ചരിത്രമുറങ്ങുന്ന ഇസ്താംമ്പുൾ നഗരം - തുർക്കി

അൽപ്പം ചരിത്രം :-

ലോകത്തെ ഏറ്റവും പ്രശസ്തമായ നഗരങ്ങൾ ഏതൊക്കെയെന്നു അന്വേഷിച്ചാൽ ആദ്യത്തെ 30 എണ്ണത്തിൽ ഉൾപ്പെടുമെന്ന് ഉറപ്പു പറയാവുന്ന സിറ്റിയാണ് ഇസ്താമ്പുൾ. BC 3000 മുതൽ ഇസ്താമ്പുൾ ഏരിയയിൽ ജനവാസമുണ്ടെന്നു കരുതപ്പെടുന്നു. ഏഴാം നൂറ്റാണ്ടിൽ ഗ്രീക്ക് ചക്രവർത്തി Byzas ഇവിടം പിടിച്ചടക്കി ബെസാന്റൈൻ സാമ്രാജ്യം സ്ഥാപിച്ചു. പിന്നീട് അത് റോമൻ ചക്രവർത്തി Constantine കൈവശപ്പെടുത്തുകയും Constantinople എന്നപേരിൽ അവരുടെ തലസ്ഥാനമാക്കുകയും ചെയ്തു. 1453 ലാണ്‌ ഓട്ടോമാൻ തുർക്ക് സുൽത്താൻ മെഹമദ് രണ്ടാമൻ പ്രതാപം നശിച്ച Constantinople പിടിച്ചടക്കി അതിന് ഇസ്താമ്പുൾ എന്ന് നാമകരണം ചെയ്യുന്നത്. ഓട്ടോമൻ തുർക്കിയുടെ മൂന്നാമത്തെയും അവസാനത്തെയും തലസ്ഥാനമായിരുന്നു ഇസ്താമ്പുൾ.

ചിലവ് അൽപ്പം കൂടും :-

ഒരു ബഡ്ജറ്റ് ട്രിപ്പ് ആലോചിക്കുന്നവർക്ക് യോജിച്ച സ്ഥലമല്ല തുർക്കി. കുർദ് പ്രദേശങ്ങളിൽ ഈയിടെയുണ്ടായ ഭൂകമ്പത്തിനു ശേഷം തുർക്കി വിസയുടെ ചാർജ് 25 ഒമാനി റിയാലിൽ നിന്നും 76 ആയി വർധിപ്പിച്ചു. ഭക്ഷണവും താമസവുമുൾപ്പെടെ എല്ലാം ചിലവേറിയവയാണ്. ടൂറിസ്റ്റുകളെ ആശ്രയിച്ചാണ് ഇസ്താമ്പുൾ പട്ടണത്തിന്റെ നിലനിൽപ്പ് എന്നതിനാൽ അവരെ പരമാവധി പിഴിയാതെ വഴിയില്ല.

 

മസ്കറ്റിൽ നിന്നും 5 മണിക്കൂർ യാത്ര ചെയ്തു ഇസ്താമ്പുൾ സിറ്റിയുടെ അടുത്തുള്ള സബീഹ ഗോക്ചെ എയർപോർട്ടിൽ വിമാനമിറങ്ങുന്നത് സൂചി കുത്താനിടമില്ലാത്ത തിരക്കിലേക്കാണ്. ഒരു മണിക്കൂറിലേറെ എമിഗ്രേഷൻ ക്യൂവിൽ നിന്ന ശേഷമാണ് പുറത്ത് കടക്കാൻ കഴിഞ്ഞത്. ലഗേജ്‌ തള്ളാൻ ട്രോളി എടുക്കണമെങ്കിൽ ചില്ലറ കൊടുക്കണം. ആദ്യമായി ഇവിടെ വരുന്നവരുടെ കൈയിൽ ടർക്കിഷ് ചില്ലറ ഉണ്ടാകാൻ ഒരു സാധ്യതയുമില്ല. പുറത്തിറങ്ങിയാൽ കാര്യങ്ങൾ എളുപ്പമാണ്. ജനങ്ങൾ വളരെ ആതിഥ്യ മര്യാദയുള്ളവരും സഹായ മനസ്ക്കരുമാണ്. നേരത്തെ കേട്ടത് പോലെ ഭാഷ വലിയൊരു പ്രശ്നമായി തോന്നിയില്ല. എല്ലാവർക്കും അറിയില്ലെങ്കിലും ചുറ്റിലും കാണുന്ന ആരെങ്കിലുമൊക്കെ അൽപ്പ സ്വൽപ്പമെങ്കിലും ഇംഗ്ലീഷ് അറിയുന്നവരായിരിക്കും.

 

സബീഹ ഗോക്ചെ എയർപോർട്ടിൽ നിന്നും ഇസ്താമ്പുൾ സിറ്റിയിലേക്കുള്ള യാത്ര, അച്ചടക്കമുള്ള ട്രാഫിക്കും റോഡുകളുടെ നിലവാരവും മാറ്റി നിർത്തിയാൽ ഏതാണ്ട് കേരളത്തിലെ വലിയ ടൗണുകളിലൂടെയുള്ള യാത്രയെ ഓർമ്മിപ്പിച്ചു ഇസ്താമ്പുളിനോട് അടുക്കും തോറും ട്രാഫിക് കൂടുതൽ തിരക്കേറിയതായി.

 

തുരുത്തിനപ്പുറം ഇസ്താമ്പുളിന്റെ ശബ്ദം

കരിങ്കടലിന്റെ വലിയൊരു തുരുത്താണ് യൂറോപ്പിലും ഏഷ്യയിലുമായി കിടക്കുന്ന തുർക്കിയെ രണ്ടായി വിഭജിക്കുന്നത്. 1.5 km നീളത്തിൽ നിർമ്മിച്ചിരിക്കുന്ന ബോസ്ഫറസ് ഹാങ്ങിങ് ബ്രിഡ്ജിനു മുകളിലൂടെ ഇസ്താമ്പുൾ സിറ്റിയിലേക്ക് കടക്കുമ്പോൾ ആദ്യം ശ്രദ്ധയിൽ പെടുന്നത് റോഡിലൂടെയും ഫുട്ട്പാത്തിലൂടെയും ഒഴുകുന്ന ജനസാഗരമായിരിക്കും..ഇത്രയും തിരക്കേറിയ ഒരു നഗരത്തിൽ ഞാൻ മുൻപ് പോയിട്ടില്ല. സിറ്റിയിലെ റോഡുകളിലുടനീളം ട്രാം ട്രാക്കുകൾ കാണാം. റോഡിലെ മറ്റു വാഹങ്ങളോടും തിരക്കിനോടും പൊരുത്തപ്പെട്ടു, അവരിൽ ഒരാളായി തലങ്ങും വിലങ്ങും നീങ്ങുന്ന ട്രാമുകൾ തന്നെയാണ് ഈ നഗരത്തിന്റെ മുഖമുദ്ര. അമ്പലങ്ങളിൽ നിന്നും ഇടയ്ക്ക് കേൾക്കാറുള്ള മണി ശബ്ദത്തെ ഓർമ്മിപ്പിക്കുന്ന ഒരു ശബ്ദമാണ് ട്രാമുകളുടെ ഹോൺ. ഇസ്താമ്പുളിന്റെ ശബ്ദം ഏതെന്നു ചോദിച്ചാൽ ഈ മണി ശബ്ദമാണെന്നേ ഞാൻ പറയൂ. ഇസ്താമ്പുൾ പോലെ തിരക്കേറിയ, സ്ഥലപരിമിതി മൂലം കഷ്ടപ്പെടുന്ന ഒരു നഗരത്തിൽ, പതിനായിരക്കണക്കിന് ജനങ്ങളെ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങാതെ കൃത്യസമയത്ത് ലക്ഷ്യത്തിലെത്തിക്കാൻ ട്രാമുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ട്രാമുകൾക്കായി വേറെ ഒരു സ്ഥലം ആവശ്യമില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ മേന്മ. ട്രാമും ബസ്സും മെട്രോയും ബോട്ടും ട്രെയിനും ഉൾപ്പെടുന്ന ശക്തമായ പബ്ലിക് ട്രാൻസ്‌പോർട്ട് സിസ്റ്റം ഇസ്താമ്പുളിന്റെ വലിയൊരു സവിശേഷതയാണ് സവിശേഷതയാണ്. എല്ലാ പബ്ലിക് ട്രാൻസ്‌പോർട്ട് സിസ്റ്റത്തിലും ഒരേ കാർഡുപയോഗിച്ച് യാത്ര ചെയ്യാം. ബാലൻസ് കഴിയുമ്പോൾ റീചാർജ് ചെയ്യ്താൽ മതി. ഇസ്താമ്പുളിൽ ചിലവ് കുറഞ്ഞ ഒരേയൊരു ഏർപ്പാട് പബ്ലിക് ട്രാൻസ്‌പോർട്ട് സിസ്റ്റമാണ്. ഞങ്ങൾ താമസിച്ചിരുന്ന സിറ്റി സെന്റർ ഏരിയയിലെ ഹോട്ടലിൽ നിന്ന് നടക്കാവുന്ന ദൂരത്തിൽ രണ്ട് ട്രാം സ്റ്റേഷനുകൾ ഉണ്ടായിരുന്നു. അഗതാ ക്രിസ്റ്റിയുടെ പ്രശസ്തമായ നോവലായ മർഡർ ഓൺ ഓറിയന്റൽ എക്സ്പ്രസ്സിലെ ടൈറ്റിൽ കഥാപാത്രമായ ഓറിയന്റൽ എക്സ്പ്രസ്സ്‌ ഇസ്താമ്പുളിൽ നിന്ന് പാരീസിലേക്ക് പുറപ്പെട്ടിരുന്ന റെയിൽവേ സ്റ്റേഷൻ ഈ സിറ്റി സെന്ററിൽ തന്നെയാണ്. ഇതേ കഥ സിനിമയായും ഇറങ്ങിയിട്ടുണ്ട്. കഥയെഴുതാൻ വേണ്ടി അവർ തുർക്കിയിൽ വന്നു താമസിച്ചിരുന്ന ഒരു ഹോട്ടൽ ഇഷ്തിക്ക് ലാൽ സ്ട്രീറ്റിൽ ഇപ്പോഴുമുണ്ട്.

