യുണൈറ്റഡ് അറബ് എമിറേറ്റ്സ്

സമ്പന്നമായ സംസ്കാരവും അതിമനോഹരമായ ആധുനിക നഗരനിർമ്മാണവും മുഖമുദ്രയാക്കിയ ഏഴു എമിറേറ്റുകളുടെ കൂട്ടായ്മയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് അഥവാ UAE. ദുബായ് , അബുദാബി പോലെയുള്ള ലോകപ്രശസ്തമായ നഗരങ്ങളും മനോഹരമായ നഗരങ്ങളും മരുഭൂമികളും കടലും പർവ്വതങ്ങളും ചേർന്നൊരുക്കുന്ന ഒരു ദൃശ്യവിരുന്നാണ് UAE സന്ദർശകർക്കായി കാത്തു വെച്ചിട്ടുള്ളത്.

 

6000ബിസി യിലേക്ക് നീളുന്നതാണ് UAE യുടെ ചരിത്രം. ഏഴാം നൂറ്റാണ്ടിൽ ഇസ്ലാമിന്റെ വരവാണു UAE യുടെ ആധുനിക ചരിത്രത്തിലേക്കുള്ള വഴിത്തിരിവായത്. 1971-72 കാലഘട്ടത്തിലാണ് UAE ഏഴു എമിറേറ്റുകളുടെ കൂട്ടായ്മയായി ഇന്നത്തെ രൂപം കൈക്കൊണ്ടത്. 1950 കളിൽ ക്രൂഡ് ഓയിൽ നിക്ഷേപം കണ്ടെത്തിയതാണ് UAE യുടെ തലവര മാറ്റിമറിച്ചത്.

Read More

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല

ഞാൻ ഏറ്റവും കൂടുതൽ തവണ സന്ദർശിച്ച വിദേശ രാജ്യം UAE യാണ്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുന്നത് പോലെയാണ് ഒമാനിൽ വന്ന ശേഷമുള്ള UAE സന്ദരശനങ്ങൾ. പല തവണ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഒരു വിദേശ യാത്ര പോകുന്ന പ്രതീതിയല്ല, മറിച്ച് അയല്പക്കത്തെ വീട്ടിൽ പോകുന്ന പോലെയാണ്. എന്നാൽ ഓരോ തവണ പോകുമ്പോഴും പുതിയ പുതിയ കാഴ്ചകൾ നമുക്ക് മുന്നിൽ തുറന്ന് വെക്കുന്ന ഒരു അത്ഭുത രാജ്യമാണ് UAE. 2013 ലും 2024 ലും മലേഷ്യയിലെ കോലാലമ്പൂർ സന്ദർച്ചപ്പോൾ 11 വർഷം കൊണ്ട് ആനുപാതികമായ ഒരു മാറ്റം വന്നതായി എനിക്ക് തോന്നിയില്ല.

എന്നാൽ ഒരു തവണ uae സന്ദർശിച്ച ശേഷം തൊട്ടടുത്ത വർഷം തന്നെ വീണ്ടും അവിടെ ചെന്നാൽ പോലും ഒരു പുതുമ അനുഭവിക്കാൻ കഴിയും.

 

2012 ലാണ് ആദ്യമായി uae സന്ദർശിക്കുന്നത്. അന്ന് കൊച്ചിയിൽ നിന്നും ഷാർജയിലേക്കാണ് വിമാനം കയറിയത്. 10 ദിവസം അന്ന് uae യിലുണ്ടായിരുന്നു. പിന്നീട് 2017 ൽ ഒമാനിൽ നിന്നായിരുന്നു യാത്ര. അന്ന് മുതൽ പിന്നീടുള്ള യാത്രകളെല്ലാം റോഡ് മാർഗ്ഗമായിരുന്നു. ഇബ്രിയിൽ നിന്നും 130 km യാത്ര ചെയ്താൽ ഹഫീത് ബോർഡർ വഴി uae യിലെ അൽ ഐനിലെത്താം.

 

അന്ന് ഷാർജയിൽ നിന്നും നേരെ റാസ് അൽ ഖൈമയിലേക്കാണ് പോയത്. അനിയനും പെങ്ങളും കുടുംബവും അവിടെയായിരുന്നു. അവർ ജോലിക്ക് പോയ സമയത്ത് ഞങ്ങൾ വീടിനകത്തിരിക്കും. ജോലി കഴിഞ്ഞു അവർ വന്നാൽ കറങ ജോലി കഴിഞ്ഞു അവർ വന്നാൽ കറങ്ങാൻ പോകും. ഒഴിവു ദിവസങ്ങളിലായിരുന്നു റാസ് അൽ ഖൈമയിൽ നിന്നും അകലെയുള്ള സ്ഥലങ്ങളിൽ പോയിരുന്നത്.

 

ഇന്ത്യക്കാരായ ലക്ഷക്കണക്കിന് പ്രവാസികൾ uae യിൽ ജോലി ചെയ്യുന്നതിനാൽ അവിടത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ uae കണ്ടിട്ടില്ലാത്ത ഇന്ത്യക്കാർക്ക് പോലും പരിചിതമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.

 

 

Read More

ബുർജ് ഖലീഫ - UAE യുടെ മുഖമുദ്രയും അഭിമാനവും.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം, ഏറ്റവും ഉയരം കൂടിയ obervation deck, ഏറ്റവും ഉയരത്തിലേക്കു പോകുന്ന ലിഫ്റ്റ് തുടങ്ങി ബുർജ് ഖലീഫ കൈയടക്കി വെച്ചിരിക്കുന്ന റെക്കോർഡുകൾ നിരവധിയാണ്. ആദ്യ തവണ പോയപ്പോൾ ബുർജിന്റെ പരിസരത്തുള്ള light and water ഷോ കണ്ടു തിരിച്ചു പോന്നു. പിന്നീട് ഒരു തവണ ദുബായ് സന്ദർശിച്ചപ്പോൾ വീണ്ടും ആ പരിസരത്ത് കൂടി കറങ്ങി. ബുർജിന്റെ മുകളിലെ observation ഡെക്കിൽ കയറാനുള്ള ആഗ്രഹം നിറവേറിയത് പിന്നീടായിരുന്നു. നേരത്തെ ടിക്കറ്റ് ബുക്ക്‌ ചെയ്‌താൽ പോലും...

മുകളിലേക്കും താഴേക്കും കയറിയിറങ്ങാൻ ലിഫ്റ്റിന് വേണ്ടി മടുപ്പിക്കുന്ന ക്യൂവിൽ മണിക്കൂറുകൾ നിൽക്കേണ്ടി വരും എന്നത് ഒരു പോരായ്മയാണ്. ഇത്രയും സന്ദർശകർ വരികയും കോടികളുടെ ബിസിനസ് നടക്കുകയും ചെയ്യുന്നിടത്തു ഒന്ന് രണ്ടു ലിഫ്റ്റുകൾ കൂടി വേണ്ടതായിരുന്നുവെന്ന് തോന്നിപ്പോയി.

 

Observation deck ൽ വെളിച്ചം അൽപ്പം കുറവാണ്. പുറത്തെ കാഴ്ചകൾ കൂടുതൽ ഭംഗിയിൽ കാണാൻ അങ്ങനെ ക്രമീകരിച്ചതായിരിക്കണം. മനോഹരമായി പോസ് ചെയ്തു ഫോട്ടോ എടുക്കേണ്ടവർ ഫ്ലാഷ് പോലത്തെ എന്തെങ്കിലും light source കൂടി കരുതേണ്ടി വരും. കൂടുതൽ ഭംഗിയുള്ള കാഴ്ചകൾ കാണാൻ പുലർച്ചയോ അസ്തമന സമയത്തോ പോകുന്നതാണ് നല്ലത്. ടിക്കറ്റുകൾ നേരത്തെ എടുത്തുവെക്കുന്നതാണ് ഉചിതം.

Read More

ഫ്യൂച്ചർ മ്യൂസിയം

2022 ൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്ത future museum ദുബായിലെ ഷെയ്ഖ് സായിദ് റോഡിലൂടെ വാഹനമോടിക്കുന്ന ആരുടേയും ശ്രദ്ധയാകർഷിക്കും. പുതുമയേറിയ ആകൃതിയാണ് അതിന് കാരണം. ഭാവിയിൽ മനുഷ്യജീവിതം എങ്ങിനെയായിരിക്കും എന്നുള്ളതിന്റെ ചില സൂചനകളാണ് future മ്യൂസിയത്തിൽ ഒരുക്കിയിട്ടുള്ളത്. ടിക്കറ്റ് നിരക്കുകൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയില്ല എന്നൊരു പ്രശ്നമുണ്ട്. ഉള്ളിലെ ആദ്യത്തെ നിലയിലേക്ക് കയറാൻ ടിക്കറ്റ് ആവശ്യമില്ല.

Read More

മിറാക്കിൾ ഗാർഡൻ

ദുബായിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് 2013 ലെ വാലന്റൈൻ ദിനത്തിൽ ഉത്ഘാടനം ചെയ്യപ്പെട്ട മിറാക്കിൾ ഗാർഡൻ. വിവിധയിനങ്ങളിൽ പെട്ട150 മില്യണിലേറെ പൂക്കൾ മിറാക്കിൾ ഗാർഡനിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടം എന്ന ബഹുമതിയും മിറാക്കിൾ ഗാർഡന് സ്വന്തം. യഥാർത്ഥത്തിൽ ഒരു മിറാക്കിൾ തന്നെയാണ് മിറാക്കിൾ ഗാർഡൻ.

