊണ്ട് കാണിക്കുന്നവയുമുണ്ട്. ഒരു ദിവസം കൊണ്ട് ഇവയെല്ലാം നന്നായി ആസ്വദിച്ചു കാണാൻ കഴിയില്ല എന്നുറപ്പാണ്. ആകെ ഒരു ഓട്ടപ്രദക്ഷിണം മാത്രമേ കാണൂ. അൽമാത്തിയിൽ നിന്നും രാവിലെ പുറപ്പെട്ടു ഷാരിൻ കാനിയോൺ നന്നായി ആസ്വദിച്ചു കാണുക. വൈകുന്നേരത്തോടെ സാറ്റിയിലോ കുരുമെന്റിയിലോ തങ്ങിയ ശേഷം പിറ്റേ ദിവസം രണ്ടു തടാകങ്ങൾ കാണുന്നതാണ് ഉചിതം. എല്ലായിടത്തും വേണ്ടത്ര സമയം ലഭിക്കും.

Read More

കുതിര ഈ നാടിന്റെ ഐശ്വര്യം !

കുതിര - ഈ വീ..അല്ല, നാടിന്റെ ഐശ്വര്യം !

സ്വതവേ മനോഹരമായ ഖസാക്കിസ്ഥാൻ ലാൻഡ്‌സ്‌കേപ്പിനെ കൂടുതൽ മനോഹരമാക്കുന്നത് മേഞ്ഞു നടക്കുന്ന ഈ കുതിരകളാണ്. സാധാരണ വാഹങ്ങൾകൊണ്ട് ചെന്നെത്താൻ കഴിയാത്തിടങ്ങളിൽ എത്തിപ്പെടാൻ കുതിര സഹായിക്കും. ഖസാക്കിലെ ജനങ്ങൾ പൊതുവെ കുതിരയെ ഓടിക്കുന്നതിൽ മിടുക്കരാണെന്നു തോന്നുന്നു. ചെമ്മരിയാടുകളെ മേയ്ക്കുന്ന കർഷകരും കുത്തനെയുള്ള മലമുകളിലേക്ക് കയറിപ്പോകുന്ന ആളുകളും കുതിരയുടെ സഹായം ഉപയോഗപ്പെടുത്തുന്നത് കണ്ടു.

അൽമാത്തിയിൽ നിന്നും ഷാരിൻ കാനിയോണിലേക്ക് പോകുന്ന വഴിക്കു പകർത്തിയ ചിത്രങ്ങൾ.

Read More

കസാക്കിസ്ഥാനിലെ അരിസോണ.

അമേരിക്കയിലെ അരിസോണയിലുള്ള ഗ്രാൻഡ് കാനിയോൺ നാഷണൽ പാർക്കിന്റെ ഫോട്ടോ കണ്ടാൽ അവിടെ വരെ ഒന്ന് പോകാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. ഷാരിൻ കാനിയോൺ പാവങ്ങളുടെ ഗ്രാൻഡ് കാനിയോൺ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഗ്രാൻഡ് കാനിയോൺ പോലെ തന്നെ മനോഹരമാണ് ഷാരിൻ കാനിയോൺ. മുകളിൽ നിന്നുള്ള വ്യൂ കണ്ട ശേഷം താഴെ കാനിയോണിലൂടെ അര മണിക്കൂർ നടന്നാൽ മനോഹരമായ ഷാരിൻ നദിക്കരയിലെത്താം.

കാനിയോൺ അവിടെ അവസാനിക്കും. നേരത്തെ ഈ കാനിയോണിലൂടെ സ്വകാര്യ വാഹനങ്ങൾ ഓടിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇപ്പോൾ അംഗീകൃത വാനുകൾ മാത്രമേ കാനിയോണിലൂടെ സർവീസ് നടത്തുന്നുള്ളൂ. ഒരു മണിക്കൂർ കാനിയോണിലൂടെ നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക്‌ ടിക്കറ്റെടുത്ത് ഈ വാൻ സൗകര്യം ഉപയോഗപ്പെടുത്താം.

Read More

കൊൽസായ്, കൈൻഡി തടാകങ്ങൾ - 2

കസാക്കിസ്ഥാന്റെ മുഖമുദ്ര- കൊൽസായ്, കൈൻഡി തടാകങ്ങൾ.
കുരുമെന്റിയിൽ കൊൽസായ് താടാകത്തിനു തൊട്ടടുത്താണ് ഞങ്ങൾ താമസിച്ചത്. ലോവർ, മിഡിൽ, അപ്പർ അഥവാ ഒന്നാം കൊൽസായ്, രണ്ടാം കൊൽസായ്, മൂന്നാം കൊൽസായ് എന്നിങ്ങനെ മൂന്ന് കൊൽസായ് തടാകങ്ങളുണ്ട്. ഭൂരിഭാഗം സഞ്ചാരികളും സന്ദർശിക്കുന്നത് ഒന്നാം കൊൽസായ് താടാകമാണ്.

പാർക്കിങ് ഏരിയയിൽ നിന്നും 500 മീറ്റർ നടന്നാൽ ഒന്നാം കൊൽസായ് താടാകത്തിലെത്താം. എന്നാൽ രണ്ടാം കൊൽസായ് തടാകം കാണണമെങ്കിൽ 4 മണിക്കൂർ മല കയറണം. മൂന്നാം കൊൽസായ് കാണാൻ വീണ്ടും അത്ര തന്നെ കയറണം. ഈ രണ്ടു ട്രക്കിങ്ങും വളരെ പ്രയാസകരമായതിനാൽ നന്നേ കുറച്ചു സഞ്ചാരികൾ മാത്രമേ അവിടേക്ക് എത്തിപ്പെടാറുള്ളൂ. മൂന്നാം കൊൽസായ് തടാകം കിർഗിസ്ഥാൻ അതിർത്തിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. പാസ്പോർട്ടും മറ്റു രേഖകളും അവിടെ പോലീസ് പരിശോധിക്കും.