Read More

തുർക്കിയിലെ ഭക്ഷണ വൈവിധ്യം

July മാസത്തിൽ ഇവിടെ സൂര്യൻ അസ്തമിക്കുന്നത് രാത്രി 8.30 നു ശേഷമാണ്. സമയത്തേക്കുറിച്ചുള്ള ബോധ്യം തന്നെ നഷ്ടപ്പെട്ടു പോകും..വളരെ നീണ്ട പകലുകൾ. താരതമ്യേനെ നല്ല കാലാവസ്ഥയും. ഹ്യൂമിഡിറ്റി കൂടുതലായതിനാൽ ചൂട് അധികം ഇല്ലെങ്കിലും സിറ്റി കറങ്ങിക്കാണാനുള്ള നടത്തത്തിൽ പെട്ടെന്ന് ക്ഷീണിച്ചു പോകും.. ടാക്സി എടുത്തു കറങ്ങാമെന്നു വെച്ചാൽ ബ്ലോക്കിൽ കുടുങ്ങി കൃത്യസമയത്ത് എത്തുകയുമില്ല.

സിറ്റിയിലെ അധികം വീതിയില്ലാത്ത റോഡുകൾക്കിരുവശവും തിങ്ങി നിറഞ്ഞു നിൽക്കുന്ന കച്ചവട സ്ഥാപനങ്ങളിൽ 70% വും വിവിധ തരം ഭക്ഷണശാലകളാണ്. ഒട്ടുമിക്ക restaurants നും റോഡ് സൈഡിൽ ഇരിപ്പിടങ്ങളുണ്ട്. രുചികരമായ ഭക്ഷണത്തോടൊപ്പം പാട്ടും മേളവും മറ്റു രസകരമായ പരിപാടികളും ആസ്വദിക്കാം. തുർക്കിയുടെ രുചി വൈവിദ്ധ്യം അറിയുക എന്നത് തന്നെ ഇവിടം സന്ദർശിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്നാണ്. വിശദമായ മെനു പുറത്തു തന്നെ പ്രദർശിപ്പിച്ചിട്ടുണ്ടാകും. ഇവർക്ക് ഇതിന് മാത്രം മെനു എങ്ങനെ കിട്ടുന്നു എന്നുവരെ നമ്മൾ ചിന്തിച്ചു പോകും. രുചിയാണെങ്കിൽ അതിഗംഭീരം. 280-300 ടർക്കിഷ് ലിറയെങ്കിലും ചിലവാക്കാതെ ഒരു ഭക്ഷണവും കിട്ടില്ല എന്നതാണ് പ്രശ്നം. ഇസ്താമ്പുൾ സിറ്റി വിട്ടു തുർക്കിയുടെ ഉൾപ്രദേശങ്ങളിലേക്ക് ചെല്ലുമ്പോൾ ഭക്ഷണത്തിനും മറ്റും വില കുറയുന്നത് കാണാം. ഒർട്ടക്കോയ് പരിസരത്ത് ലഭ്യമായ ഒരു സ്പെഷ്യൽ ഫുഡ്‌, ഒർട്ടക്കോയ് കുമ്പിർ ഞങ്ങൾ രുചിച്ചു നോക്കി. അസാധാരണ വലിപ്പമുള്ള ഉരുളക്കിഴങ്ങ് പുഴുങ്ങി അതിനുള്ളിൽ പച്ചക്കറികളും സോസേജും ചീസും തൈരും ഒലിവും നിറച്ചുള്ള രുചികരമായ വിഭവമാണ് കുമ്പിർ.

 

Night life വളരെ ആക്റ്റീവായ സിറ്റിയാണ് ഇസ്താമ്പുൾ. രാത്രി 12 മണിക്ക്‌ ശേഷവും സിറ്റി വളരെ സജീവമാണ്. ആ സമയത്തും ട്രാമുകളിലും റെസ്റ്റോറന്റുകളിലും നല്ല തിരക്കുണ്ടാകും.

Read More

അത്ഭുതങ്ങൾ ഒളിപ്പിച്ച സിറ്റി

AD 500 കാലഘട്ടം മുതലുള്ള അത്ഭുത കാഴ്ചകളാണ് ഇസ്താമ്പുൾ നഗരത്തിൽ സന്ദർശകരെ കാത്തിരിക്കുന്നത്. 532 ൽ ബൈസാന്റൈൻ ചക്രവർത്തി ജസ്റ്റിനിയൻ, ഇസ്താമ്പുളിലെ കുടിവെള്ള സംഭരണത്തിനു വേണ്ടി നിർമ്മിച്ച അതിവിശാലമായ ഭൂഗർഭ അറയായ ബസിലിക സിസ്റ്റേൺ കണ്ടാൽ അത്ഭുതപ്പെടാത്തവരായി ആരുമുണ്ടാകില്ല.. ഇസ്താമ്പുൾ പരിസരത്തുള്ള എല്ലാ ജലസ്രോതസ്സുകളിൽ നിന്നും ഭൂമിക്കടിയിലൂടെയാണ് സിസ്റ്റേണിലേക്ക് വെള്ളം വരുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യയും യന്ത്ര സാമഗ്രികളും ഇത്രയും വികസിച്ചിട്ടില്ലാത്ത ഒരു കാലത്ത് ഈ ഭീമൻ നിർമ്മിതി എങ്ങനെ സാധ്യമായി എന്നാണ് ഞാൻ ഓർത്തത്‌.

Read More

അയാഹ് സോഫിയ

ഇസ്താമ്പുളിന്റെ മുഖമുദ്ര എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്നതും ലോകത്തിലെ തന്നെ പ്രശസ്തവുമായ നിർമ്മിതിയാണ് അയാഹ് സോഫിയ. 532- 537 കാലഘട്ടത്തിൽ ബൈസാന്റൈൻ ചക്രവർത്തി ജസ്റ്റിനിയൻ 1 ആണ് അവരുടെ പ്രതാപവും ശില്പചാതുരിയും വിളിച്ചോതുന്ന അയാഹ് സോഫിയ നിർമ്മിച്ചത്. കൃസ്ത്യൻ പള്ളിയായി നിർമ്മിച്ച ഈ കെട്ടിടം ഓട്ടോമാൻ തുർക്കുകൾ പിടിച്ചടക്കി ഒരു മുസ്ലിം പള്ളിയാക്കി മാറ്റി. തുർക്കി ഒരു റിപബ്ലിക് ആയി മാറിയ സമയത്ത് അയാഹ് സോഫിയ ഒരു മ്യൂസിയമാക്കി മാറ്റിയെങ്കിലും അടുത്തിടെ വീണ്ടും മുസ്ലിം പള്ളിയാക്കി മാറ്റി. അക്കാര്യം അന്ന് സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. മനോഹരമായ പച്ച പരവതാനികളും ഭീമാകാരമായ ക്രിസ്റ്റൽ വിളക്കുകളും അയാഹ് സോഫിയയുടെ ഉൾവശത്തെ നിർമാണ ചാതുരിയുടെ മാറ്റ് കൂട്ടുന്നു.