Read More

ദുബായ് ഫ്രെയിം

ഫ്രെയിം ആകൃതിയിൽ ദുബായിലെ സബീൽ പാർക്കിൽ നിർമ്മിച്ചിട്ടുള്ള കൂറ്റൻ കെട്ടിടമാണ് ദുബായ് ഫ്രെയിം. ഒരു മുക്കുവ ഗ്രാമത്തിൽ നിന്നും ആഡംബര സിറ്റിയിലേക്കുള്ള ദുബായുടെ പ്രയാണമാണ് ഈ ഫ്രെയിം പ്രതിഫലിപ്പിക്കുന്നത്. ഒരു മ്യൂസിയവും ഒബ്‌സർവേറ്ററിയും കൂടിയാണ് 2018 ൽ പ്രവർത്തനമാരംഭിച്ച ഈ കെട്ടിടം. അന്താരാഷ്‌ട്ര മത്സരത്തിൽ ഇതിന്റെ ഡിസൈൻ ഒന്നാംസമ്മാനാർഹമായിട്ടുണ്ട്. 150 മീറ്റർ ഉയരവും 95 മീറ്റർ വീതിയുമുള്ള ഈ കെട്ടിടത്തിന് ഒരേ സമയം 200 പേരെ ഉൾക്കൊള്ളാൻ കഴിയും. മുകളിൽ നിന്നും താഴേക്കുള്ള വ്യൂ മനോഹരമാണ്.

Read More

മരുഭൂമിയിലെ വിസ്മയം - ലൗ, അൽ ക്വദ്ര തടാകങ്ങൾ

ദുബായ് നഗരത്തിലെ തിരക്കിൽ നിന്നും മനം കുളിർക്കുന്ന ഒരു രക്ഷപ്പെടൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അൽ മർമൂൻ മരുഭൂമിയിലെ കൃത്രിമ തടാകങ്ങളായ അൽ ക്വദ്രയും ലൗ ലേക്കും നിങ്ങളെ കാത്തിരിക്കുന്നു. വിശാലമായ മരുഭൂമിയിൽ ഇത്രയും വലിയൊരു പ്രദേശത്ത് കൃത്രിമമെന്നു ഒരിക്കലും തോന്നാത്ത വിധം എങ്ങനെ ഈ തടാകങ്ങൾ നിർമ്മിച്ചു എന്ന് നമുക്ക് അത്ഭുതം തോന്നാം. വെറുതെ നിർമ്മിക്കുക മാത്രമല്ല, അവിടം അനേകം മൃഗങ്ങളുടെയും 170 ലേറെ പക്ഷി വർഗ്ഗങ്ങളുടേയും ആവാസ വ്യവസ്ഥയാക്കി മാറ്റി, കൃത്യമായി പരിപാലിച്ചു പോരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അൽ ക്വദ്ര തടാകങ്ങളിലാണ് പക്ഷികളും മൃഗങ്ങളും കൂടുതലുള്ളത്. അവിടെ നിന്നും അധികം....

ദൂരെയല്ലാതെയാണ് പരസ്പരം ഒട്ടി നിൽക്കുന്ന ഹൃദയത്തിന്റെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ലൗ ലേക്ക്. വളരെ വലിയ തടാകങ്ങളായതിനാൽ ഡ്രോൺ വ്യൂവിൽ മാത്രമേ ആ ആകൃതി തിരിച്ചറിയാൻ കഴിയൂ. ലൗ ലേക്ക് ഭാഗത്തേക്ക് കടന്നു ചെല്ലുമ്പോൾ കിളികളുടെ ശബ്ദ കോലാഹലങ്ങളാണ് നമ്മെ സ്വാഗതം ചെയ്യുക. 2023 ൽ ഈ രണ്ടു തടാകങ്ങളും സന്ദർശിച്ചിരുന്നു. ഒരിക്കൽ ക്യാമ്പിങ്ങിനായി അവിടെ വരണമെന്ന് അന്നേ തീരുമാനിച്ചിരുന്നു

Read More

ആദ്യത്തെ ക്യാംപിങ് അനുഭവം

2025 പുതുവർഷത്തോടനുബന്ധിച്ചു uae സന്ദർശിച്ചപ്പോഴാണ്‌ ഈ ക്യാമ്പിങ് മോഹം പൂവണിഞ്ഞത്. ഞങ്ങളുടെ ആദ്യത്തെ ക്യാമ്പിങ് അനുഭവം. വെള്ളം, വാഷ്റൂം എന്നിവയുടെ ലഭ്യതയും നിയന്ത്രണങ്ങൾ താരതമ്യേന കുറവുള്ളതുമായ ലൗ ലേക്കാണ് ഞങ്ങൾ ക്യാമ്പിങ്ങിനു തിരഞ്ഞെടുത്തത്. അൽ ക്വദ്രയിൽ വാഷ്റൂം സൗകര്യം ഇല്ല. തീ കൂട്ടുന്നതിൽ നിയന്ത്രണങ്ങളുണ്ട്. കൊതുക് ശല്യവുമുണ്ടെന്നു കേട്ടിട്ടുണ്ട്. എന്നാൽ ലൗ ലേക്ക് പരിസരം ക്യാമ്പിങ്ങിനു ഏറ്റവും അനുയോജ്യമാണ്. 24 മണിക്കൂറും വെള്ളവും വളരെ വൃത്തിയായി സൂക്ഷിക്കുന്ന വാഷ്റൂമുകളുമുണ്ട്. തണുപ്പ് കാലത്ത് ചൂടുവെള്ളം വരെ വാഷ് റൂമിൽ ലഭ്യമാണെന്നത് തന്നെ അധികൃതർ എത്ര ശ്രദ്ധയോടെയാണ്...

സഞ്ചാരികൾക്കായി ഇവിടെ സൗകര്യങ്ങൾ ഒരുക്കിത്തരുന്നത് എന്നതിന്റെ തെളിവാണ്.

 

ക്യാമ്പിങ്ങിന് വേണ്ട അത്യാവശ്യം സാധനങ്ങളെല്ലാം ബ്രദർ ഇൻ ലോ നേരത്തെ തന്നെ വാങ്ങി വെച്ചിരുന്നു. ഞങ്ങൾക്ക് വേണ്ട ഒരു ടെന്റ്, ചിക്കനും മറ്റും വെക്കാനുള്ള cool ബോക്സ്‌, ക്യാമ്പിങ് ലൈറ്റുകൾ തുടങ്ങി നിരവധി സാധനങ്ങൾ അന്ന് രാവിലെ മുതൽ പല സ്ഥലങ്ങളിൽ നിന്നായി വാങ്ങിച്ചു. രണ്ടു കാറുകളിൽ നിറയെ സാധനങ്ങൾ കുത്തി നിറച്ചു ഉച്ചയ്ക്ക് 3മണിയോടെ ഞങ്ങൾ അബുദാബിയിൽ നിന്നും പുറപ്പെട്ടു. ഏതാണ്ട് 5 മണിയോടെ ഞങ്ങൾ ലൗ ലേക്കിൽ എത്തി. കാറിൽ നിന്നും ക്യാമ്പിങ് സ്പോട്ടിലേക്കു സാധനങ്ങൾ ചുമന്നു കൊണ്ട് പോകണം. ഞങ്ങൾ ചെല്ലുന്ന സമയത്ത് ശക്തമായ കാറ്റുണ്ടായിരുന്നു. രണ്ടു ടെന്റുകളിൽ ചെറുത് ഉറപ്പിക്കാനായിരുന്നു ആദ്യ ശ്രമം.. ടെന്റിന്റെ കൂടെ അത് നിലത്തു ഉറപ്പിക്കാൻ തന്ന ആണികൾ വളരെ ചെറുതായിരുന്നു. ലൂസ് മണലിൽ ആണിക്ക്‌ പിടുത്തം കിട്ടിയില്ല. കാറ്റത്തു ടെന്റ് പറന്നു. ആദ്യത്തെ ക്യാമ്പിങ് അങ്ങനെ ഫ്ലോപ്പാകുമോ എന്ന് ഞങ്ങൾ നിരാശരായി. രണ്ടാമത്തെ ടെന്റ് കുറച്ചു കൂടി വലുതും നിലവാരം കൂടിയതുമായിരുന്നു. അത് കാറ്റിൽ പറക്കാതെ നിലത്തു ഉറപ്പിക്കാൻ കഴിഞ്ഞു. 6 പേരുടെ ടെന്റിൽ തൽക്കാലം 8 പേർക്ക് അഡ്ജസ്റ്റ് ചെയ്യാം എന്ന് കരുതി. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ കാറ്റ് ശമിച്ചു. അതോടെ രണ്ടാമത്തെ ടെന്റും അടിച്ചു.