കൊൽസായ് തടാകത്തിലേക്ക് രണ്ടു നദികൾ മുറിച്ചു കടന്നു പോകേണ്ട ദുർഘടമായ ഓഫ്‌ റോഡ് യാത്രയെക്കുറിച്ച് പല ബ്ലോഗുകളിലും കാണാൻ കഴിയും. എന്നാൽ അത് പഴങ്കഥയാണ്. കൊൽസായ് തടാകത്തിന്റെ തൊട്ടടുത്തു വരെ ഇപ്പോൾ ടാർ ചെയ്ത നല്ല റോഡുണ്ട്. ഏത് വാഹനം കൊണ്ടും അവിടെ പോകാം. എന്നാൽ കൈൻഡി തടാകം കാണാൻ 4 വീൽ ഡ്രൈവ് വാഹനം കൂടിയേ തീരൂ.

Read More

കൈൻഡി തടാകം

സാറ്റി ഗ്രാമത്തിന്റെ കവാടത്തിൽ നിന്നും ഏതാണ്ട് 40 km ദുർഘടമായ ഒരു ഓഫ്‌ റോഡ് യാത്ര ചെയ്ത് വേണം കൈൻഡി തടാകത്തിലെത്താൻ. പാർക്കിംഗ് ഏരിയയിൽ നിന്നും തടാകക്കരയിലേക്ക് 40 മിനിറ്റ് നടക്കണം. കുതിരപ്പുറത്താണെങ്കിൽ 15 മിനിറ്റ് മതി. ഓഫ്‌ റോഡ് ഓടാൻ കഴിയുന്ന ഒരു വാനിലും ഏതാണ്ട് തടകത്തിനടുത്ത് വരെയെത്താം. മഴയോ മഞ്ഞോ ഉള്ളപ്പോൾ ചെളിയും കുതിര ചാണകവും കൂടിക്കുഴഞ്ഞു കിടന്ന് വഴുക്കുന്ന വീതി കുറഞ്ഞ വഴിയിലൂടെ നടന്നു കയറുക അത്ര എളുപ്പമല്ല.

 

കൈൻഡി തടാകം കണ്ണിനു കുളിർമ്മയേകുന്ന കാഴ്ചയാണ്. കാഴ്ച മാത്രമല്ല, അതിന്റെ ഉത്ഭവം തന്നെ ഒരു അത്ഭുതമാണ്. ഒരു നൂറ്റാണ്ട് മുമ്പ് ഭൂകമ്പത്തിൽ കൈൻഡി നദിക്കരയിലെ വലിയ മലകളിൽ മണ്ണിടിച്ചിലുണ്ടായി നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടാണ് തടാകം രൂപം കൊണ്ടത്. മുൻപ് കാടായിരുന്ന പ്രദേശം അങ്ങനെ വെള്ളത്തിലായി. അന്ന് വെള്ളത്തിൽ മുങ്ങി നശിച്ചു പോയ മരങ്ങളുടെ തടികൾ കേടാവാതെ ഇപ്പോഴും താടാകത്തിൽ അവശേഷിക്കുന്നുണ്ട്. അതാണ്‌ ഈ തടാകത്തെ വ്യത്യസ്തമാക്കുന്നത്.

Read More

Yurt

Yurt എന്നറിയപ്പെടുന്ന പരമ്പരാഗത ഖസാക്ക് കുടിൽ. പുരാതന കാലം തൊട്ട് ഇന്നും നിലവിലുള്ളതാണ് ഖസാക്കിസ്ഥാനിലെ yurt. ചൂട് കാലത്തും തണുപ്പ് കാലത്തും യർട്ടുകൾ താമസയോഗ്യമാണെന്ന് പറയപ്പെടുന്നു. മരം കൊണ്ടുള്ള ഫ്രെയിമിലാണ് പുരാതന യർട്ടുകൾ നിർമ്മിച്ചിരുന്നത്. ഇപ്പോൾ മരത്തിന് പകരം സ്റ്റീൽ ഫ്രെയിമുകളാണ് ഉപയോഗിക്കുന്നതെന്നു തോന്നുന്നു. നിർമ്മാണത്തിലിരിക്കുന്ന ഒരു yurt ഞങ്ങൾ കണ്ടിരുന്നു. അതിന് സ്റ്റീൽ ഫ്രെയിമായിരുന്നു. യാത്ര പ്ലാൻ ചെയ്യുന്ന സമയത്ത് ഒരു യർട്ടിൽ ഒന്ന് രണ്ടു ദിവസങ്ങൾ താമസിച്ചാലോ എന്ന് ആലോചിച്ചിരുന്നു. പിന്നെ കൊടും തണുപ്പിൽ യർട്ടിനുള്ളിലെ അവസ്ഥ എന്താകുമെന്ന് ഉറപ്പില്ലാത്തതിനാൽ വേണ്ടെന്നു വെച്ചു. വേനൽക്കാലത്തു യർട്ടിലെ താമസം കിടിലൻ ആയിരിക്കും. പച്ച പുതച്ചു നിൽക്കുന്ന മലകളുടെ താഴ്‌വരയിലൂടെ ഒഴുകുന്ന അരുവികളുടെ തീരത്ത് ഒറ്റപ്പെട്ടു നിൽക്കുന്ന യർട്ടിലെ താമസം ആലോചിക്കുമ്പോൾ തന്നെ കുളിരുകോരുന്നു..😍

Read More

അൽറ്റിൻ എമൽ നാഷണൽ പാർക്ക്‌

രാത്രിയിൽ യാത്രയില്ല.