Read More

ബ്ലൂ മോസ്ക്

ചെറുതോ വലുതോയെന്നില്ലാതെ ഇസ്താമ്പുളിലെ പള്ളികൾക്കെല്ലാം ഒരേ ഘടനയാണ്. നടുവിൽ വലിയ മിനാരവും നാലുവശത്തുമായി ഉയരം കൂടിയ പില്ലറുകളുമാണ് എല്ലാ പള്ളികൾക്കും. 1616 ൽ സുൽത്താൻ അഹ്‌മദ്‌ 1 ന്റെ കാലഘട്ടത്തിൽ നിർമ്മിച്ച ബ്ലൂ മോസ്ക്കാണ് ഇസ്താമ്പുളിലെ പള്ളികളിൽ ഏറ്റവും ഗംഭീരം. പ്രശസ്തമായ ഇസ്നിക് ടൈൽസിലെ നീല ഡിസൈനാണ് പള്ളിക്ക് ഈ പേര് വരാൻ കാരണം. പള്ളിക്കകത്തു ചെന്നാൽ ഉടനീളം ആ നീല ഷേഡ് കാണാൻ കഴിയും. 7 വർഷമെടുത്താണ് പള്ളിയുടെ നിർമ്മാണം പൂർത്തിയാക്കിയത്.

Read More

ടോപ്കാപി പാലസ് & ഗുലൈൻ പാർക്ക്

1400- 1800 കൾ വരെ ഓട്ടോമാൻ സാമ്രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്ന ടോപ്കാപി പാലസ്, ഇസ്താമ്പുളിലെ ഗുലൈനിൽ സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു അത്ഭുതമാണ്. സുൽത്താൻ മുഹ്‌മദ് 2 വിന്റെ കാലഘട്ടത്തിൽ നിർമ്മിച്ച ഈ പാലസ്, അയാഹ് സോഫിയ പോലെത്തന്നെ Unesco world ഹെറിറ്റേജിൽ ഇടംപിടിച്ചിട്ടുണ്ട്. ഓട്ടോമാൻ സാമ്രാജ്യത്തിന്റെ ശേഷിപ്പുകൾ സൂക്ഷിച്ച ഒരു മ്യൂസിയമാണ് ഇന്ന് ടോപ്കാപി പാലസ്. രണ്ട് മണിക്കൂറിലേറെ നടന്നു കാണാനുള്ള കാഴ്ചകളുണ്ട് പാലസിനുള്ളിൽ. ടോപ്കാപി പാൽസിനടുത്തു തന്നെ ഗുലൈൻ പാർക്കുണ്ട്..ഓക്ക് മരങ്ങൾ ഉൾപ്പെടെ നമ്മുടെ നാട്ടിൽ കാണാത്ത ഭീമൻ മരങ്ങളും പൂക്കളും പുൽത്തകിടികളും പക്ഷികളും നിറഞ്ഞ പാർക്കിൽ വെറുതെ സമയം കളയുന്നത് തന്നെ രസകരമാണ്. ഏപ്രിൽ - മേയ് മാസങ്ങളിൽ അവിടം. സന്ദർശിക്കുന്നവർക്ക് മനോഹരമായ ട്യൂലിപ് പൂക്കളും കാണാൻ കഴിയും.

ടോപ്കാപി പാലസിൽ സൂക്ഷിച്ചിരിക്കുന്ന പതിനാലാം നൂറ്റാണ്ടിലെ രാജാക്കന്മാരുടെ പട്ട് വസ്ത്രങ്ങൾ , ഗുലൈൻ പാർക്ക് എന്നിവയും ചിത്രത്തിൽ കാണാം

Read More

ഡോൾമബച്ചി പാലസ്

ഓട്ടോമാൻ സാമ്രാജ്യത്തിന്റെ തലയെടുപ്പ് വിളംബരം ചെയ്യുന്ന പുതിയൊരു പാലസ് നിർമ്മിച്ചാണ് 31st ഓട്ടോമാൻ സുൽത്താൻ അബ്ദുൽ മജീദ് ഭരണസിരാകേന്ദ്രം ടോപ്കാപി പാലസിൽ നിന്നും മാറ്റി സ്ഥാപിച്ചത്. കരിങ്കടലിന് അഭിമുഖമായി നിലകൊള്ളുന്ന മനോഹരമായ ആ പാലസാണ് ഡോൾമബച്ചി പാലസ്. ലോകത്തിലെ തന്നെ ടോപ്‌ ക്ലാസ്സ്‌ നിർമ്മിതികളിൽ ഒന്നായിരിക്കുമതെന്നു സംശയമില്ല. പാലസിനു പുറത്തെ ഫൗണ്ടൻ തന്നെ അകത്തെ ഭംഗിയുടെ സൂചന തരും. ഡോൾമബച്ചി പലസിന്റെ ദർബാർ ഹാൾ കണ്ടാൽ നമ്മൾ അറിയാതെ തന്നെ വൗ എന്ന് പറഞ്ഞു പോകും. അത്രയേറെ ഭംഗിയും നിർമ്മാണവൈദഗ്ധ്യവുമാണ് അവിടെ കാണാൻ കഴിയുക. നിർഭാഗ്യവശാൽ ഡോൾമബച്ചി പാലസിൽ ഫോട്ടോഗ്രഫിയോ വീഡിയോ ഷൂട്ടിങ്ങോ അനുവദനീയമല്ല.

Read More

ഒരു മാർക്കറ്റ്, ദിവസേന നാലു ലക്ഷം സന്ദർശകർ !

ദിവസേന 4 ലക്ഷത്തോളം പേർ സന്ദർശിക്കുന്ന ഒരു മാർക്കറ്റ് എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നില്ലേ? ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതും മുഴുവനായും കവർ ചെയ്യപ്പെട്ടതുമായ ഒരു മാർക്കറ്റാണ് ഇസ്താമ്പുൾ ഗ്രാൻഡ് ബസാർ. 61 സ്ട്രീറ്റുകളിലായി 4000 ത്തോളം ഷോപ്പുകൾ ഗ്രാൻഡ് ബസാറിലുണ്ട്. 1455 ൽ ഓട്ടോമാൻ ചക്രവർത്തി ഫത്തിഹ് സുൽത്താൻ മെഹമദാണ് ഗ്രാൻഡ് ബസാർ പണികഴിപ്പിച്ചത്. ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ സന്ദർശിക്കുന്ന ടൂറിസ്റ്റ് ഏരിയയുടെ ലിസ്റ്റിൽ ഗ്രാൻഡ് ബസാർ ഇടം പിടിച്ചിട്ടുണ്ട്. ഗ്രാൻഡ് ബസാറിനോട് ചേർന്നു ഏതാണ്ട് അത്ര തന്നെ വലിപ്പമുള്ള ഒരു സ്പൈസ് ബസാർ കൂടിയുണ്ട്. അതും മുഴുവനായും കവർ ചെയ്യപ്പെട്ടതാണ്. പല തരത്തിലുള്ള സ്പൈസസും മിഠായികളും മറ്റു മധുര പലഹാരങ്ങളും വിൽക്കുന്ന കടകൾ ഈ ബസാറിന് മനോഹരമായ വർണ്ണ വൈവിദ്ധ്യം നൽകുന്നു

Read More

ടാക്സിം സ്‌ക്വയർ

ആധുനിക ഇസ്താമ്പുളിന്റെ സെന്റർ എന്ന് വിശേപ്പിക്കപ്പെടുന്ന ടാക്സിം സ്‌ക്വയർ സഞ്ചരികളുടെ പറുദീസയാണ്. ഇസ്താമ്പുൾ മെട്രോയുടെ ഹൃദയമാണ് ടാക്സിം സ്‌ക്വയർ. 1928 ൽ പണി തീർത്ത റിപ്പബ്ലിക് സ്തൂപവും അതിനെ വലം വെച്ചു തൊട്ടടുത്ത ഇസ്ത്തിക് ലാൽ സ്ട്രീറ്റ്രിലൂടെ കറങ്ങി വരുന്ന ഒറ്റ ബോഗിയുള്ള ചുവന്ന ട്രാമുമാണ് പ്രധാന ആകർഷണം. തുർക്കിയുടെ 5 പടങ്ങൾ ഗൂഗിളിൽ സെർച്ച്‌ ചെയ്താൽ അതിൽ ഒന്നിലെങ്കിലും ഈ ട്രാം ഇടം പിടിക്കുമെന്ന് ഉറപ്പാണ്. ട്രാം ലൈൻ T2 എന്ന ഈ ട്രാം, ടാക്സിം ടണൽ നൊസ്റ്റാൾജിയ ട്രാം വേ എന്നാണ് അറിയപ്പെടുന്നത്. 1867 മുതൽ 1966 വരെ ഈ ട്രാം ഓടിയിരുന്നു. . ആദ്യം കുതിരകളെ ഉപയോഗിച്ചും പിന്നീട് ഇലക്ട്രിസിറ്റി ഉപയോഗിച്ചുമായിരുന്നു ട്രാം ഓടിയിരുന്നത്. പഴയ കാലത്തെ ഗൃഹാതുരമായ ഓർമ്മകൾ നിലനിർത്താനാണ് ഇന്നും ഈ ട്രാം ഇസ്താമ്പുൾ തെരുവുകളിലൂടെ ഓടുന്നത്. ഇസ്തിക് ലാൽ സ്ട്രീറ്റിൽ പുഴ പോലെ ഒഴുകി നീങ്ങുന്ന സന്ദർശകർക്കിടയിലൂടെ ചുവന്ന ട്രാം വരുന്നത് മനോഹരമായ കാഴ്ചയാണ്.