 

അപ്പോഴേക്കും പത്തോളം കുടുംബങ്ങൾ അങ്ങിങ്ങായി ടെന്റുകൾ സ്ഥാപിച്ചിരുന്നു. വാഷ്റൂമിൽ നിന്നും അധികം ദൂരെയല്ലാതെയാണ് എല്ലാവരും ടെന്റുകൾ അടിച്ചത്. കുറേകൂടി ഏകാന്തതയും സ്വസ്ഥതയും ആഗ്രഹിക്കുന്നവർക്ക് കുറച്ചു ദൂരെ മാറി ടെന്റുകൾ അടിക്കാനും സൗകര്യമുണ്ട്. ഒരു ചെറിയ birthday cake cutting കൂടി കഴിഞ്ഞപ്പോഴേക്കും ഇരുട്ട് വീണു തുടങ്ങി. പതിയെ തണുപ്പും കൂടി വന്നു. സോളാറിലും കറന്റിലും ചാർജ് ചെയ്യാവുന്ന മൂന്ന് ലൈറ്റുകൾ ഞങ്ങൾ വാങ്ങിച്ചിരുന്നു..പക്ഷേ രണ്ടു വിധത്തിലും വേണ്ടവിധം ചാർജ് ചെയ്യാൻ ഞങ്ങൾക്ക് സമയം കിട്ടിയിരുന്നില്ല. രാത്രി 12 മണിവരെയെങ്കിലും ബാക്കപ്പ് ഉണ്ടാകും എന്ന് പ്രതീക്ഷിച്ചതു വെറുതെയായി. 10 മണിയായപ്പോഴേക്കും ഞങ്ങളുടെ മൂന്ന് ലൈറ്റും ഏതാണ്ട് തീർന്നു. തൊട്ടപ്പുറത്തു വേറെ ടെന്റുകളും വലിയ ലൈറ്റുകളും ഉണ്ടായിരുന്നതിനാൽ ബുദ്ധിമുട്ടേണ്ടി വന്നില്ല. മാത്രമല്ല, സാമാന്യം നല്ല നിലാവെളിച്ചവുമുണ്ടായിരുന്നു. തടാകക്കരയിലെ മണലിൽ കുട്ടികൾ മതിവരുവോളം ഓടിക്കളിച്ചു. ഞങ്ങൾ ഭക്ഷണമുണ്ടാകുന്ന തിരക്കിലേക്ക് കടന്നു. ബാർബക്യൂവാണല്ലോ ക്യാംപിങ്ങിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകം. രാത്രി 1 മണിക്ക് ഞങ്ങൾ ടെന്റിൽ കയറുമ്പോഴും പാട്ടും തമാശകളും തീറ്റയുമായി അപ്പുറത്തെ ടെന്റുകൾ സജീവമായിരുന്നു.

 

ഉറക്കം വരാതെ കുറേ നേരം തിരിഞ്ഞും മറിഞ്ഞും കിടക്കവേ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മഴ ചാറാൻ തുടങ്ങി. ടെന്റും പറിച്ചു രാത്രിക്കു രാത്രി ഓടേണ്ടി വരുമോ എന്ന് ശരിക്കും ഭയന്നു. കുറച്ചു കഴിഞ്ഞപ്പോൾ മഴ ഒതുങ്ങി. എങ്കിലും ഇടയ്ക്ക് പേടിപ്പിക്കാനായി മഴ വന്നും പോയുമിരുന്നു. ഏതാണ്ട് പുലരാറായപ്പോഴാണ് ഉറങ്ങാനായത്. പല തരത്തിലുള്ള പക്ഷികളുടെ കള കള ശബ്ദം കേട്ടാണ് രാവിലെ ഉണർന്നത്. ടെന്റ് തുറന്നു പുറത്തേക്കു നോക്കിയപ്പോൾ കണ്ട കാഴ്ച വളരെ മനോഹരമായിരുന്നു. സൂര്യൻ ഉദിച്ചിട്ടില്ലായിരുന്നു. നീലാകാശത്ത് ഓറഞ്ചു നിറത്തിലുള്ള മേഘകങ്ങൾ പാറി നടക്കുന്നു. പല ടെൻറ്റുകളിൽ നിന്നായി ഓരോരുത്തരായി പുറത്തു വന്നു തുടങ്ങിയിരുന്നു. 16 ഡിഗ്രിയായിരുന്നു രാവിലത്തെ തണുപ്പ്. രാവിലെ ചായയും ഓംലെറ്റും ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ തന്നെ കറുത്ത മഴ മേഖങ്ങൾ പതിയെ അടുത്തു വരുന്നത് കണ്ടു. പ്രതീക്ഷിച്ചതിലും നേരത്തെ അവ അടിത്തെത്തി. ചായ, ഓംലറ്റ് പരിപാടികൾ കഴിഞ്ഞു കുറച്ചു ഫോട്ടോകൾ എടുത്തപ്പോഴേക്കും മഴയെത്തി. ചെറിയ തോതിൽ എല്ലാവരും നനഞ്ഞു. കഴിയുന്നത്ര വേഗത്തിൽ ടെന്റും മറ്റു സാധനങ്ങളും പാക്ക് ചെയ്തു ഞങ്ങൾ കാറിൽ കയറി. അവിടന്ന് നേരെ റാസ് അൽ ഖൈമയിലേക്ക് വെച്ചുപിടിച്ചു.

Read More

ദുബായ് കനാലിലെ ബ്രിഡ്ജ് ഓഫ് ടോളറൻസ്

2016 ൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത ഒരു കൃത്രിമ കനാലാണ് ദുബായ് കനാൽ . 450 ലേറെ ഹോട്ടലുകളും ആഡംബര ഭവനങ്ങളും നടപ്പാതയും സൈക്കിൾ റൂട്ടുകളുമെല്ലാം ചേർന്ന കനാലിനു 3.2 KM നീളമുണ്ട്. കനാലിലൂടെ ക്രൂയിസ് സൗകര്യവുമുണ്ട്. രാത്രികാലങ്ങളിൽ കച്ചവടവും വിവിധ കലാപരിപാടികളും മറ്റുമായി നല്ലൊരു വൈബാണിവിടെ. ദുബായ് കനാലിനു കുറുകെ വാഹങ്ങൾക്കുള്ള വലിയ പാലങ്ങൾക്കു പുറമെ കാൽനട യാത്രികർക്കും സൈക്കിൾ യാത്രികർക്കുമായി 3 പാലങ്ങൾ വേറെയുണ്ട്. ആദ്യകാലത്തു ട്വിസ്റ്റ് ബ്രിഡ്ജ് എന്നറിയപ്പെട്ടിരുന്ന....

ഇതിലെ പ്രധാന പാലം പിന്നീട് ബ്രിഡ്ജ് ഓഫ് ടോളറൻസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഞങ്ങൾ ഈ പാലത്തിലൂടെ നടന്നത് രാത്രിയിലാണ്. എന്നാൽ കൂടുതൽ കാഴ്ചകൾ ആസ്വദിക്കാൻ പകൽ സമയമായിരിക്കും നല്ലത്.

Read More

ഐൻ ദുബായ്

ദുബായ് കനാലിൽ നിന്ന് ഇതേ ഏതാണ്ട് 25 km ദൂരം മുന്നോട്ട് പോയാൽ ഐൻ ദുബായ് എത്താം. ദുബായിലെ ബ്ലൂ വാട്ടർ ഐലൻഡിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഒബ്സെർവഷൻ വൈറ്റ് വീലാണ് ഐൻ ദുബായ്. ദുബായ് നഗരത്തിന്റെ ഒരു 360 ഡിഗ്രി വ്യൂ ഐൻ ദുബായിൽ നിന്നും ലഭിക്കും. 820 അടിയാണ് ഉയരം. 520 അടി ഉയരമുള്ള ലാസ് വേഗാസിലെ ഹൈ റോളറിനെ പിന്തള്ളിയാണ് ഐൻ ദുബായ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഏതാണ്ട് 40 മിനിറ്റ് നീണ്ടു നിൽക്കുന്നതാണ് ഐൻ ദുബായുടെ ഒരു കറക്കം.

Read More

ദുബായ് ഡോൾഫിനാരിയം

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന കാഴ്ചകളാണ് ദുബായ് ക്രീക്ക് പാർക്കിൽ സ്ഥിതിചെയ്യുന്ന ഇൻഡോർ ഡോൾഫിനാരിയത്തിൽ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. ഡോൾഫിനുകളെയും സീലുകകളെയും കാണുക മാത്രമല്ല, അവയുടെ കലാപരിപാടികൾ ആസ്വദിക്കാനും അവയുമായി വളരെ അടുത്തിെടപഴകാനും ഡോൾഫിനാരിയത്തിൽ സൗകര്യമുണ്ട്.

Read More

ദുബായ് ബലൂൺ

ദുബായ് മറീനയിലെ പ്രശസ്ത ആഡംബര ഹോട്ടലായ അറ്റ്ലാന്റിസിന്റെ സമീപം ഏതാണ്ട് 300 മീറ്റർ ഉയരത്തിൽ നിന്ന് കാഴ്‌ചകൾ കാണാനുള്ള സ്വകാര്യമാണ് ദുബായ് ബലൂൺ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. ഇതൊരു പറക്കും ബലൂൺ എന്ന് പറയാൻ കഴിയില്ല. ഭൂമിയിൽ നിന്നും മുകളിലേക്ക് ഉയരുന്നുണ്ടെങ്കിലും താഴെ ബന്ധിപ്പിച്ചിട്ടുള്ള ബലൂണാണ്. ഉയരത്തിൽ ചെല്ലും, പക്ഷെ അവിടെ നിന്ന് പിന്നീട് ഇങ്ങോട്ടും പറക്കില്ല. ശക്തമായ കാട്ടുള്ള സമയത്തു ബലൂൺ ആടിയുലയും. ജുമൈര ബീച്ചിന്റെ മനോഹരമായ കാഴ്ച ബലൂണിൽ നിന്നും ആസ്വദിക്കാം. 10 മിനിറ്റാണ് ബലൂൺ ആകാശത്തു നിൽക്കുക. അടുത്തുള്ള മെട്രോസ്റ്റേഷനിൽ നിന്നും മോണോറെയിലിൽ ഈ ഭാഗത്തേക്ക് വരാം. മോണോറെയിൽ യാത്രയിൽ തന്നെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാം.