കൈൻഡി തടാകം കണ്ടു കഴിഞ്ഞു രാത്രി കുരുമെന്റിയിൽ തന്നെ താസിച്ചു പിറ്റേ ദിവസം രാവിലെ അൽറ്റിൻ എമൽ നാഷണൽ പാർക്കിലേക്ക് പോകാനായിരുന്നു ആദ്യം ഞങ്ങൾ ആലോചിച്ചിരുന്നത്. പിന്നീട് ആ തീരുമാനം മാറ്റി അന്ന് രാത്രി തന്നെ അൽറ്റിൻ എമൽ നാഷണൽ പാർക്ക്‌ സ്ഥിതിചെയ്യുന്ന ബാക്ഷി ഗ്രാമത്തിലേക്ക് പോകാമെന്നു വെച്ചു. രാവിലേ തന്നെ അൽറ്റിൻ എമലിൽ കയറാം എന്നതായിരുന്നു ആ തീരുമാനത്തിന് പിന്നിൽ. അൽറ്റിന് എമൽ എന്നാൽ 4600 sq km വിസ്തൃതിയുള്ള അതിവിശാലമായ ഒരു ലോകമാണ്. മുഴുവനായും കാണാൻ ഒരു ദിവസം മതിയാകില്ല.

 

കുരുമെന്റിയിൽ നിന്നും 330 km ദൂരമുണ്ട് അൽറ്റിൻ എമൽ നാഷണൽ പാർക്കിലേക്ക്. ഖസാകിസ്ഥാനിലെ റോഡുകൾ ശരാശരിയിലും താഴെ നിലവാരമുള്ളവയാണ്. കുണ്ടും കുഴികളും വേണ്ടുവോളമുണ്ട്. റോഡുകളിൽ സ്ട്രീറ്റ് ലൈറ്റുമില്ല. അത്തരമൊരു സാഹചര്യത്തിൽ രാത്രി യാത്ര ഒരു തെറ്റായ തീരുമാനമാകുമോ എന്ന് ഞങ്ങൾ ഭയന്നിരുന്നു. അവസാനം പോകാൻ തന്നെ തീരുമാനിച്ചു. യാത്ര ബുദ്ധിമുട്ടായി തോന്നുന്നേൽ ഇടയ്ക്ക് എവിടെയെങ്കിലും താമസിച്ചു രാവിലെ പോകാം എന്ന് കരുതി യാത്ര തുടങ്ങി. എന്നാൽ മോശം റോഡിനെക്കാൾ കനത്ത മഞ്ഞു വീഴ്ചയാണ് ഞങ്ങളെ ബുദ്ധിമുട്ടിച്ചത്. 2-3 മീറ്റർ അപ്പുറത്തേക്കു റോഡ് കാണാൻ കഴിയാത്തത്ര കഠിനമായ മഞ്ഞു വീഴ്ച. കുണ്ടും കുഴിയും നിറഞ്ഞ വീതി കുറഞ്ഞ റോഡുകൾ. തീരുമാനം തെറ്റിപ്പോയി എന്ന് മനസ്സിലായി. പക്ഷേ വഴിയിലൊന്നും ഹോട്ടൽ പോയിട്ട് വീട് പോലുമില്ല. കാറിലാണെങ്കിൽ പെട്രോൾ തീരാറായി. ആകെ ടെൻഷനടിച്ചു. പെട്രോൾ തീർന്നു വഴിയിൽ നിർത്തിയിടാൻ പോലും വയ്യാത്ത കാലാവസ്ഥ. കൊടും തണുപ്പ് മാത്രമല്ല, മൂടൽ മഞ്ഞിൽ നിർത്തിയിട്ട വാഹനത്തിനു പുറകിൽ മറ്റു വാഹനങ്ങൾ വന്നിടിക്കാനും സാധ്യതയുണ്ട്. ഖസാകിസ്ഥാനിൽ ഡ്രൈവ് ചെയ്യുമ്പോൾ കാണുന്ന പമ്പിൽ നിന്നെല്ലാം പെട്രോൾ അടിക്കണം എന്ന ആപ്തവാക്യം ഞങ്ങൾ പേടിയോടെ ഓർത്തു. അവസാനം റിസർവ് ആകുന്നതിനു മുമ്പ് ഒരു ചെറിയ പെട്രോൾ പമ്പ് കണ്ടു. ചെറിയ പമ്പുകളിൽ രാത്രി ഒരു കിളിവാതിൽ തുറന്നു ഒരാൾ എത്തി നോക്കും. അവിടെ പണം കൊടുത്തു നമ്മൾ തന്നെ പെട്രോൾ അടിക്കണം. തൽക്കാലം പെട്രോൾ കിട്ടി. എന്നാലും താമസിക്കാൻ പോയിട്ട് ഭക്ഷണം കിട്ടാൻ പോലും സൗകര്യം എവിടെയുമില്ല. മുന്നോട്ട് പോവുകയല്ലാതെ വേറെ വഴിയില്ല. ബാക്ഷിയിലെത്തിയപ്പോൾ രാത്രി 11 മണി. വഴിയിലൊന്നും ഒരു കടയും കാണാത്തതിനാൽ അത്താഴപ്പട്ടിണിയായിരുന്നു. ഭാഗ്യവശാൽ താമസിക്കാൻ സാമാന്യം നല്ല സൗകര്യങ്ങളുള്ള ഒരു ഗസ്റ്റ് ഹൌസ് തരപ്പെട്ടു. ഖസാകിസ്ഥാനിൽ ഏത് സീസണിലയാലും ശരി, രാത്രി ഡ്രൈവിംഗ് ഒഴിവാക്കുന്നതാണ് നല്ലത്.