Read More

ഗലാറ്റ ടവർ

1749 ഇസ്താമ്പു ളിലെ ഏറ്റവും ഉയരം കൂടിയ ടവറായിരുന്നു ഗലാറ്റ ടവർ. 205 അടി ഉയരമുള്ള ഗലാറ്റ ടവർ ഒട്ടോമാൻ കാലഘട്ടത്തിൽ വാച്ച് ടവറായും ജയിലായും ഉപയോഗിച്ചിരുന്നു. 1960 കളിൽ അത് ഒരു മ്യൂസിയമാക്കി മാറ്റി പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. 9 നിലകളുള്ള ഈ ടവറിന് മുകളിൽ കയറാൻ ലിഫ്റ്റ് ലഭ്യമാണെങ്കിലും തിരിച്ചു ഇറങ്ങാൻ പടികൾ താണ്ടുക തന്നെ വേണം. മക്കൾ നടന്നു തളർന്നിരുന്നതിനാൽ ആ സാഹസത്തിന് ഞങ്ങൾ മുതിർന്നില്ല

Read More

ബലാത്ത്

വർണ്ണ വൈവിധ്യം നിറഞ്ഞ വീടുകളും ഫ്ലാറ്റുകളും ഇസ്താമ്പുൾ സിറ്റിയുടെ പ്രത്യേകതയാണ്. അത്തരം വീടുകൾക്കു പേരുകേട്ട ഒരു സ്ഥലമാണ് ബലാത്ത്. അനേകം സഞ്ചാരികൾ വരുന്ന ചെറിയൊരു ഏരിയയാണ് ബലാത്ത്. അതുപോലത്തെ മറ്റു പല ഗ്രാമങ്ങളും ഇവിടെയുണ്ട്.

Read More

ബോസ്ഫറസ്, ഇസ്താമ്പുളിന്റെ വിധി നിർണ്ണയിച്ച കടലിടുക്ക്

ബോസ്ഫറസ് കടലിടുക്കിന് വെറും 30 km നീളമേയുള്ളൂ എങ്കിലും ഇസ്താമ്പുളിന്റെ ചരിത്രം തന്നെ മാറ്റിമറിച്ചതിൽ കരിങ്കടലിലെ ഈ ചെറിയ പാതയ്ക്ക് വലിയ പങ്കുണ്ട്. ഏഷ്യൻ, യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ ഈ കടലിടുക്ക് വളരെ പ്രധാനമായിരുന്നു. കടൽ വഴി Constantinople സാമ്രാജ്യത്തെ ആക്രമിക്കാൻ ബോസ്ഫറസ് കടലിടുക്ക് കൈവശപ്പെടുത്തുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു. ചെറിയ ഏരിയ ആയതിനാൽ അതിശക്തമായ നാവിക പ്രതിരോധം ഈ മേഖലയിൽ Constantinople സാമ്രാജ്യത്തിന് ഉണ്ടായിരുന്നു. Constantinople പിടിച്ചടക്കാനുള്ള ഓട്ടോമാൻ തുർക്കുകളുടെ ആദ്യ ശ്രമങ്ങൾ പാളിപ്പോയത് ഈ മേഖലയിലെ നാവിക പ്രതിരോധത്തിലായിരുന്നു. എന്നാൽ ബോസ്ഫറസ് കടലിടുക്കിലെ ഏറ്റവും വീതി കുറഞ്ഞ ( 750m ) ഭാഗത്തു രണ്ട് കരകളിലുമായി രണ്ട് കോട്ടകൾ പണിതാണ് ഓട്ടോമാൻ തുർക്കുകൾ ഈ മേഖലയിലെ ആധിപത്യത്തിനു തറക്കല്ലിടുന്നത്. കരമാർഗ്ഗം രഹസ്യവഴികളിലൂടെ കാലികളെയും മനുഷ്യരെയും ഉപയോഗിച്ചാണത്രെ തുർക്കുകൾ ഈ പ്രദേശത്തേക്ക് തടി കടത്തി കപ്പലുകൾ നിർമ്മിച്ചെടുത്തത്. അതിന് പുറമെ മാരക പ്രഹര ശേഷിയ്‌ല പീരങ്കികളും നിർമ്മിച്ചു. അങ്ങനെ Constantinople ന്റെ കപ്പൽ പടയെ തകർത്താണ് ഓട്ടോമാൻ തുർക്കുകൾ സിറ്റി കീഴടക്കിയത്. ബോസ്ഫറസ് കടലിടുക്കിലൂടെ ഇന്ന് സഞ്ചാരികളെ വഹിച്ചുകൊണ്ടുള്ള നൂറ് കണക്കിന് ബോട്ടുകൾ നീങ്ങുന്നത് കാണാം.

അതിന് മുകളിലൂടെ മുകളിലൂടെ നിർമ്മിച്ച 3 തൂക്കുപാലങ്ങൾക്കടിയിലൂടെ യാത്രചെയ്തു യൂറോപ്യൻ, ഏഷ്യൻ തീരങ്ങളിലെ മനോഹരമായ നിർമ്മിതികൾ കാണാം. നിരവധി പള്ളികളും കൊട്ടാരങ്ങളുമടക്കം ഓട്ടോമാൻ തുർക്കികളുടെ നിർമ്മാണ വിരുത് കണ്ടാസ്വദിക്കാം. അതോടൊപ്പം പഴയ ചരിത്രങ്ങൾ ഓർക്കുകയും ചെയ്‌താൽ ബോസ്ഫറസ് ക്രൂയിസ് വേറെ ലെവൽ ആയിത്തീരും.. ഇസ്താമ്പുൾ സന്ദർശിക്കുന്നവരുടെ ഇഷ്ട വിനോദങ്ങളിലൊന്നാണ് ബോസ്ഫറസ് ക്രൂയിസ്.

Read More

ഒർട്ടക്കോയ് മസ്ജിദ്

ബോസ്ഫറസ് തീരത്തുള്ള ഒർട്ടക്കോയ് മസ്ജിദ് സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. വളരെ ചെറുതാണെങ്കിലും രൂപഭംഗികൊണ്ടു ആരെയും ആകർഷിക്കുന്നതാണ്‌ ഒർട്ടക്കോയ് മസ്ജിദ്. പുറമെ നിന്ന് കാണുന്നതിലും ഗംഭീരമാണ് പള്ളിയുടെ അകം.

തുർക്കി - കാഴ്ചകൾ അവസാനിക്കുന്നില്ല

 

ഇസ്താമ്പുൾ സിറ്റിയിൽ ഇനിയും ധാരാളം കാഴ്ചകളുണ്ട്. ടാക്സിയോ പ്രൈവറ്റ് വാഹനങ്ങളോ ഉണ്ടെങ്കിൽ പോലും എല്ലായിടത്തും പാർക്ക്‌ ചെയ്യാൻ കഴിയാത്തതിനാൽ കുറെയേറെ നടക്കേണ്ടി വരും. പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോഗിച്ചു കുറഞ്ഞ ചിലവിൽ യാത്രചെയ്തു പണവും സമയവും ലാഭിക്കാം. കൂടെയുള്ളത് നാലും അഞ്ചും വയസ്സുള്ള മക്കളായതിനാൽ 3 ദിവസം മാത്രമേ ഞങ്ങൾ ഇസ്താമ്പുളിൽ ചിലവഴിച്ചുള്ളൂ. സാഹചര്യങ്ങൾ അനുകൂലമായവർക്ക് കൂടുതൽ ദിവസങ്ങൾ ഇസ്താമ്പുളിൽ ചിലവിടാം. ടൂറിസ്റ്റ് പാക്കേജിലായിരുന്നു ഞങ്ങളുടെ യാത്ര. ചെറിയ കുട്ടികൾ ഉൾപ്പെടുന്ന കുടുംബമായി യാത്ര ചെയ്യുമ്പോൾ ഒരു തരത്തിലുള്ള റിസ്കും എടുക്കാതെ ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രകൾക്ക് പാക്കേജ് എടുക്കുന്നതാണ് നല്ലതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഇസ്താമ്പുളും ട്രാബ്സോണും ഉൾപ്പെടെ 9 ദിവസം നീണ്ടുനിന്ന ഞങ്ങളുടെ യാത്ര യാതൊരു ബുദ്ധിമുട്ടുമില്ലാതെ സന്തോഷകരമായി പൂർത്തിയാക്കാൻ Road Tales ടൂർസ് വഹിച്ച പങ്ക് ചെറുതല്ല.