Read More

സഫാരി പാർക്

ദുബായിൽ കുട്ടികളുമായി വരുന്നവർ ഒരിക്കലൂം ഒഴിവാക്കാൻ പാടില്ലാത്ത സ്ഥലമാണ് സഫാരി പാർക്ക്. മൃഗങ്ങളുടെയും പക്ഷികളുടെയും വലിയൊരു ലോകമാണ് സഫാരി പാർക്ക്. കുറെ സമയം പാർക്കിൽ ചിലവഴിച്ചാൽ മാത്രമേ എല്ലായിടത്തും എത്തിപ്പെടാൻ കഴിയൂ. മൃഗങ്ങളെ കാണുക മാത്രമല്ല, അവയ്ക്കു തീറ്റ കൊടുക്കാനും സൗകര്യമുണ്ട്. പാർക്കിലെ മൃഗങ്ങളുടെ ഭക്ഷണ ചിലവും ചുളുവിൽ സഞ്ചാരികളെകൊണ്ടു തന്നെ അവർ ഒപ്പിക്കുന്നുണ്ട്. പലയിടത്തും മൃഗങ്ങളെ തീറ്റിക്കുന്നിടത്തു വലിയ ക്യൂവും കാണാം.

Read More

ദുബായ് dhow ക്രൂയിസ്

പാട്ടും ഭക്ഷണവുമെല്ലാം ആസ്വദിച്ചുകൊണ്ടുള്ള dhow ക്രൂയിസ് ദുബായിൽ വരുന്ന സഞ്ചാരികളുടെ ഇഷ്ട വിനോദങ്ങളിൽ ഒന്നാണ്.

Read More

അബുദാബി

UAE യിൽ ഏറ്റവും കൂടുതൽ ഞാൻ സമയം ചിലവഴിച്ചിട്ടുള്ളത് അബുദാബിയിലാരിക്കും. രാജ്യതലസ്ഥാനത്തിന്റെ പ്രൗഢി വിളിച്ചോതുന്ന സിറ്റി തന്നെയാണ് അബുദാബി. ദുബായ് അപേക്ഷിച്ചു നോക്കുമ്പോൾ കുറച്ചു കൂടി ശാന്തമാണ് അബുദാബി. ചുവന്ന നിറമടിച്ച റോഡുകളിൽ സൈൻ ബോർഡിലെ സ്പീഡിൽ നിന്ന് അൽപ്പം കൂടിയാൽ മുട്ടൻ പണി കിട്ടും. ശാന്തവും സുന്ദരവുമായ അബുദാബിയിൽ എനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യമേയുള്ളൂ. അത് പാർക്കിങ് നിയന്ത്രണങ്ങളാണ്. റെസിഡന്റ്‌സ് പാർക്കിങ് ഏരിയയിൽ പുറമെ നിന്ന് വരുന്നവർക്ക് നിശ്ചിത സമയം മാത്രമേ വാഹനം പാർക്ക് ചെയ്യാൻ കഴിയൂ. അത് കഴിഞ്ഞാൽ വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലമന്വേഷിച്ചു നെട്ടോട്ടമോടണം. തൊട്ടടുത്ത പാർക്കിങ് ഏരിയയിൽ സ്ഥലമില്ലെങ്കിൽ വീണ്ടും സ്ഥലമന്വേഷിച്ചു കറങ്ങണം.

 

രാത്രി 12 മാണിക്കും 1 മണിക്കുമെല്ലാം അങ്ങനെ കറങ്ങേണ്ടി വന്ന അനുഭവം എനിക്കുണ്ട്. കാര്യം അങ്ങനെയൊക്കെയാണെങ്കിലും മനോഹരമായ കുറെ കാഴ്ചകൾ കൊണ്ട് അബുദാബി ഏതൊരു സഞ്ചാരിയുടെയും മനം നിറയ്ക്കും.

 

ഞങ്ങളുടെ ഇബ്രിയിൽ നിന്നും തലസ്ഥാനമായ മസ്ക്കറ്റിലേക്കുള്ള അതെ ദൂരമാണ് അൽ ഐൻ വഴി അബുദാബിയിലേക്ക്. അൽ ഐൻ - അബുദാബി റോഡിലൂടെ വാഹനമോടിക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. ഈ റോഡിനു ചില പ്രത്യേകതകൾ ഉണ്ടെന്നതാണ് അതിനു കാരണം.. അൽ ഐൻ പരിസരം വിട്ടു കഴിഞ്ഞാൽ കുറെ ദൂരം റോഡിനു ഇരു വശവും മനോഹരമായ മരുഭൂമി കാണാം. മാത്രമല്ല മണിക്കൂറിൽ 160 km വരെ വേഗത്തിൽ ഈ റോഡിൽ വാഹനമോടിക്കാം. ഒമാനിൽ അത്രയും വേഗതയെടുക്കാവുന്ന റോഡുകളില്ല. തുർക്കിയിൽ പോയ സമയത്തു ഇസ്‌താംബുളിൽ നിന്നും ട്രാബ്സോണിലേക്കുള്ള യാത്രയിൽ ഇത്രയും സ്പീഡ് ലിമിറ്റുള്ള ഒരു റോഡിലൂടെ പോയെന്നു തോന്നുന്നു.

Read More

ഷെയ്ഖ് സായിദ് മോസ്ക്

UAE യുടെ, പ്രത്യേകിച്ചും അബുദാബിയുടെ പ്രതീകം എന്ന് തന്നെ പറയാവുന്ന അതിമനോഹരമായ നിർമ്മിതിയാണ് ഷെയ്ഖ് സായിദ് മോസ്ക്. 12 ഏക്കർ ഭൂമിയിൽ വ്യാപിച്ചു കിടക്കുന്ന ഒരു ബൃഹത്തായ നിർമ്മിതി. UAE യിലെ ഏറ്റവും വലിയ പള്ളിയാണിത്. UAE യുടെ മുൻ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലാണ് 1994 പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 2004 ൽ അദ്ദേഹം മരിച്ചപ്പോൾ ഈ പള്ളിയിൽ തന്നെയാണ് മറവു ചെയ്തത്. 2007 ലാണ് നിർമ്മാണം പൂർത്തിയായി പള്ളി ഉത്ഘാടനം ചെയ്തത്...

 

...

 

സിറിയൻ ആർക്കിടെക്റ്റ് യൂസഫ് അബ്ദെൽകെയാണ് ഈ മനോഹരമായ പള്ളി രൂപകൽപ്പന ചെയ്തത്. 82 ഡോമുകളും 24 കാരറ്റ് സ്വർണ്ണം പൂശിയ നിരവധി വിളക്കുകളും ഈ പള്ളിയിലുണ്ട്. കൈകൊണ്ടു നെയ്ത ലോകത്തിലെ ഏറ്റവും വലിയ കാർപെറ്റാണ് അകത്തെ പ്രധാന പ്രാർത്ഥനാ ഹാളിൽ വിരിച്ചിട്ടുള്ളത്. ഒരു ഇറാനിയൻ കമ്പനിയാണ് ഈ കാർപെറ്റ് നിർമ്മിച്ചത്. 2012 ലെ ആദ്യ uae സന്ദർശനവേളയിൽ തന്നെ ഞങ്ങൾ ഈ പള്ളി സന്ദർശിച്ചിരുന്നു. അന്ന് ആധികൾ ആളും ബഹളവുമൊന്നുമില്ലാതെ പള്ളി മുഴുവൻ നടന്നു കാണാൻ കഴിഞ്ഞു. പിന്നീട് 2 തവണ പോയപ്പോഴും തിരക്ക് ക്രമേണ കൂടിയിരുന്നെങ്കിലും കാര്യമായ നിയന്ത്രണങ്ങളൊന്നും അപ്പോഴും ഉണ്ടായിരുന്നില്ല. ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം എന്റെ ഒരു സുഹൃത്തിന്റെ കൂടെ ഞാൻ പോയിട്ടുണ്ട്.