 

യാത്ര ആസൂത്രണം ചെയ്യുന്ന സമയത്ത് ഒരു ഖസാകിസ്ഥാൻ ഗൈഡുമായി ഞാൻ ആശയ വിനിമയം നടത്തിയിരുന്നു. അൽമാത്തിയിൽ നിന്നും അസ്താന വരെ ഡ്രൈവ് ചെയ്യാൻ ഞങ്ങൾ ആലോചിക്കുന്നുണ്ടെന്നു ഞാൻ സൂചിപ്പിച്ചു. അന്ന് അത് കേട്ട് പുള്ളി ഞെട്ടി. ഞാൻ ഒരിക്കലും അത് പ്രോത്സാഹിപ്പിക്കില്ല എന്നാണ് ആൾ പറഞ്ഞത്. ഈ ധാരാവി ഒറ്റ രാത്രികൊണ്ട് ഒഴിപ്പിച്ച കഥ പോലെ ഒമാനിൽ 1000 km ഒറ്റയിരുപ്പിൽ ഡ്രൈവ് ചെയ്യുന്ന ആളാണ്‌ ഞാൻ എന്ന മട്ടിൽ അന്നൊരു ഡയലോഗ് അടിച്ചിരുന്നു. അത് കേട്ട് ആൾ ഒന്നും മിണ്ടിയില്ല. ആ മൗനത്തിന്റെ അർത്ഥം ഈ യാത്ര കഴിഞ്ഞപ്പോൾ എനിക്ക് പിടികിട്ടി. 😊

 

അൽറ്റിൻ എമൽ- അത്ഭുതങ്ങളുടെ മഹാലോകം.

അൽറ്റിൻ എമൽ എന്നാൽ വിശാലമായ ഒരു ലോകമാണ്. സാധാരണ സഞ്ചാരികൾ അധികം സന്ദർശിക്കാറില്ലാത്ത ഒരു സ്ഥലം. ബാക്ഷി ഗ്രാമത്തിലാണ് അൽറ്റിൻ എമലിന്റെ കവാടം. അവിടെ നിന്നും ടിക്കറ്റും പെർമിഷനും എടുത്തു വേണം പാർക്കിനുള്ളിലേക്ക് കയറാൻ. ഭക്ഷണവും വെള്ളവും ആദ്യമേ കരുതണം. വാഹനത്തിൽ വേണ്ടത്ര പെട്രോളും ഉറപ്പ് വരുത്തണം. ഉള്ളിലേക്ക് കയറിയാൽ വിശാലമായ ഭൂമിയും ആകാശവും നൂല് പോലെ വളവും തിരിവുമില്ലാതെ നീണ്ടു കിടക്കുന്ന ചരൽ റോഡും മാത്രമേ കാണൂ. ചരലും ഉരുളൻ കല്ലുകളും സസ്യലതാതികളും മരുഭൂമിയും ചേർന്ന വിചിത്രമായ ഒരു ലോകമാണ് അൽറ്റിൻ എമൽ നാഷണൽ പാർക്ക്. 1800 ലേറെ സസ്യ വർഗ്ഗങ്ങളും 60 ഓളം ജന്തു വർഗ്ഗങ്ങളും ഈ പാർക്കിലുണ്ടെന്നാണ് കണക്കുകൾ. പാർക്കിലൂടെ വാഹനം ഓടിച്ചു പോകുമ്പോൾ ധാരാളം മൃഗങ്ങളെ കാണാൻ കഴിയും. കുതിരകളും മാനുകളും കുലൻ എന്ന മദ്ധ്യേഷ്യൻ കഴുതകളും കൂട്ടം കൂട്ടമായി അതിവേഗം ഓടിപ്പോകുന്ന കാഴ്ച എനിക്ക് വളരെ ആകർഷകമായി തോന്നി. ആരും ഓടിക്കാനൊന്നുമില്ലാതെ ഇവരൊക്കെ ഇത്ര ധ്രുതിയിൽ എവിടേക്കു പോകുന്നു എന്ന് ചിന്തിച്ചു പോകും.

 

അൽറ്റിൻ എമൽ നാഷണൽ പാർക്കിൽ പ്രധാനമായും മൂന്ന് റൂട്ടുകളാണുള്ളത്.

റൂട്ട് 1:- സിംഗിങ് സാൻഡ് ഡ്യൂൺസ്. (പാടുന്ന മണൽക്കൂന )

 

ടൂർ പാക്കേജുകൾ സഞ്ചാരികളെ കൊണ്ടുപോകുന്നത് പ്രധാനമായും ഈ റൂട്ടിലാണ്. താരതമ്യേനെ എളുപ്പം എത്തിപ്പെടാവുന്ന സ്ഥലമാണെന്നതാണ് കാരണം. മരുഭൂമികളിൽ കാണുന്നത് പോലെ വലിയ സാൻഡ് ഡ്യൂൺസ് ഇവിടെയുണ്ട്. ഡ്യൂൺസിലൂടെ ശക്തമായ കാറ്റ് വീശുന്ന സമയത്ത് ഒരു ശബ്ദം ഉണ്ടാകുമെന്നു പറയപ്പെടുന്നു. അതാണ് സിംഗിംഗ് ഡ്യൂൺസ് എന്ന് പേര് വരാൻ കാരണം. ഞങ്ങൾ പോയ സമയത്ത് കാറ്റ് ഇല്ലായിരുന്നു. അതുകൊണ്ട് ഡ്യൂൺസിന്റെ പാട്ട് കേട്ടില്ല.

സാൻഡ് ഡ്യൂൺസിന്റെ മുത്തശ്ശൻമാരുടെ നാട്ടിൽ നിന്നും ചെല്ലുന്ന എനിക്ക് ഖസാക്കിലെ ഡ്യൂൺസ് വലിയ പുതുമയുള്ളവാക്കിയില്ല. പക്ഷെ അത്ഭുതം തോന്നിയ കാര്യം പ്രകൃതിയുടെ പെട്ടെന്നുള്ള മാറ്റമാണ്. അനന്തമായി പരന്നു കിടക്കുന്ന ചരൽ ഭൂമി പെട്ടെന്ന് ചുറ്റും മലകളുള്ള ഒരു താഴ്വരയിലേക്ക് ചെന്നെത്തും. ചരൽ നിറഞ്ഞ റോഡ് ക്രമേണെ ഐസ് മൂടിയതാവും. ഒരു സാൻഡ് ഡൂൺ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രദേശത്തു പെട്ടെന്ന് അത് പ്രത്യക്ഷപ്പെടും. പ്രകൃതിയെ ആഴത്തിൽ നിരീക്ഷിക്കുന്ന ഒരാളെ തീർച്ചയായും ആ കാഴ്ച അത്ഭുതപ്പെടുത്തും.