Read More

തുർക്കി Part 2 : ട്രാബ്സോൺ

ട്രാബ്സോൺ :- യൂറോപ്പിൽ നിന്നും ഏഷ്യയിലേക്ക് 

4 ദിവസത്തെ പര്യടനത്തിനു ശേഷം ബോസ്ഫറസ് ബ്രിഡ്ജ് കടന്ന് ഇസ്താമ്പുളിനോട് വിട പറയുമ്പോൾ ഏഷ്യയിലേക്ക് സ്വാഗതം എന്ന ബോർഡ് കണ്ടു. അതേ, ഞങ്ങൾ യൂറോപ്പിൽ നിന്നും വീണ്ടും ഏഷ്യയിലേക്ക് കടന്നിരിക്കുന്നു. ഇസ്താമ്പുളിൽ നിന്ന് ട്രാബ്സോൺ വരെയുള്ള 1100km ദൂരം ഫ്ലൈറ്റിൽ പോകാമെന്നായിരുന്നു ആദ്യം ഞങ്ങൾ കരുതിയിരുന്നത്..എന്നാൽ അത്യാവശ്യം നീണ്ട റോഡ് ട്രിപ്പുകൾ നടത്താറുള്ളവരാണ് ഞങ്ങളെന്നു മനസ്സിലാക്കിയ Road tales ഗ്രൂപ്പ് ഉടമ അസീറാണ് ഈ യാത്ര റോഡ് വഴിയാക്കാൻ താല്പര്യമുണ്ടോ എന്നു ചോദിച്ചത്. ഒറ്റയടിക്ക് യാത്ര ചെയ്യാതെ ഇടയ്ക്കെല്ലാം ഇറങ്ങി സ്ഥലങ്ങൾ ആസ്വദിക്കുകയും രാത്രി തങ്ങിയും രണ്ട് ദിവസം കൊണ്ടു ട്രാബ്സോൺ എത്തുന്ന ഒരു പ്ലാൻ അസീർ പറഞ്ഞപ്പോൾ അത് നല്ലതായി തോന്നി. ഒരു ഫോക്സ് വാഗൻ ടിഗ്വാനിലാണ് ഞങ്ങളുടെ യാത്ര. വാടകയ്ക്ക് എടുത്ത വാഹനമാണെന്ന് തോന്നാത്തത്ര നല്ലൊരു കാർ. തുർക്കിയിലെ അത്യാവശ്യം നല്ല എല്ലാ കമ്പനികളുടെയും കാറുകൾ അങ്ങനെ തന്നെയാണത്രെ.

ഈയൊരു യാത്രയ്ക്ക് വേണ്ടി തുർക്കിയിലെ ഞങ്ങളുടെ ഒരു ദിവസം അധികം നഷ്ടമാകുമല്ലോ എന്ന ചെറിയൊരു ആശങ്കയുണ്ടായിരുന്നത് വൈകാതെ ഇല്ലാതായി. ഇസ്താമ്പുൾ നാഗരാതിർത്തി കഴിഞ്ഞു ട്രാബ്സോണിലേക്കുള്ള എക്സ്പ്രസ്സ്‌ ഹൈവേയിൽ കയറിയതോടെ ഈ റൂട്ടിന്റെ ഭംഗി ഞങ്ങളുടെടെ മനം കുളിർപ്പിച്ചു. കുറച്ച് ദൂരം ചെന്നപ്പോൾ തന്നെ കാലാവസ്ഥയും കാഴ്ചകളും പാടെ മാറി.. ഇസ്താമ്പുളിന്റെ താരതമ്യേനെ ചൂട് കൂടിയ കാലാവസ്ഥ മാറി മഴക്കാറും തണുപ്പും ഞങ്ങളെ പൊതിഞ്ഞു. ഇടയ്ക്ക് വെച്ചു കുറേ ദൂരം നല്ല മഴയും കോടമഞ്ഞുമുണ്ടായിരുന്നു. മലകളും താഴ്‌വരകളും ചുരങ്ങളും ടണലുകളും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര നല്ലൊരു അനുഭൂതിയായിരുന്നു. വഴിയിൽ പലയിടത്തും സൂര്യകാന്തിപ്പൂക്കൾ വിടർന്നു നിന്നിരുന്നു. അത്തരം ഒരു സൂര്യകാന്തി പാടത്ത് ഞങ്ങൾ കുറച്ച് സമയം ചിലവിട്ടു.. ഇടയ്ക്ക് ഭക്ഷണത്തിനു മറ്റും ഇറങ്ങി വളരെ പതുക്കെയായിരുന്നു യാത്ര. എക്സ്പ്രസ്സ്‌ ഹൈവേയിലുള്ള പെട്രോൾ പമ്പുകളെല്ലാം വളരെ വലുതായിരുന്നു. അതിനോട് ചേർന്ന് വലിയ ഷോപ്പുകളും ഭക്ഷണ ശാലകളുമുണ്ട്. എല്ലാം വലുതും നല്ല വൃത്തിയുമുള്ളവയാണ്. ശുചിമുറികളിൽ അധികവും യൂറോപ്യൻ സംസ്കാരമാണ്.. വെള്ളവും പൈപ്പും എല്ലായിടത്തും കാണണമെന്നില്ല. നമുക്ക് അതൊരു ബുദ്ധിമുട്ടായി തോന്നാൻ സാധ്യതയുണ്ട്. രാത്രി 8.30 കഴിയും ഇരുട്ട് വീഴാൻ. അതുവരെ ഞങ്ങൾ യാത്ര തുടർന്നു. പൂർണ്ണമായും ഇരുട്ടിയതോടെ ആദ്യം കണ്ട സിറ്റിയിൽ തന്നെ റൂം എടുത്തു. ഇസ്താമ്പുളിൽ താമസിച്ച ഹോട്ടലിനേക്കാൾ നല്ലൊരെണ്ണം തന്നെ കിട്ടി. സുഖകരമായ ഉറക്കത്തിനു ശേഷം രാവിലെ യാത്ര പുന:രാരംഭിച്ചു. റോഡരികിൽ പലയിടത്തും പലതരം പഴവർഗ്ഗങ്ങൾ വളർത്തുന്ന ഫാമുകൾ കാണാം.. ഫാമിൽ തന്നെ ഉടമയുടെ വീടും അതോടു ചേർന്ന് restaurant മുള്ള സ്ഥലങ്ങൾ നിരവധിയുണ്ട്. അത്തരം ഒരു ഫാമിലായിരുന്നു ഞങ്ങളുടെ ഉച്ചഭക്ഷണം. ഭക്ഷണം അതീവ രുചികരമാണെന്നതു മാത്രമല്ല, ഇസ്താമ്പുളിനെ താരതമ്യം ചെയ്യുമ്പോൾ വിലയും വളരെ കുറവാണ്. വൈകുന്നേരത്തോടെ ഞങ്ങളുടെ യാത്ര കരിങ്കടലിന്റെ തീരത്തുകൂടിയായി. കടലിനോട് ചേർന്ന് നിരവധി restaurants കാണാം. കാർമേഘങ്ങൾ മൂടിയ അന്തരീക്ഷത്തിൽ തീരത്തേക്ക് ആഞ്ഞടിക്കുന്ന തിരകളും നോക്കിയിരുന്നങ്ങനെ ടർക്കിഷ് കോഫി ആസ്വദിക്കാം.. രാത്രി 9 മണിയോടെ ട്രാബ്സോൺ നഗരത്തിലെത്തിയപ്പോഴേക്കും തുർക്കിയിലെ പത്തിലേറെ പ്രവശ്യകളിലൂടെ ഞങ്ങൾ കടന്നു പോയിരുന്നു.