 

എന്നാൽ 2025 ന്യൂ ഇയർ സമയത്ത് ഇവിടെ ചെന്നപ്പോൾ ഭയങ്കര തിരക്കായിരുന്നു. കുട്ടികളെ പള്ളി കാണിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. എന്നാൽ പണ്ടത്തെ പോലെ ഇപ്പോൾ വാഹനം പാർക്ക് ചെയ്തു നേരിട്ട് കയറിച്ചെല്ലാൻ കഴിയില്ല. ഓൺലൈൻ പാസ്സെടുത്തു സമയമൊക്കെ നോക്കി വേണം ചെല്ലാൻ. മാത്രമല്ല പള്ളിയിലേക്ക് നേരിട്ട് കയറാനും കഴിയില്ല. മുൻവശത്തെ ഡോമിൽ ചെന്ന് അണ്ടർഗ്രൗണ്ടിലൂടെ കുറെ നടന്നാലേ പള്ളിക്കു സമീപം എത്താൻ കഴിയൂ. അത് വരെ നടന്നെത്തിയപ്പോഴേക്കും കുട്ടികൾ ആകെ ക്ഷീണിച്ചു പോയി. പ്രധാന പ്രാർത്ഥനാ ഹാളിലേക്ക് നീണ്ട ക്യൂവും കണ്ടതോടെ രണ്ടാമതൊന്നാലോചിക്കാതെ ഞങ്ങൾ തിരിച്ചു പോന്നു. ഇത്രയും പുകിലൊന്നുമില്ലാതെ നേരത്തെ ഇതൊക്കെ കാണാൻ കഴിഞ്ഞത് നന്നായി എന്ന് തോന്നിപ്പോയി. നടുത്തളത്തിൽ ഇറങ്ങാനും മറ്റും ഇത്തവണ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. നേരത്തെ അവിടെയൊക്കെ നടന്നു ഞാൻ യഥേഷ്ടം ഫോട്ടോകൾ എടുത്തിരുന്നു.

Read More

ഖസർ അൽ വട്ടാൻ അഥവാ വൈറ്റ് പാലസ്

വൈറ്റ് പാലസ് എന്നറിയപ്പെടുന്ന ഖസർ അൽ വട്ടാൻ അബുദാബിയിലെ താരതമ്യേന പുതിയ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ്. മനോഹരമായ കെട്ടിടം നിർമ്മിക്കപ്പെട്ടത് 2018ൽ ആണെങ്കിലും പൊതുജനങ്ങൾക്കായി അത് തുറന്നു കൊടുത്തത് 2019 ലാണ്. ആദ്യകാലങ്ങളിൽ ഗവൺമെന്റ് സംബന്ധിച്ച കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തിയിരുന്ന കെട്ടിടം പിന്നീട് യുഎഇയുടെ ചരിത്രവും പൈതൃകവും ജനങ്ങളെ പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചത്. അകവും പുറവും ഒരേപോലെ മനോഹരമായ ഈ കൊട്ടാരം ഇപ്പോൾ സർക്കാർ സംബന്ധമായ മീറ്റിങ്ങുകൾക്കും റിസർച്ച് ആവശ്യങ്ങൾക്കുമായാണ് ഉപയോഗപ്പെടുത്തുന്നത്.

Read More

ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ, അൽ വത്ബ

UAE യിലെ ഏറ്റവും വലിയ പൈതൃക, സാംസ്കാരിക ഫെസ്റ്റിവലാണ് അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ. Uae യുടെ പൈതൃകവും സംസ്കാരവും വിളിച്ചോതുന്ന പരിപാടികൾക്ക് പുറമെ അനേകം രാജ്യങ്ങളുടെ സ്റ്റാളുകളും കച്ചവടവും കലാപരിപാടികളും ഈ ഫെസ്റ്റിവലിൽ കാണാം. വർഷവസാനം തൊട്ടു പുതുവർഷം വരെ നീണ്ടു നിൽക്കുന്നതാണ് ഫെസ്റ്റിവൽ. 2025 ലെ പുതുവർഷത്തിൽ ഒരു മണിക്കൂർ നീണ്ടു നിന്ന റെക്കോർഡ് വെടിക്കെട്ടാണ് അൽ വത്ബ ഫെസ്റ്റിവലിൽ നടന്നത്. പുതുവർഷം സമയത്ത് ഞങ്ങൾ അബുദാബിയിൽ ഉണ്ടായിരുന്നെങ്കിലും തിരക്കിനിടയിൽ വെടിക്കെട്ട് കാണാൻ പോയി വരിക...

എന്നത് വലിയൊരു ഉദ്യമമായതിനാൽ വേണ്ടെന്നു വെച്ചു. കുട്ടികളുമായി കുറേ മണിക്കൂറുകൾ മുമ്പ് പോയി കാത്തു നിന്നു വീണ്ടും മണിക്കൂറുകൾ ട്രാഫിക്കിൽ ചിലവഴിച്ചു മടങ്ങി വരിക എന്നത് എളുപ്പമല്ല. 2 വർഷം മുമ്പ് ഈ ഫെസ്റ്റിവൽ കാണാൻ പോയപ്പോൾ അന്നത്തെ ചെറിയ വെടിക്കെട്ട് ആസ്വദിക്കാൻ കഴിഞ്ഞു.

Read More

അൽ വത്ബയിലെ ഉപ്പ് തടാകങ്ങൾ

അൽ വത്ബയിലെ മനുഷ്യ നിർമ്മിതമായ ഉപ്പു തടാകങ്ങൾ വളരെ മനോഹരമായ ഒരു കാഴ്ചയാണ്. ഉപ്പും മറ്റു ലവണങ്ങളുമടങ്ങിയ മണ്ണിനടിയിലൂടെ വെള്ളം കടത്തി വിട്ടാണ് ഈ കൃത്രിമ ഉപ്പു തടാകങ്ങൾ നിർമ്മിച്ചിട്ടുള്ളത്. വലുതും ചെറുതുമായ ഉപ്പു പാളികൾ താടാകത്തിൽ കാണാൻ കഴിയും. മരുഭൂമി പ്രദേശമായതിനാൽ ഇത്തരം തടാകങ്ങൾ കൂടുതൽ ഭംഗി തോന്നിക്കും. സന്ദർശകരുടെ തിരക്കും ബഹളവുമില്ലാതെ സമയം ചിലവിടാൻ പറ്റിയ നല്ലൊരു സ്ഥലമാണ് അൽ വത്ബ ഉപ്പു തടാകങ്ങൾ. അൽ വത്ബയിലെ മറ്റൊരു ടൂറിസ്റ്റ് സ്പോട്ടായ ഫോസിൽ ഡ്യൂൺസ് ഇവിടെ അടുത്താണ്.

Read More

BAPS ഹിന്ദു മന്ദിർ

1997 കളിലാണ് അബുദാബിയിൽ ഒരു പരമ്പരാഗത ഹിന്ദു ക്ഷേത്രം നിർമ്മിക്കാനുള്ള ശ്രമങ്ങളുടെ തുടക്കം. ഇന്ത്യയിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള മുസ്ലിം പള്ളികൾ അന്യായമായി ഹിന്ദുത്വർ അധിനിവേശത്തിലൂടെ കൈയടക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പോലും 27 ഏക്കർ ഭൂമിയാണ് uae ഗവണ്മെന്റ് അമ്പലത്തിനു വേണ്ടി ദാനം ചെയ്തത് അവരുടെ മത സഹിഷ്ണുതയുടേയും സൗഹാർദ്ദത്തിന്റെയും തെളിവാണ്. നിയമപരമായ നടപടികളെല്ലാം 2019 ൽ മന്ദിറിന്റെ പണികൾ ആരംഭിച്ചു, 2024 ൽ...

പൂർത്തിയാക്കി. രാജസ്ഥാനിൽ നിന്നുമാണ് മന്ദിറിന് വേണ്ട പിങ്ക് സ്റ്റോണുകൾ uae യിലെത്തിച്ചത്. ഉള്ളിലെ വെളുത്ത മാർബിളുകൾ ഇറ്റലിയിൽ നിന്നും. അകത്തും പുറത്തുമുള്ള ശില്പകല വളരെ മനോഹരമാണ്. മന്ദിറിന്റെ പുറമെ പിങ്ക് നിറവും അകത്തു മാർബിളിന്റെ വെളുത്ത നിറവുമാണ്.

 

ഓൺലൈൻ പാസ്സ് എടുത്തു കർശനമായ സെക്യൂരിറ്റി ചെക്ക് കഴിഞ്ഞാൽ ജാതി മത ഭേദമന്യേ എല്ലാവർക്കും അകത്തു കയറാം. ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചു ഫോട്ടോയെടുക്കാൻ സെക്യൂരിറ്റി സമ്മതിക്കില്ല. എന്നാൽ മൊബൈൽ ക്യാമറ കൊണ്ട് യഥേഷ്ടം എടുക്കുകയും ചെയ്യാം. ഇന്ത്യയിൽ മാത്രം കാണാറുള്ള ഒരു വിചിത്ര നിയമം! സെക്യൂരിറ്റി ജോലി ചെയ്യുന്ന നോർത്ത് ഇന്ത്യക്കാർ പൊതുവെ മനുഷ്യപ്പറ്റില്ലാത്തവരായി തോന്നിച്ചു. തങ്ങൾ അവിടെ നിൽക്കുന്നത് സന്ദർശകരെ സഹായിക്കാൻ കൂടിയാണെന്ന ബോധ്യം അവർക്ക് ഒട്ടും ഇല്ലാത്ത പോലെ തോന്നിച്ചു.