Read More

അക്താവു, കറ്റുറ്റാവു റയിൻബോ മലനിരകൾ

റൂട്ട് 2 :-

അക്താവു, കറ്റുറ്റാവു റയിൻബോ മലനിരകൾ.

 

അൽപ്പം ദുർഘടം പിടിച്ചതും ദൈർഘ്യം കൂടിയതുമായ റൂട്ടാണിത്. 70 കിലോമീറ്റർ കുത്തിക്കുലുങ്ങുന്ന ചരൽ റോഡിലൂടെ ഡ്രൈവ് ചെയ്യണം. ചരൽ റോഡാണെങ്കിൽ പെഡൽ ആഞ്ഞു ചവിട്ടുക എന്നതാണ് നിയമം. ചെറിയ സ്പീഡിൽ വാഹനമോടിച്ചാൽ കുലുങ്ങി ഒരു വഴിക്കാകും. 100-120 സ്പീഡിൽ പിടിച്ചാൽ കുലുക്കം അറിയില്ല. പെട്ടെന്ന് എത്തുകയും ചെയ്യാം. അക്താവൂ മലനിരകൾക്ക് വെള്ള, കറുപ്പ്, മഞ്ഞ, ഓറഞ്ച്, തവിട്ടു നിറങ്ങളാണ്. അതാണ് റയിൻബോ മലനിരകൾ എന്ന് പേര് വീണത്. വളരെ മനോഹരവും കൗതുകമുണർത്തുന്നതുമായ കാഴ്ചയാണത്.

Read More

കാപ്ച്ചഗൈ തടാകം

ഈ റൂട്ടിൽ വലിയൊരു തടാകമുണ്ട്. ഞങ്ങൾക്ക് അവിടെ പോകാൻ സമയം കിട്ടിയില്ല. ഞങ്ങൾ കണ്ട രണ്ടു റൂട്ടുകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ തീർച്ചയായും ഞാൻ നിർദ്ദേശിക്കുന്നത് അക്താവൂ മലനിരകളായിരിക്കും.

ഖസാക്കിസ്ഥാനിൽ ഡ്രൈവ് ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഓഫ്‌ ലൈൻ മാപ്പുകൾ ഉൾപ്പെടെ 2-3 മാപ്പുകൾ മൊബൈലിൽ കരുതണം. പോകാനുള്ള സ്ഥലങ്ങളുടെ മാപ്പുകൾ മുൻകൂട്ടി ഡൗൺലോഡ് ചെയ്തു വെക്കുന്നത് നല്ലതാണ്. മുകളിൽ ആകാശവും താഴെ ഭൂമിയും എന്ന രൂപത്തിൽ കാണപ്പെടുന്ന ഖസാക്ക് ഭൂപ്രകൃതിയിൽ പലയിടത്തും ഇന്റർനെറ്റ്‌ സേവനം ലഭ്യമല്ല. മുന്നോട്ട് പോകാൻ ഓഫ്‌ ലൈൻ മാപ്പുകൾ കൂടിയേ തീരൂ.
 

അൽറ്റിൻ എമൽ നാഷണൽ പാർക്കിൽ maps.me എന്ന ഓഫ് ലൈൻ മാപ്പാണ് ഞങ്ങൾക്ക് വഴി കാണിച്ചത്. ഒമാനിൽ നിന്നും പോരുന്നതിനു മുൻപ് തന്നെ ഞാൻ maps.me യിൽ ഖസാക്കിസ്ഥാൻ മാപ്പ് ഡൗൺലോഡ് ചെയ്തു വെച്ചിരുന്നു. അൽറ്റിൻ എമൽ നാഷണൽ പാർക്ക് UNESCO യുടെ പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. അൽറ്റിൻ എമൽ കണ്ടു കഴിഞ്ഞു ഞങ്ങൾ അൽമാത്തിയിലേക്ക് തിരിച്ചു പോന്നു.

അസ്സലാണ് അസ്സി പ്ലേറ്റ്യു.