Read More

ട്രാബ്സോൺ അന്നും ഇന്നും

ഒരു കാലത്ത് റോമൻ സാമ്രാജ്യത്തിന്റെ സൈനിക താവളമായിരുന്ന ട്രാബ്സോൺ കലാന്തരങ്ങളിൽ ജോർജിയ ഉൾപ്പെടെ പലരുടെയും അധീനതയിലായിരുന്നു. പിന്നീട് സുൽത്താൻ മെഹ്മെദാണ് ട്രാബ്സോൺ പിടിച്ചെടുത്തു അതിനെ തുർക്കിയുടെ ഭാഗമാക്കുന്നത്. പുരാതന സിൽക്ക് റൂട്ട് വഴിയുള്ള വ്യാപാരത്തിന്റെ വലിയൊരു കേന്ദ്രമായിരുന്നു ട്രാബ്സോൺ.. ചൂടുകാലത്തു തുർക്കിയിൽ ഏറ്റവും കുറഞ്ഞ ഊഷ്മാവ് രേഖപ്പെടുത്തുന്ന സ്ഥലമാണ് ട്രാബ്സോൺ. വേനൽക്കാലത്ത് ഏറ്റവും കുറഞ്ഞ ചൂട് വരുന്ന സമയം ജൂലൈയിലാണ്. അതുകൊണ്ട് തന്നെ ട്രാബ്സോണിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വരുന്ന സമയമാണ് ജൂലൈ. പച്ച പുതച്ച, കോടയിറങ്ങുന്ന പർവ്വതങ്ങളും താഴ്‌വരകളും അരുവികളും നിറഞ്ഞ ട്രാബ്സോൺ സഞ്ചാരികളുടെ, പ്രത്യേകിച്ചും GCC രാജ്യങ്ങളിൽ നിന്നുള്ളവരുടെ പറുദീസയാണ്. ട്രാബ്സോണിൽ ഷോപ്പുകളിലും ഹോട്ടലുകളിലുമുള്ള ജീവനക്കാർ നന്നായി അറബി സംസാരിക്കും. തുർക്കിയിലെ പൊതുവെ യാഥാസ്ഥിതികരായവർ കൂടുതലുള്ള സ്ഥലമാണ് ട്രാബ്സോൺ.
 

രാത്രി വൈകിയും തിരക്കേറിയ ട്രാബ്സോൺ സിറ്റി ആണ് ചിത്രത്തിൽ കാണുന്നത്

Read More

പോകാതിരിക്കരുത് പോകുട്ടിൽ ..

ട്രാബ്സോണിലെ ഏറ്റവും പ്രശസ്തമയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് സമുദ്ര നിരപ്പിൽ നിന്ന് 7120 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോകുട്ട്. എർദോഗാന്റെ ജന്മനാടായ റൈസിന്റെ പരിസര പ്രദേശമാണ് പോകുട്ട്. ഈ പ്രദേശങ്ങൾ എർദോഗാന്റെ ശക്തി കേന്ദ്രങ്ങളാണ്. തിരഞ്ഞെടുപ്പ് നടന്നിട്ട് അധികകാലം ആയിട്ടില്ലാത്തതിനാൽ എർദോഗാന്റെ ഫ്ളക്സുകളും തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളും ഇപ്പോഴും വഴിയിൽ ഉടനീളം കാണാം. ഹൈവേയിൽ പലയിടത്തും Batum എന്ന ബോർഡ് കാണാം. ജോർജിയയിലെ batumi യാണ് ഈ batum. ജോർജിയൻ ബോർഡറിന്റെ ഏതാണ്ട് 90 km അടുത്തുകൂടിയാണ് പോകുട്ടിലേക്കുള്ള യാത്ര. ജോർജിയ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചരക്കുമായി പോകുന്ന വലിയ ട്രക്കുകൾ ഈ റൂട്ടിൽ കണ്ടിരുന്നു.

ഫിർട്ടിന നദിയുടെ തീരം ചേർന്നാണ് പോകുട്ടിലേക്കുള്ള വഴി. തുടക്കം മുതൽ ഏതാണ്ട് അവസാനം വരെ ഈ നദിയുടെ തീരത്തുകൂടിയുള്ള യാത്ര, വെസ്റ്റ് ബംഗാളിൽ നിന്നും ടീസ്റ്റ നദിയുടെ ഓരം ചേർന്ന് സിക്കിമിലെ ഗാങ്ടോക്കിലേക്കുള്ള യാത്രയെ ഓർമിപ്പിച്ചു. ഫിർട്ടിന നദിയിൽ റാഫ്റ്റിംഗ് സൗകര്യമുണ്ട്.. പലയിടങ്ങളിലും നദിക്കു കുറുകെ zip ലൈനുകളുമുണ്ട്. നദിക്കു കുറുകെ പലയിടങ്ങളിലും സ്ഥാപിച്ചിട്ടുള്ള ആർച്ച് ബ്രിഡ്ജുകൾ വളരെ മനോഹരമായ കാഴ്ചയാണ്. എല്ലാ ബ്രിഡ്ജിന്റെ മുകളിലും ഫോട്ടോയെടുക്കാൻ സന്ദർശകരുടെ തിരക്കുമുണ്ടായിരുന്നു.

 

ടാർ റോഡിൽ നിന്നും ഞങ്ങളുടെ യാത്ര ക്രമേണ സാമാന്യം ബുദ്ധിമുട്ടുള്ള ഓഫ്‌ റോഡിലേക്ക് മാറി. ഫോർ വീൽ ഡ്രൈവ് വാഹനത്തിൽ തന്നെ പോകേണ്ട സ്ഥലമാണ് പോകുട്ട്. ഗ്രൂപ്പ് ടൂർ പോകുന്ന സന്ദർശകരേയും കൊണ്ടു ഫോർഡിന്റെയും ബെൻസിന്റേയും വാനുകൾ വരുന്നുണ്ടായിരുന്നു. എന്നാൽ പോകുട്ട് പീക്കിന്റെ ഏറ്റവും അവസാന ഭാഗം വരെ അവയ്ക്കു പോകാൻ കഴിയില്ല. പീക്കിനു മുൻപുള്ള ഒരു സ്ഥലത്ത് അവർ യാത്ര അവസാനിപ്പിക്കും. അവിടുന്നങ്ങോട്ട് പീക് വരെ പോകാൻ പ്രൈവറ്റ് വാഹനങ്ങൾ തന്നെ വേണം. ഞങ്ങൾ യാത്ര ചെയ്തിരുന്ന ഫോക്സ് വാഗൻ ടിഗ്വാൻ ഫോർ വീൽ ഡ്രൈവ് അല്ലാത്തതിനാൽ ഗ്രിപ് കുറഞ്ഞ ഹെയർപിൻ വളവുകളിൽ പലയിടത്തും സാമാന്യം ബുദ്ധിമുട്ടിയാണ് കടന്നു കൂടിയത്. എങ്കിലും ഞങ്ങളുടെ ഗൈഡും ഡ്രൈവറുമായിരുന്ന അസീറിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ വഴി ഒരു തടസ്സമായില്ല.

 

9 ഡിഗ്രിയായിരുന്നു ഞങ്ങൾ ചെല്ലുന്ന സമയത്ത് പോകുട്ടിലെ ഊഷ്മാവ്. ഏതാനും ചില വീടുകളും, സഞ്ചാരികളെ ഉദ്ദേശിച്ചുള്ള ഒന്ന് രണ്ട് ചെറിയ റസ്റ്റോറന്റുകളും മാത്രമേ അവിടെയുള്ളൂ. ചെറിയ കാട്ടുപൂക്കൾ നിറഞ്ഞ കുന്നുകളും കൂർത്ത്‌, മുകളിലേക്ക് വളരുന്ന മരങ്ങളും മലമുകളിലേക്ക് നിമിഷ നേരം കൊണ്ടു വന്നു മൂടുകയും പതിയെ പോവുകയും ചെയ്യുന്ന കനത്ത മൂടൽ മഞ്ഞും ചേർന്ന് അതീവ ഹൃദ്യമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു. കുന്നിന്റെ ഏറ്റവും മുകളിലെ റസ്റ്റോറന്റിൽ എത്താൻ കഷ്ടപ്പെട്ട് നടന്നു കയറുക തന്നെ വേണം.

 

 

Read More

മൽസ്യ ഫാം

9 ഡിഗ്രിയായിരുന്നു ഞങ്ങൾ ചെല്ലുന്ന സമയത്ത് പോകുട്ടിലെ ഊഷ്മാവ്. ഏതാനും ചില വീടുകളും, സഞ്ചാരികളെ ഉദ്ദേശിച്ചുള്ള ഒന്ന് രണ്ട് ചെറിയ റസ്റ്റോറന്റുകളും മാത്രമേ അവിടെയുള്ളൂ. ചെറിയ കാട്ടുപൂക്കൾ നിറഞ്ഞ കുന്നുകളും കൂർത്ത്‌, മുകളിലേക്ക് വളരുന്ന മരങ്ങളും മലമുകളിലേക്ക് നിമിഷ നേരം കൊണ്ടു വന്നു മൂടുകയും പതിയെ പോവുകയും ചെയ്യുന്ന കനത്ത മൂടൽ മഞ്ഞും ചേർന്ന് അതീവ ഹൃദ്യമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു. കുന്നിന്റെ ഏറ്റവും മുകളിലെ റസ്റ്റോറന്റിൽ എത്താൻ കഷ്ടപ്പെട്ട് നടന്നു കയറുക തന്നെ വേണം.