Read More

എബ്രഹാമിക് ഫാമിലി ഹൗസ്

ഒരു ടൂറിസ്റ്റ് കേന്ദ്രം എന്ന നിലയ്ക്ക് അധികം ആളുകൾ അറിഞ്ഞിട്ടില്ലാത്ത മനോഹരമായ ഒരു ഡെസ്റ്റിനേഷനാണ് സാദിയ ഐലന്റിലെ എബ്രഹാമിക് ഫാമിലി ഹൗസ്. മുസ്ലിം, കൃസ്ത്യ, ജൂത വിശ്വാസികൾക്ക് എന്തുകൊണ്ട് ഒരുമിച്ചു ഒരു സ്ഥലത്ത് ആരാധന നടത്തിക്കൂടാ എന്നൊരു ആശയം മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്താണ് ആദ്യമായി മുന്നോട്ട് വെച്ചത്. പിന്നീട് ഹുസ്നി മുബാറക്....

അത് ഏറ്റെടുത്തെങ്കിലും പിന്നീട് കാര്യമായൊന്നും ചെയ്തില്ല.

 

പിന്നീട് 2019 ൽ ന്യൂയോർക് പബ്ലിക് ലൈബ്രറിയിൽ വെച്ചു നടന്ന ഹ്യൂമൻ ഫ്രെറ്റർനിറ്റി ഹയർ കമ്മറ്റിയിൽ വെച്ചു uae വിദേശ കാര്യവകുപ്പ് മന്ത്രി അബ്ദുള്ള ബിൻ സായിദ് ആണ് ഈ പ്രൊജക്റ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

 

സെന്റ് ഫ്രാൻസിസ് ചർച്ച് എന്ന കത്തോലിക്കൻ ചർച്ച്, ഇമാം അൽ തയ്യിബ് മോസ്ക് എന്ന മുസ്ലിം പള്ളി, ബെൻ മൈമോൻ സിനാഗോഗ് എന്ന ജൂത പള്ളിയും ചേർന്ന സമുച്ചയമാണ് എബ്രഹാമിക് ഫാമിലി ഹൗസ്. കത്തോലിക്കർക്ക് വേണ്ടി മാർപാപ്പയും മുസ്ലിം പള്ളിക്കു വേണ്ടി അഹമദ് എൽ തയ്യിബ് എന്ന ഈജിപ്ഷ്യൻ പണ്ഡിതനും അബുദാബി ഭരണാധികാരിയുമാണ് ഇതിന്റെ അഗ്രിമെന്റിൽ ഒപ്പ് വെച്ചിരിക്കുന്നത്. ഈ ചരിത്രം മനസ്സിലാക്കാതെയാണ് ഞങ്ങൾ ഇവിടം സന്ദർശിച്ചത്. അതിനാൽ കത്തോലിക്ക് ചർച്ച് മാത്രമേ ഞങ്ങൾ സന്ദർശിച്ചുള്ളൂ. ബാക്കി രണ്ടും ഇതിന്റെ ഭാഗമാണെന്ന് അപ്പോൾ അറിയില്ലായിരുന്നു. അടുത്ത തവണ അബുദാബി പോകുമ്പോൾ തീർച്ചയായും അവ സന്ദർശിക്കും. രൂപകൽപ്പന കൊണ്ട് വേറിട്ടു നിൽക്കുന്ന അതിമനോഹരമായ കെട്ടിടമാണ് കത്തോലിക്ക് ചർച്ചിന്റെത്.

Read More

അബുദാബി ഗ്ലോബൽ വില്ലേജ്

ദുബായ് ഗ്ലോബൽ വില്ലേജുമായി താരതമ്യം ചെയ്യാൻ കഴിയില്ലെങ്കിലും അബുദാബി ഖലീഫ പാർക്കിൽ ചെറിയൊരു ഗ്ലോബൽ വില്ലേജുണ്ട്. പല രാജ്യങ്ങളുടെ പവലിയൻ ഇവിടെയുണ്ട്. തകർപ്പൻ കച്ചവടങ്ങളും കലാപരിപാടികളും വൈവിധ്യമാർന്ന ഭക്ഷണ ശാലകളുമെല്ലാമായി രാത്രിയിൽ വളരെ നല്ലൊരു ആംബിയൻസാണ് ഇവിടം.

Read More

അബുദാബി കോർണിഷും ന്യൂ ഇയർ വെടിക്കെട്ടും.

വലിയ തിരക്കും ബഹളവുമില്ലാതെ സ്വസ്ഥമായി വൈകുന്നേരങ്ങൾ ആസ്വദിക്കാൻ അനുയോജ്യമായ സ്ഥലമാണ് അബുദാബി കോർണിഷ്. നല്ല വൃത്തിയും വെടിപ്പും ഇരിപ്പിടങ്ങളുമുള്ള അതി വിശാലമായ കോർണിഷിൽ ഇരുന്നു നീലക്കടൽ ആസ്വദിക്കാം. കോർണിഷിൽ പലയിടങ്ങളിലായി പാർക്കുകളുമുണ്ട്. വ്യത്യസ്തമായ കെട്ടിടങ്ങളാണ് UAE യുടെ പൊതുവെയുള്ള ഒരാകർക്ഷണം. അക്കാര്യത്തിൽ....

അബുദാബിയും ഒട്ടും പിന്നിലല്ല. കോർണിഷിലൂടെ ഒന്ന് കറങ്ങിയാൽ അത് നേരിട്ട് ബോധ്യമാകും.

 

2025 ലെ ന്യൂ ഇയർ വെടിക്കെട്ട് ഞങ്ങൾ കണ്ടത് അബുദാബി കോർണിഷിൽ നിന്നാണ്. 2 മണിക്കൂർ മുൻപ് പോയി ബീച്ചിൽ സ്ഥാനം പിടിച്ചിരുന്നു. 11.30 ആയപ്പോഴയ്ക്കും ബീച്ചിൽ നല്ല തിരക്കായി. പറ്റുന്നവരെല്ലാം അൽ വത്ബയിലെ ഒരു മണിക്കൂർ ദൈർഘ്യമുള്ള വെടിക്കെട്ട് കാണാൻ പോയിട്ടുണ്ടാകും എന്നുകൂടി ഓർക്കണം. കുറച്ചു വർഷങ്ങൾക്ക് മുൻപ് അൽ വത്ബ ഫെസ്റ്റിവലിൽ വെടിക്കെട്ട് ഫോട്ടോയെടുത്തത് പ്രത്യേകിച്ച് തയ്യാറെടുപ്പുകൾ ഒന്നുമില്ലാതെയായിരുന്നു. എന്നാൽ ഇത്തവണ ട്രൈപോഡുമായി ഒരുങ്ങി തന്നെയാണ് പോയത്. രണ്ടും രണ്ടു രൂപത്തിലാണ് കാമറ കണ്ണുകളിൽ പതിയുക.

 

ന്യൂ ഇയർ വെടിക്കെട്ട് 15 മിനിറ്റ് മാത്രമേ ഉള്ളു എങ്കിലും കുറച്ചുകൂടി ഗംഭീരമാകും എന്നാണ് ഞാൻ പ്രതീക്ഷിച്ചത്. ശരാശരിയിൽ താഴെ നിലവാരമേ എനിക്ക് തോന്നിയുള്ളൂ. പുക വളരെ കൂടുതലായിരുന്നു, വെടിക്കെട്ടിന്റെ ഭംഗി പലപ്പോഴും പുകയിൽ മൂടി പോയത് പോലെ തോന്നിച്ചു. അൽ വത്ബയിൽ പണ്ട് കണ്ട വെടിക്കെട്ടിൽ ഇങ്ങനെ പുക ശല്യം ഇല്ലായിരുന്നു.

Read More

അബുദാബി നാഷണൽ അക്വാറിയം

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അക്വാറിയമാണ് അബുദാബി അൽ ക്വാനയിലുള്ള നാഷണൽ അക്വാറിയം. 300 ലേറെ സ്പീഷീസുകളിലെ 460000 ത്തിലേറെ ജീവജാലങ്ങൾ ഈ അക്വാറിയത്തിലുണ്ട്. 10 വിവിധ സോണുകളിലായാണ് ഇവിടത്തെ കാഴ്ചകൾ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും നന്നായി ആസ്വദിക്കാവുന്നയിടമാണ് ഈ അക്വാറിയം. കെട്ടിടത്തിന്റെ ആകൃതി തന്നെ കൗതുകം ജനിപ്പിക്കുന്നതാണ്. അധികം ഉയരമില്ലാത്ത ചെറിയ മരങ്ങൾ നട്ടുവളർത്തി മനോഹരമായ ഇരിപ്പിടങ്ങളുമൊരുക്കി അക്വാറിയത്തിന്റെ പരിസരം നന്നായി മോടിപിടിപ്പിച്ചിട്ടുമുണ്ട്.

Read More

ജുബൈൽ മാൻഗ്രൂവ് പാർക്, അബുദാബി

സിറ്റിയിലെ തിരക്കിൽ നിന്നും മാറി ഒന്ന് റിലാക്സ് ചെയ്യേണ്ടവർക്ക് ധൈര്യമായി പോകാവുന്ന സ്ഥലമാണ് ജുബൈൽ മാൻഗ്രൂവ് പാർക്. കടലിനോടു ചേർന്ന് കിടക്കുന്ന, പച്ച നിറത്തിൽ സമൃദ്ധമായി കണ്ടാൽ ചെടികൾ വളർന്നു നിൽക്കുന്ന വിശാലമായ പാർക് സന്ദർശകരെ ഒരിക്കലും നിരാശരാക്കില്ല. പാർക്കിലുടനീളം മരം കൊണ്ട് നിർമ്മിച്ച മനോഹരമായ നടപ്പാതയുണ്ട്. വേലിയേറ്റ സമയത്തു കണ്ടൽക്കാടുകൾക്കിടയിൽ കടൽവെള്ളം കൂടുതൽ ഇരച്ചു കയറും. കണ്ടൽക്കാടുകൾക്കിടയിലൂടെള്ള കയാകിങ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഇഷ്ട വിനോദമാണ്. പക്ഷികളെ നിരീക്ഷിക്കാനും ഫോട്ടോഗ്രാഫിക്കും അനുയോജ്യമായ സ്ഥലമാണിത്.