അൽമാത്തിയിൽ നിന്നും 100 km അകലെ സാമുദ്ര നിരപ്പിൽ നിന്നും 8000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അസ്സി പ്ലേറ്റ്യു. മല നിരകളിൽ പച്ചപ്പുള്ള സമയത്ത് അസ്സി പ്ലേറ്റ്യു നിർബന്ധമായും കണ്ടിരിക്കേണ്ട കാഴ്ചയാണ്. ഏറ്റവും മുകളിൽ ഒരു നിരീക്ഷണ ടവറുമുണ്ട്. സ്വതവേ മോശമായ മുകളിലേക്കുള്ള വഴി മഞ്ഞു കാലത്ത് അതിലേറെ മോശമാവുന്നതിനാൽ അവിടേക്ക് ആരെയും കടത്തി വിടാറില്ല എന്നാണ് ഗൂഗിളിൽ നിന്നും എനിക്ക് മനസ്സിലായത്. അതിനാൽ പല കാർ റെന്റൽ കമ്പനികളും അവരുടെ വാഹനം അവിടേക്ക് കൊണ്ടുപോകാൻ സമ്മതിക്കാറില്ലെന്നും കണ്ടു. ഒരു ഭാഗ്യ പരീക്ഷണം നടത്തിനോക്കാമെന്നു കരുതി ഞങ്ങൾ അസ്സി പ്ലേറ്റ്യു ലക്ഷ്യമാക്കി നീങ്ങി. അസ്സി നദിയുടെ ഓരം ചേർന്ന് പോകുന്ന ആ വഴി ആരെയും ആകർഷിക്കുംവിധം മനോഹരമാണ്. ടാർ റോഡ് അവസാനിക്കാറായപ്പോൾ തന്നെ റോഡിൽ മഞ്ഞു മൂടിത്തുടങ്ങിയിരുന്നു. ചെറുതായി വാഹനം തെന്നാനും തുടങ്ങി. മണ്ണ് റോഡ് തുടങ്ങുമ്പോഴേക്കും വഴി പൂർണ്ണമായും മഞ്ഞു മൂടിയിരുന്നു. വളരെ മോശം റോഡും മഞ്ഞും അപകടകരമായ കൂട്ടുകെട്ടാണ്. പ്രാഡോ വലിയ പ്രയാസമില്ലാതെ കയറിപ്പോകുന്നുണ്ടായിരുന്നെങ്കിലും തിരിച്ചിറങ്ങൽ അത്ര എളുപ്പമായിരിക്കില്ലെന്ന് ഉറപ്പായിരുന്നു. ഇറക്കത്തിൽ വാഹനം നല്ലപോലെ തെന്നുന്നുണ്ടായിരുന്നു. മാത്രമല്ല, ലക്ഷ്യസ്ഥാനത്തെത്താൻ അതേ റോഡിലൂടെ 20 km യാത്ര ചെയ്യുകയും വേണം. ഞങ്ങളല്ലാതെ ആ വഴിയിൽ വേറെയാരും ഉണ്ടായിരുന്നില്ല. സുരക്ഷ അവതാളത്തിലാക്കിയുള്ള സഹസികതയ്ക്ക് താല്പര്യം ഇല്ലാത്തതിനാൽ 2-3 km പിന്നിട്ടപ്പോൾ തന്നെ ഞങ്ങൾ തിരിച്ചു പോന്നു.

Read More

ഇസ്സിക്ക് തടാകം

അസ്സിയിൽ നിന്നും തിരിച്ചു വരുന്ന വഴിക്കാണ് ഇസ്സിക്ക് തടാകം. നൂറ്റാണ്ടുകൾക്ക് മുമ്പ് ഭൂകമ്പത്തിൽ രൂപീകൃതമായതാണ് ഈ തടാകം. മരതക നിറമുള്ള വെള്ളത്തിൽ ഭാഗികമായി ഐസ് നിറഞ്ഞ തടാകം കാർമേഘം മൂടിയ അന്തരീക്ഷത്തിൽ സുഖകരമായ കാഴ്ചയായിരുന്നു. ഞങ്ങൾ ചെല്ലുമ്പോൾ അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല. കുന്നിൻ ചെരിവിലൂടെ വാഹനം ഇറക്കാൻ കഴിയുന്ന ചെറിയൊരു ഭാഗം ഞങ്ങൾ കണ്ടു. അതുവഴി തടാകത്തിന്റെ തൊട്ടടുത്തു വരെ ഞങ്ങൾ കാർ ഇറക്കി..

Read More

കോക്‌റ്റോബ് ,ഷിമ്പുലാക്ക്,സ്കീ

ഖസാക്കിസ്ഥാനിലെ ഞങ്ങളുടെ അവസാന ദിവസം അൽമാത്തി നഗരത്തിലും പരിസരത്തുമായി ചിലവഴിക്കാൻ തീരുമാനിച്ചു. പ്ലാൻ പ്രകാരം കാണാനുദ്ദേശിച്ച എല്ലാ സ്ഥലങ്ങളും ഈ സമയം കൊണ്ടു ഞങ്ങൾ കണ്ടു തീർത്തിരുന്നു. പക്ഷേ രാവിലെ മുതൽ ചാറ്റൽ മഴ തുടങ്ങി. മറ്റു സ്ഥലങ്ങൾ അവസാന ദിവസത്തേക്കു മാറ്റി വെക്കാഞ്ഞത് ഭാഗ്യമായെന്നു ആ മഴ കണ്ടപ്പോൾ ഞങ്ങളോർത്തു. അൽമാത്തി നഗരത്തിൽ സഞ്ചാരികളുടെ പ്രിയങ്കരമായ സ്ഥലമാണ് കോക്‌റ്റോബ് കുന്നുകൾ. കുന്നിൻ മുകളിൽ കുറേ സുവനീർ ഷോപ്പുകളും കുട്ടികളുടെ പാർക്കും ചെറിയൊരു മൃഗശാലയുമുണ്ട്. കോക്‌റ്റോബിൽ നിന്നും നോക്കിയാൽ അൽമാത്തി നഗരത്തിന്റെ ഭംഗിയുള്ള കാഴ്ച കാണാം. മഴയും മഞ്ഞും കാരണം ഞങ്ങൾക്കതു കാണാൻ കഴിഞ്ഞില്ല..ചില സുവനീറുകൾ വാങ്ങി ഞങ്ങൾ തിരിച്ചു പോന്നു.

അൽമാത്തിയിലെ സഞ്ചാരികളുടെ മറ്റൊരു പ്രധാന ആകർഷണമാണ് ഷിമ്പുലാക്ക് ഹിൽ ടോപ്പും അവിടുത്തെ സ്കീ റിസോർട്ടും. സ്കീ ചെയ്യാൻ വേണ്ടി സഞ്ചാരികൾ പോകുന്നിടമാണ് ഷിമ്പുലാക്ക്. സമയം ബാക്കിയുള്ളത് കൊണ്ടു ഞങ്ങൾ ആ വഴിക്ക് ഒന്ന് പോയിനോക്കി. പക്ഷേ പരിസ്ഥിതി ഒട്ടും മലിനമാക്കാതെ സൂക്ഷിക്കാനായി ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ ഷിമ്പുലാക്കിലേക്ക് ഇപ്പോൾ കടത്തി വിടുന്നുള്ളൂ. ആ വിവരം യാത്ര ആസൂത്രണം ചെയ്യുമ്പോൾ എനിക്ക് അറിയില്ലായിരുന്നു. ഇലക്ട്രിക് വാഹനമില്ലാത്തവർക്ക് നടന്നോ കേബിൾ കാർ വഴിയോ മുകളിലേക്ക് പോകാൻ സാധിക്കും.