 

2 മണിക്കൂർ അവിടെ ചിലവഴിച്ച ശേഷമാണ് ഞങ്ങൾ മടങ്ങിയത്. വഴിയിൽ കണ്ട ഒരു മത്സ്യഫാമിൽ ഉച്ചഭക്ഷണം കഴിക്കാനിറങ്ങി. അരുവിയിലെ വെള്ളം ചെറിയ കുളങ്ങളിലേക്ക് തിരിച്ചു വിട്ടു അതിൽ മീൻ വളർത്തുകയാണ്. ഫാമിനുള്ളിൽ തന്നെ ചെറിയ ഹോട്ടലുമുണ്ട്. പുറത്തിരുന്നു പ്രകൃതി ഭംഗി ആസ്വദിച്ചു കഴിക്കാനുമുള്ള സൗകര്യമുണ്ട്. അധികം മസാലയും ഉപ്പുമില്ലാതെ സോഫ്റ്റായി വേവിച്ച മീൻ നല്ല രുചിയായിരുന്നു.

 

നേരം ഇരുട്ടുന്നതിനു മുൻപ് ഫെർട്ടിന നദിയിൽ ഒഴുക്കും ആഴവും കുറഞ്ഞ ഒരിടത്ത് ഇറങ്ങി കുറച്ച് നേരം കുട്ടികളെ വെള്ളത്തിൽ കളിക്കാനും അനുവദിച്ച ശേഷമാണ് അന്നത്തെ ട്രിപ്പിന് വിരാമമിട്ടത്.

Read More

സുമേല മൊനാസ്റ്ററി

ട്രാബ്സോണിലെ ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു സുമേല മൊനാസ്റ്ററി. AD 375- 95 കാലഘട്ടത്തിൽ ഏതൻസിൽ നിന്ന് വന്ന രണ്ട് സന്യാസിമരാണ് കന്യാമറിയത്തിന്റെ പേരിൽ മേല എന്ന മലമുകളിൽ രണ്ട് റൂമുകൾ പണിത് സുമേല മൊനാസ്റ്ററി നിർമ്മിച്ചത്. പിന്നീട് ആറാം നൂറ്റാണ്ടിൽ ബൈസാന്തയ്ൻ ചക്രവർത്തി ജസ്റ്റിനിയന്റെ മേൽനോട്ടത്തിൽ അത് വിപുലീകരിച്ചു. പതിമൂന്നാം നൂറ്റാണ്ടിലാണ് മൊനാസ്റ്ററി ഇന്നത്തെ രൂപത്തിൽ പുനർനിർമ്മിച്ചത്. ഓട്ടോമാൻ തുർക്കുകൾ ഭരണം കൈവശപ്പെടുത്തിയപ്പോളും മറ്റു പല മൊനാസ്റ്ററികളെയും പോലെ സുമേലയുടെയും അവകാശങ്ങളും അധികാരങ്ങളും അതേപടി തുടരാൻ അനുവദിക്കുക മാത്രമല്ല, ചില പ്രത്യേക പരിഗണനകൾ നൽകുകയും ചെയ്തിരുന്നു എന്നാണ് ചരിത്രം പറയുന്നത്.

സുമേലയുടെ താഴെ വരെ സ്വന്തം വാഹനത്തിൽ പോകാമെങ്കിലും പിന്നീടുള്ള ചുരം കയറാൻ പരിചയ സമ്പന്നരായ ഡ്രൈവർമാർ ഓടിക്കുന്ന ഫോർഡിന്റെ വാനുകൾക്കു മാത്രമേ അനുവാദമുള്ളൂ. ചുരം കയറി മുകളിലെത്തിയാൽ കുറച്ചു ദൂരം നടന്നു തന്നെ കയറണം. കുത്തനെയുള്ള ചുരം കയറി പോകുമ്പോൾ ഇരുവശങ്ങളിലുമായി ചെറിയ വെള്ളച്ചാട്ടം പോലെ മലവെള്ളം ഒഴുകുന്നത് കാണാം. സ്വന്തം വഹനമാണെങ്കിൽ അവിടെയൊന്ന് നിർത്തി കാഴ്ചകൾ ആസ്വദിച്ചു പോകാൻ തോന്നും.

 

സിക്കിമിലും ഹോങ്കോങ്ങിലും കണ്ടത് പോലയുള്ള വർണാഭമായ ഉൾവശമുള്ള ഗംഭീരമായ ഒരു മൊനാസ്റ്ററിയായിരിക്കും സുമേല എന്നായിരുന്നു എന്റെ പ്രതീക്ഷ. സുമേലയുടെ പുറത്ത് നിന്നുള്ള ഗൂഗിൾ ഫോട്ടോകൾ എന്റെ പ്രതീക്ഷകൾ വർധിപ്പിക്കുകയും ചെയ്തു.എന്നാൽ ഇക്കാര്യത്തിൽ മാത്രം ഞങ്ങളുടെ പ്രതീക്ഷകൾ തകിടം മറിഞ്ഞു. കനത്ത കോടമഞ്ഞ് കാരണം മൊനാസ്റ്ററി ശരിക്ക് കാണാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. ഒരുപാട് നല്ല ഫോട്ടോകൾ പ്രതീക്ഷിച്ചു പോയ ഞാൻ ബാഗിൽ നിന്ന് ക്യാമറ പോലും പുറത്തെടുത്തില്ല. പതിമൂന്നാം നൂറ്റാണ്ടിൽ നടത്തിയ മോടി പിടിപ്പിക്കലിനപ്പുറം മറ്റൊന്നും തന്നെ അവിടെ നടന്നിട്ടില്ല എന്നതാണ് വസ്തുത. മലയുടെ ചെരുവിൽ പടുത്തുയർത്തിയ ചില ഇടുങ്ങിയ മുറികളും ഇടനാഴികളും തുറസ്സായ കുറച്ചു സ്ഥലങ്ങളും മാത്രമാണ് സുമേല മൊനാസ്റ്ററി. സഞ്ചാരികൾ ആരും വരുന്നില്ലെങ്കിൽ ഏകാന്ത തപസ്സിന് പറ്റിയ സ്ഥലമാണ്. യാത്രയെ അതിന്റെ അവസാന ലക്ഷ്യം വെച്ചു മാത്രം വിലയിരുത്താതിരുന്നാൽ സുമേലയിലേക്കുള്ള യാത്രയും ഹൃദ്യമായ അനുഭവമാണ്.

Read More

സിഗാന വില്ലേജ്

6700 അടി ഉയരത്തിലുള്ള സിഗാന പാസും അവിടെയുള്ള ചെറിയൊരു ഗ്രാമവുമായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം. സിഗാന പാസ്സിലൂടെ മുകളിലേക്കു കയറുന്തോറും കോടമഞ്ഞ് ശക്തി പ്രാപിക്കുന്നത് കണ്ടപ്പോൾ ഞങ്ങൾ താഴേക്കു തന്നെ മടങ്ങി. അധികം കോടയില്ലാത്ത സ്ഥലങ്ങളിൽ ഇറങ്ങി കാഴ്ചകൾ ആസ്വദിച്ചു. ഏതാനും ചില വീടുകൾ മാത്രമുള്ള സിഗാന വില്ലേജിൽ കുറച്ചു സമയം ചിലവഴിക്കുകയും ചെയ്തു. ഏതാനും ചില വീടുകൾ മാത്രമേ അവിടെയുള്ളൂ. മലഞ്ചെരുവിൽ ഓടിക്കളിക്കുന്ന ഏതാനും കുട്ടികളും മേഞ്ഞു നടക്കുന്ന ചില പശുക്കളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ദൂരെ മലമുകളിൽ കോടയും വെയിലും മാറി മാറി വരികയും പോവുകയും ചെയ്യുന്നത് രസകരമായ കാഴ്ചയായിരുന്നു. ടൈം ലാപ്സ് വീഡിയോയും ഫോട്ടോകളും പകർത്തിയ ശേഷം വില്ലേജിൽ നിന്നും 10 km അകലെയുള്ള ഒരു തടാകവും നാഷണൽ പാർക്കും ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി.