Read More

അബുദാബിയിലെ സീ ഫുഡ്.

അബുദാബിയിൽ പോകുമ്പോൾ ഞങ്ങൾ മുടക്കാറില്ലാത്ത പതിവുകളിലൊന്നാണ് ഫിഷ് മാർക്കറ്റിലെ സീ ഫുഡ്. മാർക്കറ്റിനോട് ചേർന്ന് നിരവധി ഹോട്ടലുകലുണ്ട്. മാർക്കറ്റിൽ പോയി ഇഷ്ടമുള്ള മീൻ തിരഞ്ഞെടുത്തു കൊണ്ട് വന്നാൽ അപ്പോൾ തന്നെ പറയുന്ന മീൻ വിഭവമാക്കിത്തരും. രുചികരമായ ഭക്ഷണം നല്ല ആംബിയൻസിൽ ഇരുന്നു കഴിക്കാം.

Read More

Emirates park zoo and resort

BAPS ഹിന്ദു മന്ദിറിൽ നിന്നും അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ഒരു മൃഗശാലയും റിസോർട്ടും ചേർന്ന ടൂറിസ്റ്റ് കേന്ദ്രമാണ് emirates park zoo and resort. ദുബായ് സഫാരി പാർക്കിലെ പോലെ തന്നെ വിവിധയിനത്തിൽ പെട്ട ആയിരക്കണക്കിന് ജീവജാലങ്ങൾ ഇവിടെയുണ്ട്. മൃഗങ്ങൾക്കു തീറ്റ കൊടുക്കാനും ഫോട്ടോയെടുക്കാനുമെല്ലാം ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു സ്ഥലമാണ് emirates park zoo and resort.

Read More

ഹത്ത ഡാം

UAE യിലെ ഏറ്റവും മനോഹരമായ ഡെസ്റ്റിനേഷനുകളിലൊന്നാണ് ഹത്ത ഡാം. ദുബായിൽ നിന്ന് ഒന്നര മണിക്കൂർ യാത്ര ചെയ്താൽ ഹത്തയിലെത്താം. 2012 ൽ ആദ്യമായി uae സന്ദർശിച്ച സമയത്താണ് ഞങ്ങൾ ഹത്തയിൽ പോയത്. തവിട്ടു നിറത്തിലുള്ള കൂറ്റൻ മലനിരകളുടെ മധ്യത്തിൽ മനോഹരമായ പച്ച നിറത്തിലുള്ള വെള്ളം നിറഞ്ഞ ഡാമിന്റെ കാഴ്ച ആരെയും മോഹിപ്പിക്കും. അന്ന് ഞങ്ങൾ പോയ സമയത്തു ഹത്ത അധികം ആരും വരാത്ത ഒരു ഒഴിഞ്ഞ പ്രദേശമായിരുന്നു. മനോഹരമായ കാഴ്ച കാണാം എന്നതിനപ്പുറം കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. എന്നാൽ...

ഇപ്പോൾ ബോട്ടിംഗ് , കയാക്കിങ് സൗകര്യങ്ങളോടെ ഹത്ത വളരെ ആക്റ്റീവാണ്. പിന്നീടുള്ള UAE സന്ദർശനങ്ങളിൽ പലപ്പോഴും ഹത്തയിൽ വീണ്ടും പോവാൻ ആഗ്രഹിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. അടുത്ത തവണ തീർച്ചയായും ഹത്ത പ്രാഥമിക പരിഗണയിൽ തന്നെയുണ്ടാകും.

Read More

ഖോർഫക്കാൻ ബീച്ച്

UAE യിലെ ഏറ്റവും പ്രശസ്തവും മനോഹരവുമായ ബീച്ചുകളിലൊന്നാണ് ഖോർഫക്കാൻ ബീച്ച്. 2012 ൽ ഞങ്ങൾ ഇവിടം സന്ദർശിച്ചിരുന്നു. അന്ന് ബീച്ചിൽ വലിയ തിരക്കോ മറ്റു നിർമ്മിതികളോ ഉണ്ടായിരുന്നില്ല. 10 വർഷങ്ങൾക്ക് ശേഷം വീണ്ടും ഖോർഫക്കാൻ ബീച്ചിൽ വീണ്ടും പോയപ്പോൾ തിരിച്ചറിയാൻ കഴിയാത്ത വിധം ബീച്ച് മാറിക്കഴിഞ്ഞിരുന്നു. സൗകര്യങ്ങൾ വർധിച്ചെങ്കിലും ബീച്ചിന്റെ നാച്ചുറൽ ലുക്ക് നഷ്ടപ്പെട്ടതായി തോന്നി.

Read More

റാസ്‌ അല്‍ ഖൈമയിലെ പ്രേത ഗ്രാമം

എണ്ണ കാലഘട്ടത്തിനു മുന്നേയുള്ള റാസ്‌ അല്‍ ഖൈമയുടെ ചരിത്രം വിളിച്ചോതുന്ന , 1830 കളിലേക്ക് നീളുന്ന പൈതൃകം അവകാശപ്പെടാവുന്ന പഴയ ഒരു ഗ്രാമമാണിത്, പേര് Jazeerath al Hamra. ടൂറിസ്റ്റ് മാപ്പുകളില്‍ ഒന്നും അധികം ഇടം നേടിയിട്ടില്ലാത്ത, നിരവധി അന്ധ വിശ്വാസങ്ങള്‍ ചുറ്റി പറ്റി നില്‍ക്കുന്ന ഒരിടം. സര്‍ക്കാര്‍ ഒരു archaelogical site ആയി സംരക്ഷിച്ചു പോരുന്നു ഇപ്പോള്‍ ഈ പ്രദേശം. റാസ്‌ അല്‍ ഖൈമയിലെ നക്കീല്‍ എന്ന സ്ഥലത്ത് നിന്ന് ഏതാണ്ട് 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടം എത്താം. ഒരു തീര പ്രദേശമാണിത് . അടുത്തൊക്കെ വന്‍ വ്യവസായങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഈ ഭാഗം മാറ്റം വരുത്താതെ സംരക്ഷിച്ചിരിക്കുന്നു. ഈ പ്രദേശത്തെ ചുറ്റിപ്പറ്റി നിരവധി അന്ധവിശ്വാസങ്ങളും പ്രേത കഥകളും നിലവിലുണ്ട്.

 

830 കളില്‍ 3 ഗോത്രവര്‍ഗങ്ങളിലായി ഇരുനൂറോളം പേര്‍ ഇവിടെ ഉണ്ടായിരുന്നു എന്നാണു പറയപ്പെടുന്നത്‌. അല്‍ സാബ് എന്ന ഗോത്രം ആയിരുന്നു ഇവരില്‍ പ്രമുഖര്‍. ഈ ഭാഗത്തെ ഭരണം അവരുടെ കൈവശമായിരുന്നു . പ്രധാനമായും കടലില്‍ നിന്ന് ലഭിച്ചിരുന്ന പവിഴപ്പുറ്റുകള്‍ വിറ്റായിരുന്നു ഇവരുടെ ജീവിതം. ആയിടെ പവിഴത്തിനു വന്ന വിലയിടിവില്‍ ഇവരുടെ അടിത്തറ ഇളകി. പവിഴപ്പുറ്റുമായുള്ള ബന്ധം അവര്‍ നിര്‍മ്മിച്ച വീടുകളില്‍ കാണാം. മണ്ണും പവിഴക്കല്ലുകളും ചേര്‍ത്താണ് കെട്ടിടങ്ങളുടെ ചുവരുകള്‍ പണിതിട്ടുള്ളത്.

 

ഷാര്‍ജയുടെ കീഴില്‍ ആയിരുന്നു പണ്ട് ഈ പ്രദേശം.  അക്കാലത്ത് ചുറ്റിലും താമസിച്ചിരുന്ന ആളുകളുമായി ഈ ഗോത്ര വര്‍ഗ്ഗക്കാര്‍ക്ക് ഉണ്ടായിരുന്ന ചില പ്രശ്നങ്ങള്‍ ആണത്രേ ഈ ഗ്രാമം ഉപേക്ഷിച്ചു അവര്‍ പോവാന്‍ കാരണം. പെട്ടന്നുള്ള ഒരു കുടിഒഴിപ്പ് ആയിരുന്നു അതെന്നു ഇവിടം സന്ദര്‍ശിച്ചാല്‍ മനസിലാവും.  വീടുകളില്‍ കട്ടില്‍, മേശ , പായ്, തലയിണ തുടങ്ങിയവയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഉണ്ട്.  ഈ ഗോത്ര വര്‍ഗ്ഗങ്ങളെ സര്‍ക്കാര്‍ അബുദാബിയിലേക്ക്  പുനരധിവസിപ്പിക്കുകയാണ് ചെയ്തത്. അല്‍ സാബ് ഗോത്രത്തിലെ കണ്ണികള്‍ തന്നെയാണ് ഇപ്പോള്‍ അവരെ താമസിപ്പിച്ചിരിക്കുന്ന സ്ഥലത്തെ അധികാര വര്‍ഗ്ഗം.  ഉപേക്ഷിച്ചു പോയെങ്കിലും ഇവിടെയുള്ള കെട്ടിടങ്ങളുടെ ഉടമാവകാശം ഇപ്പോഴും അവരുടെ കൈകളില്‍ തന്നെയാണ്.