രുചിയേറും ഭക്ഷണം, പക്ഷേ…

ഖസാക്കിസ്ഥാനിലെ ഭക്ഷണ വൈവിദ്ധ്യത്തെക്കുറിച്ച് ഏതാനും വരികൾ കുറിക്കാതെ വയ്യ. രുചി വൈവിദ്ധ്യവും പുതുമയും നിറഞ്ഞവയാണ് ഖസാക്കിസ്ഥാനിലെ ഭക്ഷണം. ഏറ്റവും ഉയർന്ന നിലവാരമുള്ള ഹോട്ടലുകൾ മാറ്റി നിർത്തിയാൽ ഇടത്തരം നിലവാരമുള്ള എല്ലായിടത്തും രുചികരമായ ഭക്ഷണം വളരെ ചെറിയ നിരക്കിൽ ലഭ്യമാണ്. ഇറച്ചി വിഭവങ്ങളാണ് പ്രധാനം. കുതിരയിറച്ചിയും കുതിരപ്പാൽ ഉപയോഗിച്ചുള്ള വിവിധ വിഭവങ്ങളും ഇവിടെ സുലഭമാണ്. ഹോട്ടലുകളിൽ യഥേഷ്ടം കിട്ടുന്ന താഷ്കന്റ് ചായ തീർച്ചയായും ഒന്ന് രുചിച്ചു നോക്കേണ്ടതാണ്. ചോറ്, ചപ്പാത്തി, ദോശ തുടങ്ങിയവ കിട്ടാൻ പ്രയാസമാണ്. കൈതച്ചക്കയും ഉണക്ക മുന്തിരിയുമിട്ട ഒരു തരം മധുരമുള്ള ബിരിയാണി മാത്രമാണ് അരിയിഹാരമായി ഞങ്ങൾ കണ്ടുള്ളൂ. ബിസ്ബർമാക് എന്നാണ് പേര്. കുതിരയിറച്ചിയും ബീഫും ബിസ്ബർമാക്കിൽ ഉപയോഗിക്കുന്നുണ്ട്. ബിസ്ബർമാക്ക് ഖസാക്കിലെ പ്രശസ്തമായ ഒരു വിഭവമാണ്.. പച്ചവെള്ളത്തേക്കാൾ സോഡയാണ് ജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു. സൂപ്പർ മാർക്കറ്റിൽ വെള്ളക്കുപ്പിയാണെന്ന് കരുതി എടുക്കുന്നത് അധികവും സോഡായായിരിക്കും. കുപ്പി കണ്ടാൽ ഏതാണ്ട് ഒരേപോലെയാണ്. വെള്ളമാണെന്ന് കരുതി ഞങ്ങൾ എടുത്ത 8 കുപ്പികളിൽ 4 എണ്ണം സോഡയായിരുന്നു. ലേബലിന്റെ നിറത്തിലെ ചെറിയ വ്യത്യാസം കണ്ടാണ് പിന്നെ വെള്ളം ഏതെന്നു മനസ്സിലാക്കിയത്.. എല്ലാ സൂപ്പർ മാർക്കറ്റുകളിലും മദ്യം സുലഭമമാണ്.

ഖസാക്കിസ്ഥാനോട് വിട പറയുന്ന രാത്രി അൽമാത്തിയിലെ പ്രശസ്തമായ ഹോട്ടലുകളിലൊന്നായ Sandyq ൽ നിന്നാണ് ഞങ്ങൾ ഭക്ഷണം കഴിച്ചത്. അത്രയും ദിവസം ചെറുകിട ഹോട്ടലുകളും ഫാസ്റ്റ് ഫുഡ് ഭക്ഷണ ശാലകളുമായിരുന്നു ഞങ്ങളുടെ ആശ്രയം. അവസാന ദിവസം കുറച്ചു ആഡംബരമാകാം എന്നായിരുന്നു തീരുമാനം. വെയ്റ്റർമാർ എമിറേറ്റ്സ് എയർ ഹോസ്സ്റ്റ്സ്സുമാരെ ഓർമ്മിപ്പിച്ചു. ഭക്ഷണം താരതമ്യേനെ വില കൂടുതലാണെങ്കിലും ഭക്ഷണത്തിന്റെ രുചിയും നല്ല ആമ്പിയൻസും സർവീസും കണക്കിലെടുക്കുമ്പോൾ വില ന്യായമാണ്.

Read More

പോകുന്നതിനു മുമ്പ്…

വിഭവങ്ങളുടെ രുചിയും വൈവിധ്യവും എടുത്തു പറയുമ്പോൾ തന്നെ ഇവയെല്ലാം കഴിച്ചു ഞങ്ങളുടെ രണ്ടുപേരുടെയും വയർ അസ്വസ്ഥമായിരുന്നു. അത്യാവശ്യം വേണ്ടുന്ന മരുന്നുകൾ നേരത്തെ കൈയിൽ കരുതിയിരുന്നതിനാൽ വലിയ പ്രശ്നങ്ങളുണ്ടായില്ല. നാട്ടിലെ പോലെയല്ല, ഒരു മെഡിക്കൽ ഷോപ്പ് കണ്ടുകിട്ടാൻ തന്നെ വലിയ പ്രയാസമാണ്.
 