Read More

14.47 km നീളമുള്ള ടണൽ

മലകളുടെ ആവാസ വ്യവസ്ഥ താളം തെറ്റിക്കാതെ റോഡിനു വേണ്ടി നിർമ്മിച്ച അനേകം ടണലുകൾ ട്രാബ്സോൺ മേഖലയിലുണ്ട്. തുർക്കിയിലെ ഏറ്റവും വലുതും ലോകത്തെ തന്നെ രണ്ടാമത്തേതുമായ ഒരു ടണലിലൂടെ വേണം സിഗാന പാസ്സിലേക്ക് പോകാൻ. 14.47 km ആണ് ഈ ടണലിന്റെ നീളം. ഇരു വശങ്ങളിലേക്കുമുള്ള റോഡുകൾക്കായി രണ്ട് ടണലുകൾ നിർമ്മിച്ചിട്ടുണ്ട്. 2019 ൽ തുടങ്ങി, 2023 ൽ അതിന്റെ നിർമ്മാണം പൂർത്തിയാക്കി എന്നത് നമ്മൾ കേരളീയർക്ക് വലിയ അത്ഭുതമുളവാക്കും എന്നതിൽ സംശയമില്ല. ഏതെങ്കിലും വിധത്തിൽ ഒരു ടണൽ പണി കഴിപ്പിച്ചിരിക്കുന്നതല്ല, എല്ലാ വിധ സൗകര്യങ്ങളോടും കൂടി ആധുനികമായാണ് രൂപകല്പന. ഇടയ്ക്ക് വെച്ചു അത്യാവശ്യം വല്ലതും ഉണ്ടെങ്കിൽ വാഹനം നിർത്താനുള്ള പ്രത്യേക പാർക്കിംഗ് ഏരിയകളുണ്ട്‌. 24 മണിക്കൂറും ഈ ടണൽ മോണിറ്റർ ചെയ്യപ്പെടുന്നുണ്ട്.

ആവശ്യമെങ്കിൽ വാഹനം നിർത്താവുന്ന ഒരിടത്തു കാർ നിർത്തി ഞങ്ങൾ ഫോട്ടോ എടുക്കാൻ ശ്രമിക്കവേ മുകളിൽ നിന്ന് ടർക്കിഷ് ഭാഷയിൽ ഒരു അശരീരി കേട്ടു😀. അവിടം നിർത്തുന്നത് സുരക്ഷിതമല്ല, വേഗം സ്ഥലം വിടുക എന്നതാണ് അതിന്റെ രത്നച്ചുരുക്കം എന്നാണ് ഗൈഡ് പറഞ്ഞു തന്നത്. സന്ദർശകരായ ഞങ്ങളുടെ മനസ്സ് വിഷമിപ്പിക്കണ്ട എന്നു കരുതി അർത്ഥം മയപ്പെടുത്തി പറഞ്ഞു തന്നതാണോ എന്നറിയില്ല

Read More

uzungol തടാകം

ട്രാബ്സോണിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വരുന്ന സ്ഥലം മിക്കവാറും uzungol താടാകമായിരിക്കും. ഒമാനികൾക്ക് ട്രാബ്സോൺ എന്നാൽ uzungol ആണ്. പൊതുവെ വരണ്ട കാലാവസ്ഥ മാത്രം കണ്ടു ശീലിച്ച അറബികൾക്ക് ട്രാബ്സോൺ പോലെ പച്ചപ്പും അരുവികളുമുള്ള ഒരു പ്രദേശം ഇഷ്ടമാകുന്നതിൽ അത്ഭുതമില്ല. ഒട്ടുമിക്ക GCC രാജ്യങ്ങളിൽ നിന്നും ട്രാബ്സോണിലേക്ക് നേരിട്ട് flight സർവീസുണ്ട്. ട്രാബ്സോണിനെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് തന്നെ ഫേസ്ബുക്കിൽ കണ്ട സലാം എയറിന്റെ പരസ്യത്തിൽ നിന്നാണ്.

ട്രാബ്സോൺ എന്ന് ഇന്റർനെറ്റിൽ പരതിയാൽ ഉറപ്പായും കാണുന്ന ഫോട്ടോകളിൽ ഒരെണ്ണം uzungol തടാകത്തിന്റേതായിരിക്കും. ദൂരെ മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു തടാകവും അതിന്റെ ഓരം ചേർന്ന് നിൽക്കുന്ന ഒരു കൊച്ചു പള്ളിയും. എന്റെ മനസ്സിലും ട്രാബ്സോണിനെ ഞാൻ അടയാളപ്പെടുത്തിയിരുന്നത് ആ ചിത്രത്തിലൂടെയായിരുന്നു. ഗൂഗിളിലും ഫേസ്ബുക്കിലും കുറേ തവണ കണ്ട ആ തടാകക്കരയിലെ കൊച്ചു പള്ളിയുടെ മുന്നിൽ നിന്നപ്പോൾ ഒരു പ്രത്യേക സന്തോഷമായിരുന്നു. ഒരു പക്ഷേ തുർക്കി ട്രിപ്പിലെ തന്നെ ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷം.

 

Uzungol തടാകം അതിമനോഹരമാണ്. നല്ല വൃത്തിയിൽ പരിപാലിക്കപ്പെടുന്ന ഒരിടം. തടകത്തിന്റെ തനിമ നിലനിർത്താനായിരിക്കണം ഒരു പക്ഷേ അതിൽ ബോട്ട് യാത്രയൊന്നും ഇല്ലാത്തത്. വലിയൊരു പാർക്കും ഈ തടകത്തോട് ചേർന്ന് നിർമ്മിച്ചിട്ടുണ്ട്. പള്ളിക്ക് പുറകിലൂടെയുള്ള ഇടുങ്ങിയ വഴിയിലൂടെ മുകളിലേക്കു കുറേ കയറിച്ചെന്നാൽ തടകത്തിന്റെ ദൂരെ നിന്നുള്ള വ്യൂ ലഭിക്കും. അവിടെ നിന്നുള്ള ഫോട്ടോകളാണ് ഗൂഗിളിൽ കാണുന്നത്. ആ പരിസരത്ത് കുറേ ഹോട്ടലുകളുണ്ട്. തടാകത്തിന്റെ ഈയൊരു കാഴ്ച, രുചികരമായ ഭക്ഷണത്തോടൊപ്പം ആസ്വദിക്കാൻ ഈ ഹോട്ടലുകളിൽ സൗകര്യമുണ്ട്.

 

 

Read More

Uzungol പള്ളി

മനോഹരമായ പള്ളി കണ്ട് , Uzungol തടാകത്തിന്റെ മനോഹരമായ കാഴ്ചയോടെ ഞങ്ങളുടെ തുർക്കി ട്രിപ്പ് അവസാനിച്ചു. തിരിച്ചു ഹോട്ടലിലെത്തി കുറച്ച് സമയം വിശ്രമിക്കാനുള്ള സമയമുണ്ടായിരുന്നു. രാത്രി 1.30 നായിരുന്നു മസ്ക്കറ്റിലേക്കുള്ള ഫ്ലൈറ്റ്. ഹോട്ടലിൽ നിന്ന് ട്രാബ്സോൺ എയർപോർട്ടിലേക്ക് 10 മിനിറ്റ് ദൂരമേയുള്ളൂ. കുവൈറ്റ്‌, ജോർദാൻ തുടങ്ങി 3-4 രാജ്യങ്ങളിലേക്കുള്ള ഫ്ലൈറ്റുകൾ ഏതാണ്ട് ഒരേ സമയം പുറപ്പെടുന്നതിനാൽ എയർപോർട്ടിൽ മടുപ്പിക്കുന്ന തിരക്കായിരുന്നു. ചെറിയ എയർപോർട്ടിന് ഉൾക്കൊള്ളാവുന്നതിന്റെ പതിൻമടങ്ങ് യാത്രക്കാർ അവിടെയുണ്ടായിരുന്നു. ഫ്ലൈറ്റ് കൗണ്ടറുകളും എമിഗ്രേഷൻ കൗണ്ടറുകളും നന്നേ കുറവ്. വലിയൊരു ഹാളിൽ ഒരു ജനസാഗരം കാണാം. അതതു ഫ്ലൈറ്റ് കൗണ്ടറുകളിലേക്കുള്ള ക്യൂ ഏതെന്നു പോലും തിരിച്ചറിയാൻ കഴിയില്ല. തിരക്ക് കാരണം ഫ്ലൈറ്റ് വൈകുമെന്ന് തോന്നിച്ചെങ്കിലും കൃത്യ സമയത്ത് തന്നെ ഞങ്ങളെയും കൊണ്ടു ഫ്ലൈറ്റ് പറന്നുയർന്നു. എന്നെന്നും ഓർത്തു വെക്കാവുന്ന നല്ല കുറേ ഓർമകളുമായി അങ്ങനെ ഞങ്ങളുടെ തുർക്കി ട്രിപ്പിനു ശുഭപര്യവസാനമായി..

Read More