Read More

ജബൽ ജൈസ്

UAE യിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്ററ് കേന്ദ്രങ്ങളിലൊന്നാണ് റാസ് അൽ ഖൈമയിലെ ജബൽ ജൈസ്. ഒമാനിലും uae ലുമായി വ്യാപിച്ചു കിടക്കുന്ന ഹജർ പർവ്വതങ്ങളുടെ ഭാഗമാണ് ജബൽ ജൈസ്. 6207 അടിയാണ് ജബൽ ജൈസിന്റെ ഉയരം. UAE യിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം കൂടിയാണ് ജബൽ ജൈസ്. ചൂട് കാലത്തു പോലും വളരെ സുഖകരമായ കാലാവസ്ഥ ജബൽ ജൈസിനെ സഞ്ചാരികളുടെ ഇഷ്ട വിനോദകേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. ക്യാമ്പിങ്ങിന് താല്പര്യമുള്ളവരുടെയും ഇഷ്ട കേന്ദ്രമാണ് ജബൽ ജൈസ്. സഞ്ചാരികളുടെ തള്ളിക്കയറ്റം കാരണം ജബൽ ജൈസിൽ ട്രാഫിക് ബ്ളോക്ക് പതിവാണ്. ജബൽ ജൈസിലെ സൂര്യാസ്തമയം വളരെ മനോഹരമായ കാഴ്ചയാണ്.

Read More

ദയ ഫോർട്ട്

UAE യിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെറിയൊരു കോട്ടയാണ് ദയ ഫോർട്ട്. പതിനെട്ടാം നൂറ്റാണ്ടിലെ നിർമ്മിതിയാണിത്. 1819 ലെ പേർഷ്യൻ ഗൾഫ് യുദ്ധത്തിൽ ഈ കോട്ട പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പിന്നീട് ബ്രിട്ടീഷുകാർ ഈ കോട്ട കീഴടക്കി. 

 

വലിയ മലനിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ഫോർട്ടിന്റെ ഒരു വശത്തു മനോഹരമായ ഒരു താഴ്വരയുമുണ്ട്. അനേകം പടികൾ കയറി വേണം കോട്ടയ്ക്ക് മുകളിലെത്താൻ. വലിയ ആരോഗ്യ പ്രശ്നങ്ങളില്ലാത്തവർക്ക് കാര്യമായ ബുദ്ധിമുട്ടുകൾ ഇല്ലാതെ തന്നെ പടികൾ കയറി മുകളിലെത്താം. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന 4, 5, 6 വയസുള്ള കുട്ടികളെല്ലാം പെട്ടെന്ന് കയറി മുകളിലെത്തി. തിരിച്ചിറങ്ങിയ ശേഷം പേശി വേദനയെടുത്തു അവർ അൽപ്പം സീൻ ഉണ്ടാക്കിയെങ്കിലും ഈ യാത്ര വളരെ ആസ്വാദ്യകരമായ ഒന്ന് തന്നെയായിരുന്നു.

 

Read More

കോർ കൽബ മാൻഗ്രൂവ് സെന്റർ

ഷാർജയിലെ കൽബ പരിസരത്തെ മനോഹരമായ ഒരു എക്കോ ടൂറിസം പ്രൊജക്റ്റാണ് കോർ കൽബ മൺഗ്രൂവ് സെന്റർ. UAE യിലെ ഏറ്റവും പ്രായം ചെന്ന കണ്ടൽ മരങ്ങൾ ഇവിടെയാണുള്ളത്. കടലിനോടു ചേർന്നുണ്ടാക്കിയ ഒരു കൃത്രിമ ലഗൂണിലാണ് കണ്ടൽ മരങ്ങൾ വളർത്തിയിട്ടുള്ളത്. കണ്ടൽകാടിനുള്ളിലേക്കു മനോഹരമായ ഒരു മരപ്പാലം പണിതിട്ടുണ്ട്. പാലത്തിനു മുകളിൽ നിന്നാൽ അനേകയിനം കടൽ പക്ഷികളെ കാണാൻ കഴിയും. കണ്ടൽ കാടിനുള്ളിൽ ഞണ്ടുകളും കടലാമകാലുമുൾപ്പെടെ വിവിധ ജീവജാലങ്ങളെയും കാണാം. വിശാലമായ പുൽത്തകിടിയും മനോഹരമായി വെട്ടി വൃത്തിയാക്കിയ ചെറിയ മരങ്ങളും മ്യൂസിയവുമെല്ലാമുള്ള കോർ കൽബ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ടൂറിസ്റ്റ് സ്പോട്ട് തന്നെയാണ്. വൈകുന്നേരങ്ങളിൽ ചെന്നാൽ മനോഹരമായ സൂര്യാസ്‌തമായവും ആസ്വദിക്കാം. ഫോട്ടോഗ്രാഫർമാരുടെ ഒരു പറുദീസ തന്നെയാണ് കോർ കൽബ മാൻഗ്രൂവ് സെന്റർ.

Read More

അൽ ഐൻ

ഒമാൻ ബോർഡറിനോട് ചേർന്ന് കിടക്കുന്ന സിറ്റിയാണ് അൽ ഐൻ. ഇബ്രിയിൽ നിന്ന് UAE യിലേക്കുള്ള യാത്ര അൽ ഐൻ വഴിയാണ്. എന്തങ്കിലും 2012 ലെ ആദ്യ UAE സന്ദർശന സമയത്തു മാത്രമേ അൽ ഐനിൽ കറങ്ങിയിട്ടുള്ളൂ. അൽ ഐനിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് സ്പോട്ടാണ് ജബൽ ഹഫീത്. ഒമാൻ - UAE അതിർത്തി വേർത്തിരിക്കുന്ന പർവത നിരകളാണിത്. 3635 അടിയാണ് ജബൽ ഹഫീത്തിന്റെ ഉയരം. സഞ്ചാരികൾ ക്യാമ്പിങ്ങിനായി തിരഞ്ഞെടുക്കുന്ന ഒരു സ്ഥലം...

കൂടിയാണ് ജബൽ ഹഫീത്. മുകളിൽ വിശാലമായ പാർക്കിങ് സൗകര്യങ്ങളും കോഫി ഷോപ്പുകളും ഇരിപ്പിടങ്ങളുമുണ്ട്.

 

മരുഭൂമിക്ക് നടുവിലെ ഒരു തടാകം കൂടി അന്ന് അൽ ഐനിൽ ഞങ്ങൾ കണ്ടിരുന്നു. അൽ ഐൻ മരുഭൂമികൾ സ്വതവേ അതിമനോഹരമാണ്. അതിനോടൊപ്പം വിശാലമായ ഒരു തടാകവും അതിനപ്പുറത്ത് മലനിരകളും നല്ലൊരു കാഴ്ചയായിരുന്നു.

 

പ്രശസ്തമായ ഒരു മൃഗശാലയും അൽ ഐനിലുണ്ട്. അന്നത്തെ അൽ ഐൻ സന്ദർശനത്തിൽ ഈ മൃഗശാലയും ഉൾപ്പെടുത്തിയിരുന്നു.

Read More

യാത്രകൾ തുടരുന്നു....

യാത്രകൾ എന്നും ജീവിതത്തിന്റെ ഭാഗമാണ്. ഒമാനിനോട് ഏറ്റവും അടുത്ത് കിടക്കുന്ന രാജ്യമെന്ന നിലയ്ക്ക് ഭാവിയിലും UAE പലതവണ സന്ദർശിക്കാൻ സാധ്യതയുണ്ട്. ഓരോ തവണയും പുതിയ വർണാഭമായ കാഴ്ചകളൊരുക്കി UAE ഞങ്ങളെ വിസ്മയിപ്പിക്കുമെന്നതിൽ സംശയമില്ല.

Read More

മരുഭൂമിയും ഒട്ടകങ്ങളും

ആദ്യമായി UAE യിൽ പോകുമ്പോൾ മനസ്സിലുണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട ചിത്രമായിരുന്നു മരുഭൂമിയും ഒട്ടകങ്ങളും. റാസ് അൽ ഖൈമയിൽ നിന്നും ദുബായിലേക്ക് പോകുന്ന വഴി എമിരേറ്റ്സ് റോഡിൽ വെച്ചാണ് ആദ്യമായി മരുഭൂമിയും മരുഭൂമിയിലെ ഒട്ടകങ്ങളെയും കാണുന്നത്. ഒതുക്കിയിടാൻ ഒരു സ്ഥലം കണ്ടിടത്തു ഞങ്ങൾ കാർ പാർക്ക് ചെയ്തു കുറെ ചിത്രങ്ങളെടുത്തു.

Read More