ഭാഷ മനസ്സിലാക്കാനുള്ള പ്രയാസം ഒഴിച്ചാൽ ഖസാക്കിസ്ഥാനിലെ ജനങ്ങൾ വളരെ മര്യാദയുള്ളവരും സഹായമനസ്കരുമാണ്. ഒരു കാര്യം ആവശ്യപെട്ടാൽ കഴിവിന്റെ പരമാവധി അവർ പരിശ്രമിക്കും. QR കോഡ് ഇല്ലാതെ പാർക്കിങ് ഫീസ് അടക്കാൻ ഞങ്ങൾ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ ഒരാൾ സ്വന്തം പോക്കറ്റിൽ നിന്നും പണമെടുത്തു അടച്ച് തന്നു.

അങ്ങനെ മനസ്സ് മുഴുവൻ ഓർമ്മകളും ക്യാമറ നിറയെ ഫോട്ടോകളുമായി ആ യാത്ര അവസാനിച്ചു. ഇന്നേവരെയുള്ള യാത്രകളിൽ ഏറ്റവും ആസ്വാദ്യകരമായവയുടെ കൂട്ടത്തിൽ മുൻപിൽ തന്നെ ഖസാക്കിസ്ഥാൻ യാത്രയുണ്ടാകും. തുടക്കം മുതൽ അവസാനം വരെ ഒറ്റയ്ക്ക് ആസൂത്രണം ചെയ്തതിനാൽ ആ രാജ്യത്തെക്കുറിച്ച് ഒരുപാട് വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞു. ഏതാണ്ട് ഒരേ ഇഷ്ടാനിഷ്ടങ്ങൾ ഉള്ളവരായതിനാൽ ഞങ്ങൾ രണ്ടുപേർക്കും ഒരേപോലെ യാത്ര ആസ്വദിക്കാൻ കഴിഞ്ഞു. അന്യരാജ്യത്ത് 2000 km ലേറെ ഡ്രൈവ് ചെയ്യുക എന്നത് തന്നെ വലിയൊരു അനുഭവമാണ്. നഗരങ്ങളും ഗ്രാമങ്ങളും അടുത്തറിഞ്ഞു. വളരെ അനായാസകരമായിരുന്നു യാത്ര എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സമയ നിബന്ധനകൾ ഇല്ല.. ഗ്രൂപ്പ് ടൂറുകൾ പോലെ അതിരാവിലെ തണുപ്പത്ത്‌ പുറപ്പെടേണ്ട. ഇഷ്ടമുള്ളിടത്തു കൂടുതൽ സമയം ചിലവിടാം. മുൻകൂട്ടി തീരുമാനിച്ചതിൽ നിന്നും പ്ലാൻ മാറ്റം വരുത്താം. ഇഷ്ടമുള്ളിടത്തു നിന്നും ഭക്ഷണം കഴിക്കാം. അങ്ങനെ കുറേ സൗകര്യങ്ങൾ. വാഹനം വാടകയ്ക്ക് എടുക്കുന്നത് യാത്രയുടെ ചിലവ് അൽപ്പം കൂട്ടുമെങ്കിലും നല്ലൊരു വാഹനം നമുക്കു തരുന്ന സ്വാതന്ത്ര്യം ചില്ലറയല്ല. ചിലവുകൾ പങ്കിട്ടെടുക്കാൻ പറ്റുന്ന ഒരു നാൽവർ സംഘമായി യാത്ര ചെയ്യുകയാണെങ്കിൽ വാഹനം വാടകയ്ക്കെടുത്തു സ്വന്തമായി പോകുന്നതാണ് എന്തുകൊണ്ടും നല്ലത്.

പോകുന്നതിനു മുമ്പ്…

ഖസാക്കിസ്ഥാനിലെ ഒട്ടുമിക്ക സന്ദർശന സ്ഥലങ്ങളും ഒരു കവാടവും ചെക്ക് പോസ്റ്റും വെച്ചു നാഷണൽ പാർക്കുകളാക്കി മാറ്റിയിരിക്കുകയാണ്‌. എല്ലായിടത്തും ചെറുതും വലുതുമായ പ്രവേശന ഫീസുണ്ട്. പലയിടത്തും കുന്നും മലയുമുൾപ്പെടെ കുറേ നടക്കാനുമുണ്ട്. ചെറിയ കുട്ടികളുമായി വരുന്നവർക്ക് അൽപ്പം ബുദ്ധിമുട്ടായി തോന്നാം. കുടുംബമായി പോകാനുദ്ദേശിക്കുന്നവർ തണുപ്പുകാലം ഒഴിവാക്കുന്നതാണ് നല്ലത്. പല സ്ഥലങ്ങളിലും - 18-20 ഡിഗ്രി വരെ ഊഷ്മാവ് താഴും. ഉദ്ദേശിച്ച പോലെ എല്ലായിടവും കാണാൻ ശരീരം വഴങ്ങണമെന്നില്ല. മോശം കാലാവസ്ഥ കാരണം ചില സ്ഥലങ്ങളിലേക്ക് പ്രവേശനം നിഷേധിക്കപ്പെടാനും സാധ്യതയുണ്ട്. 5 മണിയാവുമ്പോഴേക്കും ഇരുട്ട് വീഴുന്നതിനാൽ സ്ഥലങ്ങൾ കാണാൻ കിട്ടുന്ന സമയവും കുറവായിരിക്കും. വസന്ത കാലത്തും ശരത് കാലത്തും പ്രകൃതിക്കുണ്ടാവുന്ന ഭംഗി മഞ്ഞു കാലത്തുണ്ടാകില്ല. പച്ചപ്പിന് പകരം ഇല പൊഴിഞ്ഞു വരണ്ടണങ്ങിയ മരങ്ങളും താഴ്വരകളുമാണ് കാണാൻ കഴിയുക. എന്നാൽ തണുപ്പും മഞ്ഞുകാലവും ആസ്വദിക്കാൻ കഴിയുന്നവർക്ക് ഖസാക്കിസ്ഥാൻ മഞ്ഞുകാലത്തും സന്ദർശിക്കാവുന്ന ഒരു കിടിലൻ രാജ്യമാണ്.

Read More